Sub Lead

പോലിസിനും മുഖ്യമന്ത്രിക്കുമെതിരേ ഭീഷണിയുമായി ബിജെപി നേതാവ്

'മര്യാദ കാണിച്ചാല്‍ മര്യാദയും തിരിച്ചാണെങ്കില്‍..., നെഞ്ചത്ത് കേറാമെന്ന് കരുതിയാല്‍ പ്രതികരിക്കും, പിണറായിക്ക് വാര്‍ധക്യവുമായി എന്ന് മറക്കരുത്, പോലിസിനേക്കാള്‍ കൂടുതല്‍ ബിജെപിക്കാരുണ്ടെന്ന് ഓര്‍ക്കണം'

പോലിസിനും മുഖ്യമന്ത്രിക്കുമെതിരേ ഭീഷണിയുമായി ബിജെപി നേതാവ്
X
കോഴിക്കോട്: കുഴല്‍പ്പണക്കവര്‍ച്ചക്കേസില്‍ പ്രതിക്കൂട്ടിലായതോടെ അന്വേഷണ സംഘത്തിനെതിരേ പരസ്യഭീഷണിയുമായി ബിജെപി നേതാക്കള്‍ വീണ്ടും രംഗത്ത്. പോലിസിനെയും മുഖ്യമന്ത്രിയെയും ഭീഷണിപ്പെടുത്തി അഡ്വ. ബി ഗോപാലകൃഷ്ണനാണ് കൊടകര കുഴല്‍പ്പണ സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവനെ പോലിസ് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തുടങ്ങുന്ന പോസ്റ്റമായി ഇപ്പോള്‍ രംഗത്തെത്തിയത്. പിണറായി വിജയന്റെ പോക്കറ്റ് ബേബികളായി മാറിയ അന്വേഷണ സംഘം മര്യാദ കാണിച്ചാല്‍ മര്യാദയും തിരിച്ചാണെങ്കില്‍ മര്യാദകേടും ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ഇന്ദ്രനേയും ചന്ദ്രനേയും തടഞ്ഞ ഒരു കാലം പിണറായിക്ക് ഉണ്ടായിരുന്നിരിക്കാം. അന്ന് ഞങ്ങള്‍ക്ക് ബാല്യവും ഇപ്പോള്‍ പിണറായിക്ക് വാര്‍ധക്യവുമായി എന്ന് മറക്കരുത്. കുഴല്‍പ്പണ കേസ് പിണറായിയുടെ കുഴലൂത്തു കേസാക്കി മാറ്റി ബിജെപിയുടെ നെഞ്ചത്ത് കേറാമെന്ന് പോലിസ് കരുതിയാല്‍ അതിശക്തമായി തന്നെ പ്രതികരിക്കും തുടങ്ങിയ പ്രകോപനപരമായ വാക്കുകളാണ് പോസ്റ്റിലുള്ളത്. കഴിഞ്ഞ ദിവസം മറ്റൊരു ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനും മുഖ്യമന്ത്രിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി വീട്ടില്‍ കിടന്നുറങ്ങില്ലെന്നും മക്കളെ കാണാന്‍ ജയിലില്‍ പോവേണ്ടിവരുമെന്നുമായിരുന്നു ഭീഷണി.


അഡ്വ. ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കൊടകര കുഴല്‍പ്പണ സംഭവം സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവനെ പോലിസ് ചോദ്യം ചെയ്യണം. അദ്ദേഹത്തിന്റെ ഫോണ്‍ പരിശോധിച്ചാല്‍ ബാക്കി പണത്തിന്റെയും പ്രതികളുടെയും കൂടുതല്‍ വിവരം കിട്ടും. സിപിഎം തിരക്കഥ അനുസരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കുഴല്‍പ്പണക്കേസ് കുഴലൂത്താക്കി ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാനാണ് പിണറായിയുടെ പോലിസ് ശ്രമിക്കുന്നതെങ്കില്‍, പോലിസിനേക്കാള്‍ കൂടുതല്‍ ബിജെപി പ്രവര്‍ത്തകര്‍ കേരളത്തിലുണ്ടന്ന കാര്യം പോലിസും പോലിസ് മന്ത്രിയും അറിയേണ്ടിവരും. കേരളത്തെ കലാപ ഭൂമിയാക്കാതിരുന്നാല്‍ നന്ന്. പോലിസ് സിആര്‍പിസി പ്രകാരമാണ് അന്വേഷണം നടത്തേണ്ടത്, എന്നാല്‍ ഇന്ന് സിപിസി(കമ്മൂണിസ്റ്റ് പ്രൊസീജര്‍ കോഡ്) പ്രകാരമാണ് അന്വേഷണം നടക്കുന്നത്. പിണറായിയുടെ പോക്കറ്റ് ബേബികളാണ് പുതിയ അന്വേഷണ സംഘമെന്ന് തെളിഞ്ഞിരിക്കുന്നു. അല്ലങ്കില്‍ ബിജെപിയുടെ പത്തു കോടി കുഴല്‍പ്പണമാണ് കൊടകരയില്‍ കവര്‍ച്ച ചെയ്തതതെന്ന് ആദ്യം പറഞ്ഞ വിജയരാഘവനെയാണ് പോലിസ് ചോദ്യം ചെയ്യേണ്ടിയിരുന്നത്. കുഴല്‍പ്പണ കവര്‍ച്ചക്കേസിലെ പ്രതികളും വിജയരാഘവനും തമ്മില്‍ പല ബന്ധങ്ങളുമുണ്ട്. മന്ത്രി ബിന്ദുവിന് വേണ്ടി പ്രതികളില്‍ പലരും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ പ്രതികളെ രക്ഷിക്കാനാണ് വിജയരാഘവന്‍ ആദ്യം പ്രസ്താവന നടത്തിയത്. അന്വേഷണം സത്യസന്ധമാണങ്കില്‍ ആദ്യം വിജയരാഘവനെയാണ് ചോദ്യംചെയ്യേണ്ടത്. അതല്ല, വിജയരാഘവന്‍ വിടുവായിത്തം പറഞ്ഞതാണെങ്കില്‍ തുറന്നുപറഞ്ഞ് ക്ഷമ ചോദിക്കണം അതാണ് രാഷ്ട്രീയ മര്യാദ. പോലിസ് മണം പിടിച്ച് അന്വേഷിക്കരുത്, മണം പിടിച്ച് അന്വേഷിക്കുന്നത് പോലിസ് നായ്ക്കളാണ്, അന്വേഷണം നടത്തേണ്ടത് തെളിവുകളുടെ അടിസ്ഥാനത്തിലാവണം. പിണറായി വിജയന്റെ പോക്കറ്റ് ബേബികളായി മാറിയ അന്വേഷണ സംഘം മര്യാദ കാണിച്ചാല്‍ മര്യാദയും തിരിച്ചാണെങ്കില്‍ മര്യാദകേടും ഉണ്ടാകും എന്ന് മനസ്സിലാക്കണം. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കൊടകരയിലെ കുഴല്‍പ്പണം ബിജെപിയുടേതാണന്ന് പോലിസ് കോടതിയില്‍ പറഞ്ഞത്?. ബിജെപിയുടേതാണെന്ന് ആരും അവകാശപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, പോലിസിന്റെ കൈയില്‍ യാതൊരു തെളിവും ഇല്ല. എന്നിട്ടും ബിജെപിക്ക് അപകീര്‍ത്തി ഉണ്ടാക്കാന്‍ പോലിസ് ശ്രമിക്കുന്നത് സിപിഎമ്മിന്റെ കുഴലൂത്ത് പ്രകാരമാണ്. പോലിസിന്റെ മൊഴി സിആര്‍പിസി പ്രകാരം തെളിവല്ല, അത് കൊണ്ടാണ് കമ്മൂണിസ്റ്റ് പ്രൊസീജര്‍ കോഡ് സിപിസി പ്രകാരമാണ് ഇന്ന് പോലിസ് അന്വേഷണം നടത്തുന്നത് എന്ന് സംശയിക്കേണ്ടി വരുന്നത്. ഇത് അപകടകരമാണ്, കേരളം സെല്‍ ഭരണത്തിലേക്ക് നീങ്ങുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പിണറായി വിജയന്‍ രണ്ടാംവട്ടം അധികാരത്തില്‍ വന്നപ്പോള്‍ ബിജെപിയെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാമെന്ന് കരുതരുത്. ഇന്ദ്രനേയും ചന്ദ്രനേയും തടഞ്ഞ ഒരു കാലം പിണറായിക്ക് ഉണ്ടായിരുന്നിരിക്കാം, അന്ന് ഞങ്ങള്‍ക്ക് ബാല്യവും ഇപ്പോള്‍ പിണറായിക്ക് വാര്‍ധക്യവുമായി എന്ന് മറക്കരുത്. കുഴല്‍പ്പണ കേസ് പിണറായിയുടെ കുഴലൂത്തു കേസാക്കി മാറ്റി ബിജെപിയുടെ നെഞ്ചത്ത് കേറാമെന്ന് പോലിസ് കരുതിയാല്‍ അതിശക്തമായി തന്നെ പ്രതികരിക്കും. ബിജെപി അന്വേഷണത്തോട് സഹകരിക്കുന്നത് പ്രസ്ഥാനത്തിന്റെ അന്തസ് കൊണ്ടാണ്. അതൊരു ദൗര്‍ബല്യമായി കാണരുത്. ആദ്യം സിപിഎം സംസ്ഥാന സെക്രട്ടറിയെ ചോദ്യം ചെയ്യുകയോ ഫോണ്‍ പരിശോധിക്കുകയോ ചെയ്ത് ബാക്കി കുഴല്‍പ്പണം പണം എവിടെ ഉണ്ടെന്ന് കണ്ടെത്തൂ. എന്നിട്ടാവാം ബിജെപിയുടെ നെഞ്ചത്ത് കയറ്റം.

BJP leader threatens police and Chief Minister




Next Story

RELATED STORIES

Share it