Sub Lead

രാജ്യസഭാ സീറ്റ്: അസമില്‍ എഐയുഡിഎഫുമായി കൈകോര്‍ക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്; ബിജെപിക്ക് ആശങ്ക

ബിജെപിയുടെ പരാജയം ഉറപ്പുവരുത്തുന്നതിനാല്‍ പ്രാദേശിക ശക്തികളുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകം ആലോചിച്ചു വരികയാണെന്നാണ് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്. നേരത്തെ എഐയുഡിഎഫിനെ എതിര്‍ത്തിരുന്ന മുന്‍മുഖ്യമന്ത്രി തരുണ്‍ ഗോഗോയി ഉള്‍പ്പടേയുള്ളവര്‍ സഖ്യത്തിന് അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഔട്ട്‌ലുക്ക് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യസഭാ സീറ്റ്: അസമില്‍ എഐയുഡിഎഫുമായി   കൈകോര്‍ക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്; ബിജെപിക്ക് ആശങ്ക
X

ന്യഡല്‍ഹി: ഈ വര്‍ഷം ഏപ്രിലില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 26ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കെ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്. 17 സംസ്ഥാനങ്ങളിലായി 55 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതടക്കം ഈ വര്‍ഷം ഒഴിവ് വരുന്ന 68 സീറ്റുകളില്‍ 19ഉം കോണ്‍ഗ്രസിന്റേതാണ്. ഒഴിയുന്ന മുഴുവന്‍ സീറ്റുകളിലേക്ക് പകരക്കാരെ നിയമിക്കാന്‍ കോണ്‍ഗ്രസിന് നിലവില്‍ സാധിക്കില്ലെങ്കിലും പരമാവധി സീറ്റുകളില്‍ വിജയം ഉറപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിനുള്ള തന്ത്രങ്ങളാണ് പാര്‍ട്ടി ആവിഷ്‌കരിക്കുന്നത്.

ഇതിന്റെ ഭാഗമായി അസമിലും നിര്‍ണായ നീക്കത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.മഹാരാഷ്ട്ര(7), ഒഡീഷ(4), പശ്ചിമബംഗാള്‍(5), അസം(3), ബിഹാര്‍,(5) ഛത്തീസ്ഗഢ്(2), ഹരിയാന(2), ഗുജറാത്ത്(4), ഹിമാചല്‍പ്രദേശ്(1), ജാര്‍ഖണ്ഡ്(2), മധ്യപ്രദേശ്(3), മണിപൂര്‍(1), രാജസ്ഥാന്‍(3), മേഘാലയ(1), ആന്ധ്രാപ്രദേശ്(4), തമിഴ്‌നാട് (2) തെലങ്കാന(2) എന്നീ സംസ്ഥാനങ്ങളിലെ കാലാവധി തീരുന്ന രാജ്യസഭാ സീറ്റുകളിലേക്കാണ് മാര്‍ച്ച് 26ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കാലാവധി തീരുന്ന എല്ലാവരേയും വീണ്ടും രാജ്യസഭയിലേക്ക് തിരികെ അയക്കാനുള്ള സാഹചര്യം നിലവിലാത്തതിനാല്‍ ആരെയൊക്കെ അയക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച സജീവമായിട്ടുണ്ട്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നായി 8 സീറ്റുകളിലാണ് കോണ്‍ഗ്രസ് കണ്ണുവച്ചിരിക്കുന്നത്. മുന്‍നിര നേതാക്കളായ മോത്തിലാല്‍ വോറ, മധുസൂദനന്‍ മിസ്ത്രി, കുമാരി സെല്‍ജ, ദിഗ്‌വിജയ സിംഗ്, ബി കെ ഹരിപ്രസാദ്, എം വി രാജീവ് ഗൗഡ എന്നീ എംപിമാരുടെ കാലാവധിയാണ് ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ അവസാനിക്കുന്നത്.ഇതില്‍ വോറ, സെല്‍ജ, ദിഗ് വിജയ് സിംഗ് എന്നീ നേതാക്കളെ കോണ്‍ഗ്രസ് വീണ്ടും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്‌തേക്കും.

മേല്‍ സൂചിപ്പിച്ച 5 സംസ്ഥാനങ്ങള്‍ക്ക് പുറമെ ബിജെപി ഇതര പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് അംഗങ്ങളെ രാജ്യസഭയിലേക്ക് എത്തിക്കാന്‍ കഴിയുമോയെന്നാണ് കോണ്‍ഗ്രസ് പരിശോധിക്കുന്നത്. ഈ നീക്കങ്ങളുടെ ആദ്യപടിയായാണ് അസമില്‍ ബദ്‌റുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫുമായി കോണ്‍ഗ്രസ് സഖ്യത്തിനൊരുങ്ങുന്നത്.

ബിജെപിയുടെ പരാജയം ഉറപ്പുവരുത്തുന്നതിനാല്‍ പ്രാദേശിക ശക്തികളുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകം ആലോചിച്ചു വരികയാണെന്നാണ് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്. നേരത്തെ എഐയുഡിഎഫിനെ എതിര്‍ത്തിരുന്ന മുന്‍മുഖ്യമന്ത്രി തരുണ്‍ ഗോഗോയി ഉള്‍പ്പടേയുള്ളവര്‍ സഖ്യത്തിന് അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഔട്ട്‌ലുക്ക് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൗരത്വ നിയമത്തിന്റെ പേരില്‍ ബിജെപിയുമായി ഉടക്കി നില്‍ക്കുന്ന അസം ഗണ പരിഷത്തിന്റെ കൂടി പിന്തുണയില്‍ മൂന്ന് പാര്‍ട്ടികളുടേയും സംയുക്ത സ്ഥാനാര്‍ത്ഥിയെ രാജ്യസഭ തിരഞ്ഞെടുപ്പില്‍ നിര്‍ത്തുന്നതിനെ കുറിച്ചാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

അതേസമയം, എഐയുഡിഎഫുമായി സഖ്യം രൂപീകരിക്കുന്നതിനെ കുറിച്ച് ഇതുവരെ സംസ്ഥാന നേതൃത്വം അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്ന് അസം കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് വ്യക്തമാക്കി. എന്നാല്‍ അവര്‍ അങ്ങനെ ഒരു സാധ്യത മുന്നോട്ടുവെച്ചാല്‍ തീര്‍ച്ചയായും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഏതെങ്കിലും ഒരു പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കുന്നതിനെ സംബന്ധിച്ച് ഗുഹാവത്തിയില്‍ നിന്നല്ല തീരുമാനം ഉണ്ടാകേണ്ടത്, പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി ആണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. ബിജെപിക്കെതിരേ പോരാടുന്ന എല്ലാ പാര്‍ട്ടികളുടേയും വികാരത്തെ തങ്ങള്‍ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളും ബിജെപിയിലേക്ക് കൂടുമാറിയ മുന്‍ കോണ്‍ഗ്രസ് അംഗങ്ങളുടേതാണ്. മുന്നാമത്തെ സീറ്റ് ബിപിഎഫ് ബിസ്വാജിത് ഒഴിയുന്നതാണ്. അതേസമയം, വിദേശത്തുള്ള എഐയുഡിഎഫ് നേതാവ് ബദ്‌റുദ്ദീന്‍ അജ്മല്‍ മടങ്ങിവരുന്നതോടെ മാത്രമേ സഖ്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുവെന്നാണ് സൂചന. 126 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 23 ഉം ബിജെപിക്ക് 60ഉം എഐയുഡിഎഫ് 13ഉം എംഎല്‍എമരാണ് ഉള്ളത്. പൗരത്വ വിഷയത്തില്‍ ബിജെപിയുമായി ഇടഞ്ഞ അസം ഗണപരിഷത്തിന് 14 അംഗങ്ങളും ഉണ്ട്. ബിജെപിക്കെതിരെ മറ്റ് മൂന്ന് പാര്‍ട്ടികളും കൈകോര്‍ത്താല്‍ ഒരു ഒരു സീറ്റില്‍ വിജയം നേടാന്‍ സാധിക്കും.അതേസമയം, ഉറപ്പുള്ള സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഉറച്ച സീറ്റുകള്‍ മുതിര്‍ന്നവര്‍ക്കു നല്‍കുന്നതിനെ പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുന്നു. ജ്യോതിരാദിത്യ സിന്ധ്യ, രണ്‍ദീപ് സിങ് സുര്‍ജേവാല, ആര്‍പിഎന്‍ സിങ് എന്നിവര്‍ സീറ്റിനു രംഗത്തുണ്ട്.

ഛത്തീസ്ഗഡില്‍ നിന്നോ മധ്യപ്രദേശില്‍ നിന്നോ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശം ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള ഛത്തീസ്ഗഡില്‍ ഏപ്രിലില്‍ രണ്ട് സീറ്റുകളിലാണ് ഒഴിവ് വരിക. മധ്യപ്രദേശില്‍ മൂന്ന് സീറ്റുകളിലും ഒഴിവ് വരും. അതേസമയം പ്രിയങ്ക ഗാന്ധിയോ കോണ്‍ഗ്രസ് നേതൃത്വമോ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.


Next Story

RELATED STORIES

Share it