Sub Lead

'പഠനത്തോടൊപ്പം തൊഴില്‍' നയത്തിന് മന്ത്രിസഭാ അംഗീകാരം; പാര്‍ട്ട്‌ടൈം തൊഴിലിന് വിദ്യാര്‍ഥികള്‍ക്ക് ഓണറേറിയം

ഒരു ധനകാര്യ വര്‍ഷത്തില്‍ 90 ദിവസം വിദ്യാര്‍ഥികളുടെ സേവനം വിനിയോഗിക്കണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം

പഠനത്തോടൊപ്പം തൊഴില്‍ നയത്തിന് മന്ത്രിസഭാ അംഗീകാരം; പാര്‍ട്ട്‌ടൈം തൊഴിലിന് വിദ്യാര്‍ഥികള്‍ക്ക് ഓണറേറിയം
X

തിരുവനന്തപുരം: പഠനത്തോടൊപ്പം ഓണറേറിയത്തോടുകൂടി വിദ്യാര്‍ഥികള്‍ക്ക് തൊഴിലെടുക്കാവുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കുന്നത് നയമായി അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രിയുടെ 12 ഇന വികസന പരിപാടിയില്‍ ഉള്‍പ്പെട്ടതാണ് 'പഠനത്തോടൊപ്പം തൊഴില്‍'. ഇത്തരത്തില്‍ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് സമയബന്ധിതമായി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. പഠനത്തിന് തടസ്സം വരാത്ത രീതിയില്‍ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും ഒരു ധനകാര്യ വര്‍ഷത്തില്‍ 90 ദിവസം വിദ്യാര്‍ഥികളുടെ സേവനം വിനിയോഗിക്കണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംരംഭങ്ങളും വേതനത്തിനുവേണ്ടി വകയിരുത്തുന്ന തുകയുടെ 15 ശതമാനം പാര്‍ട്ട്‌ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണറേറിയം നല്‍കുന്നതിന് അനുമതി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

പഠനത്തോടൊപ്പം തൊഴില്‍ പദ്ധതിയുടെ നോഡല്‍ വകുപ്പായി തൊഴിലും നൈപുണ്യവും വകുപ്പിനെ ചുമതലപ്പെടുത്തി. പഠനത്തോടൊപ്പം പാര്‍ട്ട്‌ടൈം ജോലികള്‍ ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്നത് ഭാവിയില്‍ അവര്‍ക്ക് തൊഴില്‍ പരിചയം നേടാനും തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാനും സഹായിക്കും. 18നും 25നും ഇടയ്ക്ക് പ്രായമുള്ള വിദ്യാര്‍ഥികളുടെ സേവനമാണ് ഈ പദ്ധതിയിലൂടെ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.

മഴമറയ്ക്ക് 75 ശതമാനം സബ്‌സിഡി

പുതുവര്‍ഷത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച 12 ഇന പരിപാടിയിലുള്‍പ്പെട്ട 'മഴമറകള്‍' എന്ന പദ്ധതി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ചു. ഓരോ കൃഷിഭവനു കീഴിലും ചുരുങ്ങിയത് ഒരു മഴമറ ഉണ്ടാവും (ആകെ കുറഞ്ഞത് 1076 മഴമറകള്‍). 75 ശതമാനം സബ്‌സിഡി നല്‍കിക്കൊണ്ട് 'ജീവനി-നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' എന്ന പച്ചക്കറിവികസന പദ്ധതിക്കു കീഴില്‍ ഇത് നടപ്പാക്കും. വെണ്ട. വഴുതിന, ചീര, പയര്‍, തക്കാളി, കാബേജ്, പച്ചമുളക് മുതലായ പച്ചക്കറികളും ഇലവര്‍ഗ പച്ചക്കറികളും മഴക്കാലത്തും കൃഷിചെയ്യാന്‍ മഴമറ സഹായിക്കും. സ്ഥലപരിമിതിയുള്ള സാഹചര്യത്തില്‍ മട്ടുപ്പാവിലും മഴമറ സ്ഥാപിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. ഓരോ മഴമറയും 50 ചതുരശ്ര മീറ്റര്‍ മുതല്‍ 100 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയില്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്.

കേരള പുനര്‍നിര്‍മാണ പദ്ധതി

കേരള പുനര്‍നിര്‍മാണ പരിപാടിയുടെ(ആര്‍കെഐ) ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്ത പദ്ധതികള്‍ ലോകബാങ്കിന്റെ വികസന വായ്പയില്‍ നിന്ന് തുക കണ്ടെത്തി നടപ്പാക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. പ്രളയത്തില്‍ തകര്‍ന്ന ശാര്‍ങ്ങക്കാവ് പാലം പുനര്‍നിര്‍മിക്കുന്നതിന് 12.5 കോടി, ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഭിത്തികളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്ക് 1.5 കോടി, കുട്ടനാട്ടിലെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ മൂന്ന് പദ്ധതികള്‍ക്കായി 42.6 കോടി, മൃഗസംരക്ഷണ മേഖലയിലെ ഉപജീവന മാര്‍ഗങ്ങള്‍ക്ക് 77 കോടി, കുടുംബശ്രീ, കേരള പൗള്‍ട്രി ഡവലപ്‌മെന്റെ കോര്‍പറേഷന്‍, ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി, മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യ, കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂനിവേഴ്‌സിറ്റി എന്നിവ സഹകരിച്ച് സുരക്ഷിതവും ആരോഗ്യകരവുമായ കോഴിയിറച്ചി വിപണിയിലിറക്കുന്നതിനുള്ള കേരള ചിക്കന്‍ പദ്ധതിക്ക് 63.11 കോടി, പ്രളയസാധ്യതാ പ്രദേശങ്ങളില്‍ കാലിത്തീറ്റ ഉല്‍പാദന ഹബ്ബുകള്‍ സ്ഥാപിക്കാന്‍ 5.4 കോടി, തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള പ്രളയത്തില്‍ തകര്‍ന്ന 195 കിലോമീറ്റര്‍ റോഡ് പുനര്‍നിര്‍മിക്കാന്‍ 67.9 കോടി രൂപ എന്നീ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.




Next Story

RELATED STORIES

Share it