Sub Lead

മുട്ടനൂര്‍ മഹല്ല് നിവാസികളുടെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം കരിപ്പൂരില്‍ ഇറങ്ങി

സ്ത്രീകളും കുട്ടികളും പ്രായമായവരും രണ്ടു കൈകുഞ്ഞുങ്ങളും 9 ഗര്‍ഭിണികളും അടക്കം 184 യാത്രക്കാരാണ് ഉച്ചയോടെ എയര്‍ അറേബ്യയുടെ ജി 9456 വിമാനത്തില്‍ നാടണഞ്ഞത്.

മുട്ടനൂര്‍ മഹല്ല് നിവാസികളുടെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം കരിപ്പൂരില്‍ ഇറങ്ങി
X

തിരൂര്‍: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് യാത്രാവിലക്കില്‍ കുടുങ്ങിയ വര്‍ക്കായി പുറത്തൂരിലെ മുട്ടനൂര്‍ മഹല്ല് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ യുഎഇ മുട്ടനൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി (എംഎംജെസി) ഒരുക്കിയ ചാര്‍ട്ടേര്‍ഡ് വിമാനം ഷാര്‍ജയില്‍ നിന്നും കരിപ്പൂരില്‍ വന്നിറങ്ങി.

സ്ത്രീകളും കുട്ടികളും പ്രായമായവരും രണ്ടു കൈകുഞ്ഞുങ്ങളും 9 ഗര്‍ഭിണികളും അടക്കം 184 യാത്രക്കാരാണ് ഉച്ചയോടെ എയര്‍ അറേബ്യയുടെ ജി 9456 വിമാനത്തില്‍ നാടണഞ്ഞത്. ഇതാദ്യമായാണ് ഒരു പ്രവാസി മഹല്ല് കൂട്ടായ്മ നാട്ടിലേക്കുള്ള വിമാന സര്‍വീസ് ഒരുക്കുന്നത്. പുറത്തൂര്‍, മംഗലം പഞ്ചായത്തുകളിലെ സ്വന്തം നാട്ടുകാര്‍ക്ക് പുറമെ തവനൂര്‍ മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലെയും തിരൂര്‍പൊന്നാനി നഗരസഭാ പരിധിയിലുള്ളവര്‍ക്കും നാട്ടിലെത്താന്‍ സൗകര്യമൊരുക്കിയിരുന്നു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് യാത്ര ഒരുക്കിയത്. ഗര്‍ഭിണികള്‍, ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവര്‍, അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍, വിസാ കാലാവധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവരെല്ലാം പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തി.

യാത്രക്കാരായ മുഴുവന്‍ പേര്‍ക്കും വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് സ്ഥിരീകരിച്ചാണ് യാത്രാ അനുമതി നല്‍കിയത്. കൊറന്റൈന്‍ സൗകര്യം ആവശ്യമുള്ളവര്‍ക്കായി വിവിധ പഞ്ചായത്തുകളുടെ കീഴില്‍ വിപുലമായ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ചുരുക്കം ചില ആളുകള്‍ മാത്രമാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പോയത്. കൂടുതല്‍ പേരും അധികൃതരുടെ അനുമതിയോടെ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു.

എംഎംജെസി വൈസ് പ്രസിഡന്റ എന്‍ പി ഫൈസല്‍ ജമാല്‍ യാത്ര ടിക്കറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. രക്ഷാധികാരിയും ലോക കേരള സഭാംഗവുമായ സി പി കുഞ്ഞിമൂസ, ജനറല്‍ സെക്രട്ടറി എന്‍ പി അബ്ദുറഹ്മാന്‍, ഇര്‍ഷാദ് കെ പി, ഫൈസല്‍ കെ പി, തൗഫീഖ് പി, സാലിഹ് എസ്, അബ്ദുല്ല അര്‍സല്‍ കെ സി ,അലിഅഷ്‌കര്‍ സി വി, അനസ് എന്‍ പി, യാസിര്‍ എം കെ തുടങ്ങിയവര്‍ യാത്രക്കാര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും ഏകോപനത്തിനും നേതൃത്വം നല്‍കി.

1974 മുതല്‍ യുഎഇയില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്മിറ്റിക്ക് മുന്നൂറോളം അംഗങ്ങളുണ്ട്. മുട്ടനൂര്‍ മഹല്ലിലെ ജീവ കാരുണ്യ രംഗത്തും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തും നാലര പതിറ്റാണ്ടായി എംഎംജെസി ഇടപ്പെട്ടുവരുന്നു. മുട്ടനൂര്‍ എല്‍പി സ്‌കൂളിന്റെ പരാധീനതകള്‍ പരിഹരിക്കുന്നതിനും പുറത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയുടെ വളര്‍ച്ചക്കും കമ്മിറ്റി നടത്തിയ ഇടപെടല്‍ ശ്രദ്ധേയമാണ്.

നിര്‍ധനരുടെ വിവാഹം , വീട് നിര്‍മാണം , ചികിത്സ , വിദ്യാഭ്യാസം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും കമ്മിറ്റി സജീവമാണ്. അംഗങ്ങള്‍ക്കായി ലോണ്‍ സഹായ വും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ യു.എ.ഇ യിലുള്ള മെമ്പര്‍മാര്‍ക്കായി പ്രത്യേക സഹായ പദ്ധതികളും നടപ്പിലാക്കി വരുന്നു . കൊറോണ പ്രതിസന്ധിസമയത്ത് പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങളില്‍ ഭക്ഷണക്കിറ്റുകള്‍ എത്തിച്ചു നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it