Sub Lead

'ഉച്ചഭാഷിണിയിലെ ബാങ്കുവിളി ഇതര മതസ്ഥരുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നില്ല'; നിര്‍ണായക നിരീക്ഷണവുമായി കര്‍ണാടക ഹൈക്കോടതി

ഉച്ചഭാഷിണിയിലെ ബാങ്കുവിളി ഇതര മതസ്ഥരുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നില്ല; നിര്‍ണായക നിരീക്ഷണവുമായി കര്‍ണാടക ഹൈക്കോടതി
X

ബംഗളൂരു: മുസ്‌ലിം പള്ളികളില്‍ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി ഇതര മതവിശ്വാസികളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഉച്ചഭാഷിണികളിലൂടെയുള്ള ബാങ്കുവിളി നിര്‍ത്താന്‍ പള്ളികളോട് ഉത്തരവിടാന്‍ കോടതി വിസമ്മതിച്ചു. ബാങ്കുവിളിക്കെതിരായ പൊതുതാല്‍പര്യ ഹരജി തള്ളിയാണ് ഹൈക്കോടതി നിര്‍ണായക നിരീക്ഷണം നടത്തിയത്. ഉച്ചഭാഷിണിയുമായി ബന്ധപ്പെട്ട ശബ്ദമലിനീകരണ നിയമങ്ങള്‍ ആവിഷ്‌കരിക്കാനും എട്ടാഴ്ചയ്ക്കകം തദ്സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.

ബംഗളൂരു സ്വദേശിയായ മഞ്ജുനാഥ് എസ് ഹലവാര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. മുസ്‌ലിംകളുടെ സുപ്രധാന മതാചാരമാണ് ബാങ്കുവിളിയെങ്കിലും അതിന്റെ ഉള്ളടക്കവും ശബ്ദവും ഇതര മതവിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നുമായിരുന്നു ഹരജിയിലെ വാദം. ബാങ്കുവിളി മുസ്‌ലിംകളുടെ അവിഭാജ്യ മതകാര്യമാണെങ്കിലും ഇതിലെ 'അല്ലാഹു അക്ബര്‍' (അല്ലാഹു വലിയവനാണ്) എന്നത് മറ്റുള്ളവരുടെ മതവിശ്വാസങ്ങളെ ബാധിക്കുമെന്നായിരുന്നു ഹരജിക്കാരന്‍ പറഞ്ഞത്.

അതിനാല്‍, പള്ളികളില്‍ നിന്ന് ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളിക്കുന്നത് നിര്‍ത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹരജിയില്‍ ബാങ്കുവിളിയിലെ മറ്റ് വാചകങ്ങളുമുണ്ടായിരുന്നുവെങ്കിലും താങ്കളുടെ അവകാശങ്ങളെ ഹനിക്കുന്നതെന്ന് താങ്കള്‍ തന്നെ പറയുന്ന ബാങ്കിലെ വാക്യങ്ങള്‍ എന്തിനാണ് വായിക്കുന്നതെന്ന് കോടതി ഹരജിക്കാരനോട് ചോദിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25(1) എല്ലാവര്‍ക്കും അവരവരുടെ മതവിശ്വാസങ്ങള്‍ സ്വതന്ത്രമായി പാലിക്കാനും പ്രചരിപ്പിക്കാനും അവകാശം നല്‍കുന്നുണ്ട്. ഇത് നിയന്ത്രണങ്ങളും പൊതുനിയമങ്ങളും പാലിച്ചായിരിക്കണം. പ്രാര്‍ത്ഥനയ്ക്ക് മുസ്‌ലിംകളെ ക്ഷണിക്കുന്നതാണ് ബാങ്കുവിളി. അത് അവരുടെ അവിഭാജ്യ ഘടകമാണെന്ന് പരാതിക്കാരന്‍തന്നെ സമ്മതിക്കുന്നുണ്ട്. അത് ഹരജിക്കാരന്റെയോ മറ്റുള്ളവരുടെയോ അടിസ്ഥാന അവകാശത്തെ ബാധിക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25ഉം 26ഉം ഇന്ത്യന്‍ നാഗരികതയുടെ സവിശേഷതയായ സഹിഷ്ണുതയുടെ തത്വം ഉള്‍ക്കൊള്ളുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 (1) വ്യക്തികള്‍ക്ക് അവരുടെ സ്വന്തം മതം സ്വതന്ത്രമായി സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശങ്ങള്‍ നല്‍കുന്നുണ്ട്. എന്നിരുന്നാലും മേല്‍പ്പറഞ്ഞ അവകാശം സമ്പൂര്‍ണ അവകാശമല്ല, മറിച്ച് പൊതുക്രമം, ധാര്‍മികത, ആരോഗ്യം എന്നിവയുടെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. കൂടാതെ ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ മറ്റ് വ്യവസ്ഥകള്‍ക്കും വിധേയമാണ്- കോടതി പറഞ്ഞു.

ബാങ്കുവിളിയുടെ ഉള്ളടക്കം ഹരജിക്കാരനും മറ്റ് മതവിശ്വാസികള്‍ക്കും ഉറപ്പുനല്‍കുന്ന മൗലികാവകാശത്തെ ഹനിക്കുന്നു എന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ശബ്ദമലിനീകരണം സംബന്ധിച്ച ചട്ടങ്ങളും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണവും നടപ്പാക്കാന്‍ കോടതി അധികാരികളോട് നിര്‍ദേശിച്ചിട്ടുണ്ട്. രാത്രി 10 മുതല്‍ രാവിലെ 6 വരെ ഉച്ചഭാഷിണികളും ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങളും മറ്റ് സംഗീത ഉപകരണങ്ങളും അനുവദനീയമായ ഡെസിബെലില്‍ കൂടുതല്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ജൂണ്‍ 17ന് ഉച്ചഭാഷിണികളുടെ ദുരുപയോഗം തടയാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എട്ടാഴ്ചയ്ക്കുള്ളില്‍ കോടതിക്ക് മുമ്പാകെ കംപ്ലയിന്‍സ് റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചത്.

Next Story

RELATED STORIES

Share it