Sub Lead

ജിഎസ് ടി നഷ്ടപരിഹാര സെസ് കേന്ദ്രം വകമാറ്റിയെന്ന സിഎജി കണ്ടെത്തല്‍ ഗുരുതരം: എസ് ഡിപിഐ

ജിഎസ് ടി നഷ്ടപരിഹാര സെസ് കേന്ദ്രം വകമാറ്റിയെന്ന സിഎജി കണ്ടെത്തല്‍ ഗുരുതരം: എസ് ഡിപിഐ
X

ന്യൂഡല്‍ഹി: ജിഎസ് ടി നഷ്ടപരിഹാര സെസ് മറ്റു ആവശ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ വകമാറ്റിയെന്ന സിഎജി കണ്ടെത്തല്‍ ഗുരുതരമാണെന്ന് എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. സത്യസന്ധതയില്ലായ്മയും വ്യാജവും മോദി സര്‍ക്കാരിന്റെ മുഖമുദ്രയായി മാറി. ജിഎസ്ടി കോംപന്‍സേഷന്‍ സെസ് ആക്റ്റ്-2017 നിയമപ്രകാരം ഒരു നിശ്ചിത കാലത്തേക്ക് ജിഎസ്ടി നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടത്തിന് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സെസ് ചുമത്തുന്നതിനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. സെസ് വഴി സ്വരൂപിച്ച 47,272 കോടി രൂപ മോദി സര്‍ക്കാര്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചത് ജിഎസ്ടി നഷ്ടപരിഹാര നിയമത്തിലെ വ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണ്. സിഎജി കണ്ടെത്തല്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യസന്ധതയില്ലായ്മയും രാജ്യത്തിന്റെ നിയമത്തോടുള്ള അവരുടെ സമീപനവും ഒരിക്കല്‍ കൂടി തുറന്നുകാട്ടുന്നു. ഈ ഫണ്ടില്‍ നിന്നുള്ള സംസ്ഥാനങ്ങള്‍ക്കുള്ള നിയമപരമായ വിഹിതം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മറ്റ് ആവശ്യങ്ങള്‍ക്കായി ഇത്രയും വലിയ തുക വകമാറ്റിയത് മറച്ചുവച്ചാണ് വരുമാനത്തിലെ കുറവ് പരിഹരിക്കാന്‍ വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്.

വരുമാനക്കുറവിന് സംസ്ഥാനങ്ങള്‍ക്ക് കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ(സിഎഫ്‌ഐ)യില്‍ നിന്നു നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്രധനമന്ത്രി കഴിഞ്ഞ ആഴ്ച പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവന സിഎജിയുടെ കണ്ടെത്തലുകള്‍ക്ക് വിരുദ്ധമാണ്. കാരണം ജിഎസ്ടി കോംപന്‍സേഷന്‍ സെസ് ഫണ്ടിലേക്ക് അടയ്ക്കാത്ത തുക സിഎഫ്‌ഐയിലേക്ക് തിരിച്ചുവിട്ടു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് സര്‍ക്കാര്‍ രാജ്യത്തെയും ജനങ്ങളെയും വഞ്ചിക്കുകയായിരുന്നു. മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതു മുതല്‍ ജനാധിപത്യം ഉള്‍പ്പെടെയുള്ള ഒരു പരിഷ്‌കൃത രാഷ്ട്രത്തിന്റെ എല്ലാ ഘടകങ്ങളും നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്.

സാമ്പത്തിക വളര്‍ച്ചയുടെ മുന്‍നിരയിലേക്ക് കുതിച്ചുകൊണ്ടിരുന്ന ഒരു രാജ്യത്തെ കഴിവില്ലാത്ത ഭരണാധികാരികളുടെ ഒരു സംഘം പൂജ്യം വളര്‍ച്ചയ്ക്ക് താഴെയാക്കി. പ്രതിപക്ഷ അംഗങ്ങളുടെ അഭാവത്തില്‍ ബില്ലുകള്‍ പാസാക്കുന്നതിലൂടെ ജനാധിപത്യ നിയമനിര്‍മാണത്തിന്റെ അടിസ്ഥാന തത്വം തന്നെ പൊളിക്കുകയായിരുന്നു. അടുത്തിടെ പാസാക്കിയ കര്‍ഷക ബില്ലുകള്‍ കര്‍ഷക വിരുദ്ധവും കോര്‍പറേറ്റ് അനുകൂലവുമാണ്. സര്‍ക്കാര്‍ ജനങ്ങളെ സേവിക്കുന്നില്ല. പകരം അവര്‍ തിരഞ്ഞെടുത്ത ഏതാനും കോര്‍പറേറ്റുകള്‍ക്കാണ് സേവനം ചെയ്യുന്നത്. ഭരണകക്ഷിയെയും സഖ്യകക്ഷികളെയും വളര്‍ത്താനായി രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കപ്പെടുന്നു.

ഫണ്ടുകള്‍ 'മറ്റ് ആവശ്യങ്ങള്‍ക്കായി' ഉപയോഗിച്ചെന്ന സിഎജി കണ്ടെത്തല്‍ ഗുരുതരമാണ്. ഫണ്ട് ദുരുപയോഗം ചെയ്‌തെന്നാണ് ഇത് വ്യക്തമാക്കുന്നത്. എംഎല്‍എമാരെ വന്‍ തുകയ്ക്ക് വാങ്ങി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകളെ ബിജെപി അട്ടിമറിക്കുകയാണ്. ജിഎസ്ടി സെസിന്റെ ദുരുപയോഗം ഈ കുതിരക്കച്ചവടത്തിന് വേണ്ടിയാണോ എന്ന് അന്വേഷിക്കണം. രാജ്യത്തെ സ്‌നേഹിക്കുന്ന ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് കേന്ദ്രത്തിലുള്ള ദേശവിരുദ്ധരെ നാടുകടത്താനുള്ള ഏക പരിഹാരം. ഫാഷിസ്റ്റുകളെ ജനാധിപത്യപരമായി അധികാരത്തില്‍ നിന്ന് പുറത്താക്കിയാല്‍ മാത്രമേ രാജ്യം രക്ഷപ്പെടുകയുള്ളൂവെന്നും എം കെ ഫൈസി പറഞ്ഞു.




Next Story

RELATED STORIES

Share it