Sub Lead

മുസ്‌ലിം ഹത്യയ്ക്ക് കളമൊരുക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്: പോപുലര്‍ ഫ്രണ്ട്

മുസ്‌ലിം ഹത്യയ്ക്ക് കളമൊരുക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്: പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: കേരളത്തെ ഭീകരതയുടെയും വിദ്വേഷത്തിന്റെയും കേന്ദ്രമാക്കാനാണ് ആര്‍എസ്എസ്സും ബിജെപിയും ശ്രമിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍. വര്‍ഗീയ ഭ്രാന്ത് മൂത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മറ്റു സംഘപരിവാര നേതാക്കളും ദിനംപ്രതി കള്ളക്കഥകള്‍ മെനഞ്ഞ് നാടൊട്ടുക്ക് വിദ്വേഷ പ്രചാരണം നടത്തുകയാണ്. വസ്തുതകളുടെ പിന്‍ബലമില്ലാതെ പരമത വിദ്വേഷം പ്രചരിപ്പിക്കുന്ന കെ സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.

ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ സുരേന്ദ്രനും കൂട്ടരും ഉയര്‍ത്തിവിട്ട വിദ്വേഷ പ്രചാരണം തിരിച്ചടിച്ചതോടെ അതിന്റെ ജാള്യം മറക്കാനാണ് പോപുലര്‍ ഫ്രണ്ടിനെതിരേ ആരോപണമുന്നയിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ ഏതുതരം ഭീകരതയാണ് ഉള്ളതെന്ന് കണക്കുകളും വസ്തുതകളും വ്യക്തമാക്കുന്നുണ്ട്. ബിജെപിയും ആര്‍എസ്എസ്സുമാണ് സംഘടിത സ്വഭാവത്തില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രാഷ്ട്രീയവും വര്‍ഗീയവുമായ കാരണങ്ങളാല്‍ ഹിന്ദുത്വ ഭീകരവാദികള്‍ കേരളത്തില്‍ മാത്രം കൊലപ്പെടുത്തിയത് ഇറുനൂറിലധികം പേരെയാണ്.

കേരളത്തില്‍ നടന്നിട്ടുള്ള ബോംബ് സ്‌ഫോടനങ്ങളുടെ കണക്കെടുത്താലും ആര്‍എസ്എസ് തന്നെയാണ് മുന്നില്‍. ആര്‍എസ്എസ് സ്വാധീന മേഖലകളില്‍ സ്‌ഫോടനം നടക്കുന്നതും ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നതും പതിവായിരിക്കുന്നു. ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടത് നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ആയുധശേഖരണത്തിന്റെ കാര്യത്തിലും ക്രിമിനല്‍ കുറ്റകൃത്യങ്ങളിലും ആര്‍എസ്എസ്- ബിജെപി സംഘടനകളിലെ പ്രവര്‍ത്തകര്‍ മുന്‍നിരയിലാണ്.

ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ ഭീകരതയ്ക്ക് കേരളത്തില്‍ വേരോട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയമായി ബിജെപിക്കും സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ ആര്‍എസ്എസ് നേതൃത്വം കടുത്ത അസംതൃപ്തിയിലാണ്. ഈയൊരു ഘട്ടത്തില്‍ ആര്‍എസ്എസ് കേരളത്തെ ലക്ഷ്യംവച്ച് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നുണകള്‍ പ്രചരിപ്പിച്ച് ആള്‍ക്കൂട്ട കൊലപാതകങ്ങളും കലാപങ്ങളും ബലാല്‍സംഗങ്ങളും നടത്തി ജനങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്നതുപോലെ കേരളത്തിലും ആ രീതിയില്‍ സ്വാധീനമുണ്ടാക്കാന്‍ പലവിധ ശ്രമങ്ങള്‍ അവര്‍ നടത്തുന്നു.

അതിന്റെ ഭാഗമായാണ് മുസ്‌ലിംകളെ അന്യവല്‍ക്കരിച്ച് കേരളത്തെ ഭീകര താവളമായി ചിത്രീകരിക്കുന്നത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വക്താക്കളായ ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ വിഭജനം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1925ല്‍ രൂപീകരിച്ചത് മുതല്‍ കൊലകളുടെയും കലാപങ്ങളുടെയും ചരിത്രമാണ് ആര്‍എസ്എസ്സിനുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ജനങ്ങള്‍ ഭൂരിഭാഗവും മതേതര മനസ്സുള്ളവരാണ്.

അവര്‍ക്കിടയില്‍ വര്‍ഗീയ വിഭജനം നടത്താനാണ് നിലവില്‍ ആര്‍എസ്എസ് പരിശ്രമിക്കുന്നത്. ഇതിനായി സംഘപരിവാരത്തിന്റെ നുണഫാക്ടറികളില്‍ ചുട്ടെടുത്ത കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. ഇത്തരത്തില്‍ ലൗ ജിഹാദ്, സംഘടിത മതപരിവര്‍ത്തനം, നാര്‍ക്കോട്ടിക് ജിഹാദ്, ഹലാല്‍ ജിഹാദ് തുടങ്ങിയ നിരവധിയായ ആരോപണങ്ങളാണ് മുസ്‌ലിം സമുദായത്തിനെതിരേ നടത്തിയത്. ഇത്തരം നുണപ്രചാരണങ്ങളെ പ്രബുദ്ധരായ കേരള ജനത അവഗണിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കെ സുരേന്ദ്രനും കേന്ദ്രമന്ത്രിമാരും ഡല്‍ഹിയില്‍ വര്‍ഗീയ ദുഷ്ടലാക്കോടെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

കലാപങ്ങളും തല്ലിക്കൊലകളും നടത്തി മുസ്‌ലിംകളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ആര്‍എസ്എസ് നടത്തുന്ന ശ്രമങ്ങള്‍ക്ക് പോപുലര്‍ ഫ്രണ്ട് തടസമാണെന്ന തിരിച്ചറിവ് തന്നെയാണ് സംഘടനയെ ലക്ഷ്യമിടാന്‍ കാരണം. പോപുലര്‍ ഫ്രണ്ടിനെ ഇല്ലാതാക്കിയാലെ തങ്ങളുടെ വംശീയ അജണ്ട വേഗത്തില്‍ നടപ്പാക്കാനാവൂ എന്നതിനാലാണ് നിരന്തരം അവര്‍ സംഘടനക്കെതിരേ തിരിയുന്നത്. ഹലാല്‍ എന്നാല്‍ തുപ്പല്‍ ആണെന്നും പാലാ ബിഷപ്പ് ഹൗസിലേക്ക് ആയുധങ്ങളുമായി പോപുലര്‍ ഫ്രണ്ട് മാര്‍ച്ച് നടത്തി എന്നുമൊക്കെയുള്ള പെരുംനുണകളാണ് സുരേന്ദ്രന്‍ പറയുന്നത്. ഇത് സമൂഹത്തെ വിഭജിക്കാന്‍ വേണ്ടിയുള്ളതാണ്.

കേരളത്തിലെ മതേതര വോട്ടുകളില്‍ പകുതിയിലേറെയും ന്യൂനപക്ഷങ്ങളാണ്. ഇവരാണ് തിരഞ്ഞെടുപ്പുകളുടെ ഗതി നിര്‍ണയിക്കുന്നത്. ഇവര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കി വിഭജനമുണ്ടാക്കിയാല്‍ മാത്രമാണ് വര്‍ഗീയ രാഷ്ട്രീയത്തിന് സ്വാധീനമുണ്ടാക്കാന്‍ കഴിയുകയുള്ളൂ എന്ന ബോധ്യം ആര്‍എസ്എസ്സിനുണ്ട്. അതിനുള്ള ശ്രമമാണ് കേരളത്തില്‍ സുരേന്ദ്രനും സംഘപരിവാര സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്നത്. അവരുടെ ഇത്തരം വര്‍ഗീയ വിഭജന നീക്കങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരേ കേരളം ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറര്‍ കെ എച്ച് നാസര്‍, സംസ്ഥാന സെക്രട്ടറി സി എ റഊഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it