Sub Lead

വര്‍ഗീയ പരാര്‍ശം: എസ്എന്‍ഡിപി നേതാവ് പി എസ് ജയരാജനെതിരേ പരാതി നല്‍കി സി എ റഊഫ്

വര്‍ഗീയ പരാര്‍ശം: എസ്എന്‍ഡിപി നേതാവ് പി എസ് ജയരാജനെതിരേ പരാതി നല്‍കി സി എ റഊഫ്
X

കോഴിക്കോട്: വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തിയ എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം പി എസ് ജയരാജനെതിരെ ഡിജിപിക്ക് പരാതി. കഴിഞ്ഞ ദിവസം റിപോര്‍ട്ടര്‍ ടിവി ചാനലിനെതിരേ സംഘടിപ്പിച്ച പരിപാടിയില്‍ സി എ റഊഫിനെതിരേ പി എസ് ജയരാജന്‍ നടത്തിയ വ്യാജവും അപകീര്‍ത്തികരവും വര്‍ഗീയവുമായ പ്രസ്താവനയിലാണ് പരാതി. ''റഊഫ് എന്നയാള്‍ ഇവിടെ മുഴുവന്‍ ജിഹാദിവല്‍ക്കരണം നടത്തി കേരളത്തെ ഞങ്ങളുടെ രാജ്യമാക്കുമെന്ന് പറഞ്ഞു നടന്നു. ഇപ്പോള്‍ അയാള്‍ തിഹാര്‍ ജയിലിലാണ്.''-എന്നാണ് പി എസ് ജയരാജന്‍ പറഞ്ഞത്. ഈ പ്രസ്താവന പൂര്‍ണ്ണമായും വ്യാജവും അടിസ്ഥാനരഹിതവും അപകീര്‍ത്തികരവും അത്യന്തം അപകടകരവുമാണെന്ന് സി എ റൗഫ് ഡിജിപിക്ക് നല്‍കിയ പരാതി പറയുന്നു. ''ഞാന്‍ ''ജിഹാദിവല്‍ക്കരണം'' നടത്തുകയോ കേരളത്തെ ''ഞങ്ങളുടെ രാജ്യമാക്കും'' എന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുകയോ ചെയ്തിട്ടില്ല. ഞാന്‍ ഒരിക്കലും തീഹാര്‍ ജയിലില്‍ തടവിലായിട്ടുമില്ല. എന്റെ പേര് ഉന്നയിച്ച് പി എസ് ജയരാജന്‍ എനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ പൂര്‍ണ്ണമായും അസത്യമാണ്... എന്നെ വ്യക്തിപരമായി അവഹേളിക്കാനും സമൂഹത്തില്‍ വെറുപ്പും ഭീതിയും സൃഷ്ടിക്കാനും സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനും ഉദ്ദേശിച്ചുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് പ്രസ്തുത പ്രസ്താവന. പൊതുസമൂഹത്തിനിടയില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നതിനുള്ള ഉദ്ദേശപൂര്‍വ്വമായ നടപടിയായാണ് ഇത് വിലയിരുത്തേണ്ടത്. ഈ പരാമര്‍ശം എന്റെ പൊതുപ്രതിച്ഛായക്കും വ്യക്തിത്വത്തിനും ഗുരുതരമായ കോട്ടം വരുത്തുന്നതോടൊപ്പം, എന്റെ ജീവനും സ്വാതന്ത്ര്യവും അപകടത്തിലാക്കുന്ന സാഹചര്യം സൃഷ്ടിക്കാനും ഇടയാക്കുന്നതാണ്. സമൂഹത്തില്‍ സ്വാധീനമുള്ള സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ നടത്തിയ ഇത്തരം ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനയുടെ ഗൗരവം അതീവ വലുതാണ്. എന്നെ ബോധപൂര്‍വ്വം അപമാനിക്കാനും സമൂഹത്തിലെ സൗഹാര്‍ദ്ദം തകര്‍ക്കാനും വര്‍ഗീയ വിഭജനവും സംഘര്‍ഷവും സൃഷ്ടിക്കാനും ഇടയാക്കുന്ന ഗുരുതര കുറ്റകൃത്യമാണ് പി എസ് ജയരാജന്‍ ചെയ്തിട്ടുള്ളത്.''-റഊഫിന്റെ പരാതി പറയുന്നു.

ഭാരതീയ ശിക്ഷാ നിയമത്തിലെ വകുപ്പ് 196 (മതത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഗങ്ങള്‍ക്കിടയില്‍ വൈരം വളര്‍ത്തുകയും സമൂഹ ഐക്യത്തിന് ഹാനികരമായ പ്രവര്‍ത്തികള്‍ നടത്തുകയും ചെയ്തത്), വകുപ്പ് 197(ദേശീയ ഐക്യത്തിന് ഹാനികരമായ ആരോപണങ്ങളും പ്രസ്താവനകളും നടത്തിയത്), വകുപ്പ് 352(സമാധാനലംഘനം ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ മനപൂര്‍വ്വം അപമാനം ചെയ്തത്), വകുപ്പ് 353(പൊതുസമൂഹത്തില്‍ ഭീതി, ആശങ്ക, അശാന്തി എന്നിവ സൃഷ്ടിക്കുന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്), വകുപ്പ് 356(ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍.), വകുപ്പ് 351(ക്രിമിനല്‍ ഭീഷണി), എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

Next Story

RELATED STORIES

Share it