Sub Lead

ബിജെപി ഇന്ത്യന്‍ ജനാധിപത്യത്തിന് 'നികത്താനാവാത്ത നഷ്ടം' ഉണ്ടാക്കുന്നു: പ്രോഗ്രസീവ് ഇന്റര്‍നാഷനല്‍

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അക്രമത്തെക്കുറിച്ചും 2018ലെ ഭീമകൊറെഗാവ് കേസിനെക്കുറിച്ചും പക്ഷപാതപരവും രാഷ്ട്രീയലക്ഷ്യത്തോടെയുമാണ് അന്വേഷണം നടത്തിയതെന്ന് പ്രോഗ്രസീവ് ഇന്റര്‍നാഷനല്‍ ആരോപിച്ചു

ബിജെപി ഇന്ത്യന്‍ ജനാധിപത്യത്തിന് നികത്താനാവാത്ത നഷ്ടം ഉണ്ടാക്കുന്നു: പ്രോഗ്രസീവ് ഇന്റര്‍നാഷനല്‍
X

ന്യൂഡല്‍ഹി: അനിയന്ത്രിതമായ അറസ്റ്റിലൂടെ ബിജെപി ഇന്ത്യന്‍ ജനാധിപത്യത്തിന് 'പരിഹരിക്കാനാവാത്ത നഷ്ടം' ഉണ്ടാക്കുകയാണെന്നും അഹിംസാമാര്‍ഗത്തിലൂടെ പ്രക്ഷോഭം നടത്തുന്നവരെ തെറ്റായി പ്രോസിക്യൂട്ട് ചെയ്യുന്നത് നരേന്ദ്ര മോദി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും പ്രോഗ്രസീവ് ഇന്റര്‍നാഷനല്‍ ആവശ്യപ്പെട്ടു. പുരോഗമന ശബ്ദങ്ങളെ ഒന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ പ്രോഗ്രസീവ് ഇന്റര്‍നാഷനല്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തടയുന്നതിന് യുഎപിഎ നിയമം ഉപയോഗിക്കുന്നതിനെയും വിമര്‍ശിച്ചു. ഭാഷാ പണ്ഡിതന്‍ നോം ചോംസ്‌കി, അമേരിക്കന്‍ തത്വചിന്തകന്‍ കോര്‍ണല്‍ വെസ്റ്റ്, ഗ്രീക്ക് സാമ്പത്തിക ശാസ്ത്രജ്ഞന്‍ യാനിസ് വരൂഫാകിസ്, അമേരിക്കന്‍ നടന്‍ ജോണ്‍ കുസാക്ക്, ബ്രിട്ടീഷ് എംപി ജോണ്‍ മക്‌ഡൊണെല്‍, എഴുത്തുകാരി അരുന്ധതി റോയ്, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീന്‍ ഡ്രെസെ, സാമൂഹിക പ്രവര്‍ത്തക അരുണ റോയ് തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പുവച്ചു. രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ക്കെതിരായ തീവ്രവാദ വിരുദ്ധ, ദേശീയ സുരക്ഷാ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് നിര്‍ത്തണമെന്നും പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

'പൗരത്വ ഭേദഗതി നിയമം-2019 പോലുള്ള വിവേചനപരമായ നിയമത്തിനെതിരായ പ്രതിഷേധത്തിനെതിരേ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് സ്വാഭാവിക പ്രതികരണങ്ങളാണുണ്ടായത്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ഒരിക്കലും അംഗീകരിക്കപ്പെടില്ല. അത്തരം വിവേചനപരമായ നിയമങ്ങളെ എതിര്‍ക്കുന്നവരെ നിശബ്ദരാക്കാന്‍ കടുത്ത ഭീകരവിരുദ്ധ, ദേശീയ സുരക്ഷാ നിയമങ്ങള്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. ഭരണഘടനാപരമായി സംരക്ഷിക്കപ്പെടുന്ന പ്രതിഷേധത്തിനുള്ള അവകാശം ഏതൊരു നിയമാനുസൃത ജനാധിപത്യത്തിനും അടിസ്ഥാനമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അക്രമത്തെക്കുറിച്ചും 2018ലെ ഭീമകൊറെഗാവ് കേസിനെക്കുറിച്ചും പക്ഷപാതപരവും രാഷ്ട്രീയലക്ഷ്യത്തോടെയുമാണ് അന്വേഷണം നടത്തിയതെന്ന് പ്രോഗ്രസീവ് ഇന്റര്‍നാഷനല്‍ ആരോപിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനും കേന്ദ്രം തീരുമാനിച്ചതുമുതല്‍ നിരവധി പ്രവര്‍ത്തകരെയും രാഷ്ട്രീയ നേതാക്കളെയും തടവിലാക്കിയതായും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഭിന്നാഭിപ്രായ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ ലക്ഷ്യംവയ്ക്കാന്‍ അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം ചെയ്യുകയാണ്. ഡല്‍ഹി കലാപം 2020, ഭീമകൊറെഗാവ് സംഭവം 2018 എന്നീ രണ്ട് വ്യത്യസ്ത കേസുകളില്‍ വിശാലമായ വല വിരിച്ചിരിക്കുകയാണ്. പതിറ്റാണ്ടുകളുടെ സാമൂഹിക, രാഷ്ട്രീയ, ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട പൊതു വ്യക്തികളെ തീവ്രവാദ വിരുദ്ധ, ദേശീയ സുരക്ഷാ നിയമങ്ങള്‍ പ്രകാരം കുറ്റവാളികളാക്കി ചിത്രീകരിക്കുകയാണ്. ഇന്ത്യയില്‍ ഭരണകക്ഷികള്‍ ലക്ഷ്യമിടുന്നവരില്‍ വലിയൊരു വിഭാഗം മുസ്‌ലിംകളാണ്. സര്‍ക്കാര്‍ നയങ്ങളെയും നിയമങ്ങളെയും വിമര്‍ശിക്കുന്ന മനുഷ്യാവകാശ, പൗരാവകാശ പ്രവര്‍ത്തകരെയും ലക്ഷ്യമിടുകയാണ്. പ്രോഗ്രസീവ് ഇന്റര്‍നാഷനല്‍ കൗണ്‍സിലര്‍ ഹര്‍ഷ് മന്ദര്‍, ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ പ്രഫ. അപൂര്‍വാനന്ദ്, ചലച്ചിത്ര നിര്‍മ്മാതാവ് രാഹുല്‍ റോയ്, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് എന്നിവര്‍ ഇതിന് ഉദാഹരണങ്ങളാണ്. ഡല്‍ഹി കലാപക്കേസില്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരി, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജയതി ഘോഷ് എന്നിവരെയും ഉള്‍പ്പെട്ടടുത്തിയിട്ടുണ്ട്.

കവി വരവര റാവു, അഭിഭാഷകന്‍ സുധ ഭരദ്വാജ്, ആക്റ്റിവിസ്റ്റ് ഗൗതം നവ്‌ലാഖ, ദലിത് പൗരാവകാശ പ്രവര്‍ത്തകന്‍ ആനന്ദ് തെല്‍തുംബ്ദെ എന്നിവരെ ഭീമാ കൊറെഗാവ് സംഭവത്തില്‍ അറസ്റ്റ് ചെയ്തതും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഭീമാ കൊറെഗാവ് കേസില്‍ ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങളില്‍ വിദൂരമായി പോലും ഏര്‍പ്പെടാത്ത നിരവധി പേരെ അന്യായമായി വിചാരണ ചെയ്യുകയാണ്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ പ്രതിഷേധക്കാരെ അനിയന്ത്രിതമായി അറസ്റ്റ് ചെയ്യുന്നതിലൂടെ 'ഇതിനകം തകര്‍ന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ സംവിധാനത്തിന് നികത്താനാവാത്ത നഷ്ടമുണ്ടാക്കുന്നു' എന്നും പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍ പറഞ്ഞു.




Next Story

RELATED STORIES

Share it