India

മതപരിവര്‍ത്തനം നടത്തിയവര്‍ സംവരണ മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നത് തടയണം; മദ്രാസ് ഹൈക്കോടതിയില്‍ ഹരജി

മതപരിവര്‍ത്തനം നടത്തിയവര്‍ സംവരണ മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നത് തടയണം; മദ്രാസ് ഹൈക്കോടതിയില്‍ ഹരജി
X

ചെന്നൈ: തിരഞ്ഞെടുപ്പുകളില്‍ പട്ടികജാതി വിഭാഗത്തിനായി നീക്കിവച്ചിരിക്കുന്ന മണ്ഡലങ്ങളില്‍ നിന്ന് ഹിന്ദുമതം, സിഖ് മതം, ബുദ്ധമതം എന്നിവയില്‍പ്പെടുന്നവരെ മാത്രമേ മല്‍സരിക്കാന്‍ അനുവദിക്കാവൂ എന്ന് മദ്രാസ് ഹൈക്കോടതിയില്‍ ഹരജി. ഇക്കാര്യം ഉറപ്പു വരുത്താന്‍ എല്ലാ റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

ഇന്ദു മക്കള്‍ കച്ചി (ഐഎംകെ) സ്ഥാപക പ്രസിഡന്റ് അര്‍ജുനന്‍ സമ്പത്ത് ആണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.ഭരണഘടനയുടെ രണഘടന (പട്ടികജാതി) ഉത്തരവിലെ ആര്‍ട്ടിക്കിള്‍ 341(1) പ്രകാരം, ഹിന്ദു, സിഖ്, ബുദ്ധമത വിശ്വാസത്തില്‍പ്പെടുന്ന വ്യക്തികളെ മാത്രമേ പട്ടികജാതി സമൂഹത്തിലെ അംഗങ്ങളായി കണക്കാക്കാവൂ എന്ന് സമ്പത്ത് തന്റെ ഹരജിയില്‍ വാദിച്ചു.

കഴിഞ്ഞ അതിര്‍ത്തി നിര്‍ണ്ണയ ഉത്തരവ് പ്രകാരം തമിഴ്നാട്ടില്‍ 44 മണ്ഡലങ്ങളാണ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളത്. ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ സ്ഥാനാര്‍ത്ഥികളില്‍ 90 ശതമാനവും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരാണെന്ന് സമ്പത്ത് ഹരജിയില്‍ പറയുന്നു. ഇവര്‍ ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളില്‍ വിശ്വസിക്കുന്നവരല്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഒരു സ്ഥാനാര്‍ത്ഥിയെയും സംവരണ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാന്‍ അനുവദിക്കരുത്. അവരുടെ നാമനിര്‍ദേശ പത്രിക റിട്ടേണിങ് ഓഫിസര്‍ അംഗീകരിക്കരുതെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. നാമനിര്‍ദ്ദേശ പത്രികകളില്‍ സൂക്ഷ്മപരിശോധന നടത്തി, പട്ടിക വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സ്വീകരിക്കാവൂ എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹിന്ദു, സിഖ് , ബുദ്ധ മതത്തില്‍പ്പെട്ടവരെ മാത്രമേ പട്ടിക വിഭാഗത്തില്‍പ്പെട്ടവരായി കണക്കാക്കാന്‍ കഴിയൂ. പട്ടികജാതി- വര്‍ഗ സമുദായത്തില്‍പ്പെട്ടവരല്ലാത്ത മറ്റാര്‍ക്കും ഭരണഘടന പ്രകാരം പട്ടിക വിഭാ?ഗ സമുദായങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യം ആസ്വദിക്കാന്‍ കഴിയില്ലെന്നുള്ള സുപ്രീം കോടതിയുടെ സമീപകാല വിധിയും സമ്പത്ത് ഹര്‍ജിയില്‍ ഉദ്ധരിച്ചിട്ടുണ്ട്. സംവരണ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ കര്‍ശനമായി പരിശോധിക്കാന്‍ ഉത്തരവ് നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.




Next Story

RELATED STORIES

Share it