Sub Lead

കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു

കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു
X

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും സ്പീക്കറും ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന വക്കം മൂന്നു തവണ മന്ത്രിയായിരുന്നു. ആരോഗ്യം, ധനകാര്യം, ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അച്യുതമേനോന്‍, നായനാര്‍, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു. 1971 മുതല്‍ 1977 വരെ കൃഷി, തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചു. 1980 ജനുവരി മുതല്‍ 1981 ഒക്ടോബര്‍ വരെ ആരോഗ്യം, ടൂറിസം വകുപ്പും, 2004 ല്‍ ധനകാര്യം, എക്‌സൈസ് വകുപ്പുകളുടെ മന്ത്രിയുമായി പ്രവര്‍ത്തിച്ചു. രണ്ടു തവണ ആലപ്പുഴയില്‍ നിന്നും എംപിയുമായിട്ടുണ്ട്. രണ്ടു തവണയായി ഏറ്റവും കൂടുതല്‍ കാലം നിയമസഭ സ്പീക്കറുമായിട്ടുണ്ട്. 1982 ലും 2001 ലുമാണ് സ്പീക്കറായത്. 1993 മുതല്‍ 1996 വരെ ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, 25 വര്‍ഷം എഐസിസി അംഗം, ഡിസിസി പ്രസിഡന്റ് തുടങ്ങിയ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ താലൂക്കിലെ വക്കം ഗ്രാമത്തില്‍ ഭാനു പണിക്കര്‍-ഭവാനി ദമ്പതികളുടെ മകനായി 1928 ഏപ്രില്‍ 12 നാണ് ജനനം. 1946ല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ത്ഥി സംഘടന വഴിയാണ് പൊതുരംഗത്തെത്തിയത്. 1953ല്‍ വക്കം ഗ്രാമപ്പഞ്ചായത്ത് അംഗമായി. അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വക്കം മൂന്നു തവണ മന്ത്രിയായി. രണ്ടുതവണ ലോക്‌സഭാംഗമായിരുന്നു. രണ്ട് തവണയായി ഏറ്റവും കൂടുതല്‍കാലം നിയമസഭാ സ്പീക്കര്‍ സ്ഥാനം വഹിച്ച റെക്കോഡും ഇദ്ദേഹത്തിന്റെ പേരിലാണ്.

Next Story

RELATED STORIES

Share it