Sub Lead

യുപിയില്‍ ചാരവൃത്തി, തീവ്രവാദ ഫണ്ടിങ് കേസ് പ്രതി ബിജെപിയില്‍ ചേര്‍ന്നു

യുപിയില്‍ ചാരവൃത്തി, തീവ്രവാദ ഫണ്ടിങ് കേസ് പ്രതി ബിജെപിയില്‍ ചേര്‍ന്നു
X

ലഖ്‌നോ: പാകിസ്താന് വേണ്ടി ചാരപ്പണി നടത്തുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കുകയും ചെയ്‌തെന്ന കേസില്‍ 2018ല്‍ യുപി പോലിസ് അറസ്റ്റ് ചെയ്തയാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശിലെ പൃഥ്വിഗഞ്ച് നഗര്‍ പഞ്ചായത്തില്‍ ചൊവ്വാഴ്ച സംഘടിപ്പിച്ച പരിപാടിയിലാണ് ഭീകരവാദക്കേസില്‍ ജയിലില്‍നിന്നിറങ്ങിയ സഞ്ജയ് സരോജിനെയാണ് ബിജെപി സ്ഥാനാര്‍ഥിയും എംപിയുമായ സംഗം ലാല്‍ ഗുപ്ത കാവിഷാള്‍ അണിയിച്ച് സ്വീകരിച്ചത്. 2018 മാര്‍ച്ച് 26ന് ലഷ്‌കറെ ത്വയ്ബയ്ക്കു വേണ്ടി പണം പിരിച്ചെന്ന് ആരോപിച്ചാണ് പൃഥ്വിഗഞ്ച് ഭാഗേസരയിലെ വീട്ടില്‍ നിന്ന് യുപി ഭീകരവാദ സ്‌ക്വാഡ് ഇയാളെ അറസ്റ്റ് ചെയ്തത്. സഞ്ജയ് ഉള്‍പ്പെടെ 10 പേരെയാണ് എടിഎസ് അറസ്റ്റ് ചെയ്തത്. ലഷ്‌കറെ ത്വയ്ബയ്ക്ക് ധനസഹായം നല്‍കുന്ന സംഘമാണിതെന്നും വന്‍ ശൃഖലയാണ് തകര്‍ത്തതെന്നുമാണ് അന്നത്തെ എടിഎസ് ഐജി അസീം അരുണ്‍ അവകാശപ്പെട്ടിരുന്നത്. അറസ്റ്റിലായവരില്‍ എട്ട് പേര്‍ യുപിയില്‍ നിന്നുള്ളവരും ഒരാള്‍ മധ്യപ്രദേശ് സ്വദേശിയും മറ്റൊരാള്‍ ബിഹാര്‍ സ്വദേശിയുമായിരുന്നു. സഞ്ജയില്‍നിന്ന് കണ്ടെടുത്ത 27 പാസ്ബുക്കുകളുടെ അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചതായും എടിഎസ് കണ്ടെത്തിയിരുന്നു. ജയില്‍മോചിതനായ ശേഷം രാഷ്ട്രീയത്തിലിറങ്ങിയ സഞ്ജയ് സമാജ് വാദി പാര്‍ട്ടിയോട് അടുക്കാന്‍ ശ്രമിച്ചെങ്കിലും വിവാദം ഭയന്ന് പിന്‍വലിയുകയായിരുന്നു. ഇയാളുടെ ഭാര്യ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് സുപ്രധാനമായ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ബിജെപി സ്വീകരിച്ചത്. ദേശീയതയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ബിജെപി തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട ഒരാളെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തി സമൂഹത്തില്‍ അവര്‍ക്ക് ക്ലീന്‍ ഇമേജ് നല്‍കുകയാണെന്ന് എസ്പി നേതാവ് മനീഷ് പാല്‍ വിമര്‍ശിച്ചു. ചില എംപിമാര്‍ വ്യക്തിപരമായി ആളുകളെ ചേര്‍ക്കുകയാണെന്നും സംഘടനയ്ക്ക് അതില്‍ ബന്ധമില്ലെന്നും ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചെങ്കിലും ഇതുവരെ നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ബിജെപി ജില്ലാ പ്രസിഡന്റ് ആശിഷ് ശ്രീവാസ്തവ പറഞ്ഞത്. സഞ്ജയ് ബിജെപിയില്‍ ചേര്‍ന്നതോടെ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞെന്നും ബിജെപി വാഷിങ് മെഷീനാണെന്നും എസ്പി നേതാവ് ഐപി സിങ് പരിഹസിച്ചു. അതേസമയം, ബിജെപിയുടെ കപട രാജ്യസ്‌നേഹമാണ് വെളിപ്പെട്ടതെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശനം.

Next Story

RELATED STORIES

Share it