Sub Lead

'വ്യാജ ഓഡിഷന്‍ നടത്തി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു': പടവെട്ട് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ക്കെതിരേ നടി

2022 മാര്‍ച്ചില്‍ പടവെട്ട് എന്ന സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയെ ബലാത്സംഗ പരാതിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ക്കെതിരേയും സമാന ആരോപണമുയര്‍ന്നിരിക്കുന്നത്.

വ്യാജ ഓഡിഷന്‍ നടത്തി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു: പടവെട്ട് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ക്കെതിരേ നടി
X

കോഴിക്കോട്: പടവെട്ട് എന്ന സിനിമയ്ക്ക് വേണ്ടി വ്യാജ ഓഡിഷന്‍ നടത്തി എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ബലാല്‍സംഗത്തിന് ശ്രമിച്ചെന്ന് വെളിപ്പെടുത്തലുമായി അഭിനേത്രി. വിമന്‍ എഗയിന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് ഫേസ്ബുക്ക് പേജിലൂടെയാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ബിബിന്‍ പോളിനെതിരെ മീ ടൂ വെളിപ്പെടുത്തലുണ്ടായത്.

2022 മാര്‍ച്ചില്‍ പടവെട്ട് എന്ന സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയെ ബലാത്സംഗ പരാതിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ക്കെതിരേയും സമാന ആരോപണമുയര്‍ന്നിരിക്കുന്നത്.

നടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഞാനൊരു നടിയാണ്, ഇപ്പോള്‍ തമിഴ്, തെലുങ്ക് സിനിമകളില്‍ പ്രവര്‍ത്തിക്കുന്നു. പടവെട്ട് എന്ന സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിബിന്‍ പോളുമായി എനിക്കുണ്ടായ ഏറെ മോശപ്പെട്ട അനുഭവം പങ്കുവെക്കാനാണ് ഞാന്‍ ഇത് എഴുതുന്നത്.

എന്റെ സുഹൃത്ത് ഗോഡ്‌സണ്‍ ക്ലിക്കുചെയ്ത എന്റെ ചിത്രങ്ങള്‍ കണ്ടിട്ടാണ് കണ്ണൂരിലെ മട്ടന്നൂരിലേക്ക് നായികവേഷത്തിനായി ഓഡിഷന് വരാന്‍ എന്നോട് ബിബിന്‍ പോള്‍ ആവശ്യപ്പെടുന്നത്. അരോമ റിസോര്‍ട്ടില്‍ നടന്ന ഈ ഓഡിഷനു മാത്രമായാണ് ഞാന്‍ കണ്ണൂരിലേക്ക് വിമാനയാത്ര ചെയ്ത് എത്തിയത്. അവിടെ ബിബിനോടൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ ലിജു കൃഷ്ണയും ഉണ്ടായിരുന്നു. സിനിമയുടെ നിര്‍മ്മാതാവ് സണ്ണി വെയ്‌നും അവിടെ ഉണ്ടാവുമെന്ന് അറിയിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന് ഒരു ജന്മദിന പാര്‍ട്ടിക്ക് അടിയന്തിരമായി പോകേണ്ടതിനാല്‍ ഞാന്‍ എത്തും മുമ്പ് പോയി എന്നാണ് അവര്‍ എന്നോട് പറഞ്ഞത് . ആയതിനാല്‍ ഞങ്ങള്‍ മൂവരും സിനിമയെ കുറിച്ച് സംസാരിക്കുകയും എന്റെ ഓഡിഷന്‍ കൊടുക്കുകയും ചെയ്തു. ശേഷം ഡയറക്ടറും യാത്ര പറഞ്ഞിറങ്ങി. ഉച്ചക്ക് രണ്ടു മണി മുതല്‍ ഞാന്‍ ബിബിനുമായി സംസാരിച്ചിരിക്കയായിരുന്നു.

എന്റെ ബസ്സ് രാത്രി 9:30 ആയതിനാല്‍ , ഏകദേശം 9 മണിയോടെ ഞാന്‍ ബിബിനിനോട് പലതവണ എന്നെ ഡ്രോപ്പ് ചെയ്യാന്‍ ആവശ്യപ്പെട്ടു, പക്ഷേ കനത്ത മഴയും, െ്രെഡവര്‍ കോള്‍ എടുക്കുന്നില്ല എന്നീ കാരണങ്ങള്‍ പറഞ്ഞ് അയാള്‍ എന്നെ വിട്ടില്ല എനിക്ക് ആ ബസ്സ് മിസ്സായി. പകരം അയാള്‍ രാവിലെ 7 മണിക്ക് ഫ്‌ലൈറ്റ് ബുക്ക് ചെയ്തു, എന്ത് വിലകൊടുത്തും എന്നെ ഡ്രോപ്പ് ചെയ്യാമെന്നും വാഗ്ദാനവും ചെയ്തു. അയാള്‍ സത്യസന്ധമായാണ് കാര്യങ്ങള്‍ പറയുന്നതെന്നാണ് എനിക്ക് അപ്പോള്‍ തോന്നിയത്.

അത്താഴം കഴിഞ്ഞ് കുറച്ചു നേരം കൂടി അയാളോട് സംസാരിച്ച ശേഷം ഞാന്‍ ഉറങ്ങാന്‍ പോയി. ഒരു മുറി മാത്രമുള്ളതിനാലും, അധിക വാഷ്‌റൂം ഇല്ലാത്തതിനാലും ഞാന്‍ കിടക്കുന്ന മുറിയുടെ വാതില്‍ തുറന്നിടാന്‍ അയാള്‍ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് അതിലൊന്നും സംശയം തോന്നിയതുമില്ല., ഞാന്‍ ഗാഢനിദ്രയിലായിരുന്നു. ഏകദേശം പുലര്‍ച്ചെ മൂന്നിനും , മൂന്നേ മുപ്പതിനുമിടക്ക് എനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു

ഞാന്‍ കണ്ണ് തുറന്നപ്പോള്‍ അവന്‍ എന്റെ ശരീരത്തിനു മുകളിലായിരുന്നു. ഞാന്‍ പേടിച്ച് നിലവിളിച്ചു കൊണ്ട് കോട്ടേജിന്റെ പുറത്തേക്ക് ഓടി. അയാള്‍ പുറകെ വന്ന് എന്നോട് ബഹളം വെക്കുന്നത് നിര്‍ത്താന്‍ അപേക്ഷിച്ചു, അവന്‍ ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞു, അബദ്ധത്തില്‍ സംഭവിച്ചു പോയതാണെന്നും. അതിനുശേഷം ഞങ്ങള്‍ രണ്ടുപേരും ഉറങ്ങിയില്ല, രാവിലെ വീണ്ടും എന്നെ ഡ്രോപ്പ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ 11:00 മണിക്കുള്ള ഫ്‌ലൈറ്റ് ബുക്ക് ചെയ്യാമെന്ന് പറഞ്ഞു. അയാളുടെ ഉദ്ദേശം ശരിയല്ലെന്ന് അപ്പോളെനിക്ക് കൂടുതല്‍ മനസ്സിലായി. ഞാന്‍ അവിടെ നിന്ന് പുറത്തുപോകണമെന്ന് ശാഠ്യം പിടിച്ചു, എന്റെ വഴക്കിനൊടുവില്‍ അയാള്‍ക്ക് മറ്റൊരു മാര്‍ഗവുമില്ലാതെ എന്നെ എയര്‍പ്പോര്‍ട്ടില്‍ വിട്ടു. അയാള്‍ എന്തെങ്കിലും മോശമായി ശ്രമിക്കുന്നതിന് മുമ്പ് ഞാന്‍ ഉണര്‍ന്നതിനാല്‍ ആ സംഭവത്തെ ഒരു പേടിസ്വപ്നമായി മനസ്സില്‍ നിന്ന് ഉപേക്ഷിച്ചു. പിന്നീട് അയാള്‍ എന്തെങ്കിലും മെസേജ് ചെയ്താല്‍ മാത്രം ഞാന്‍ മറുപടി കൊടുക്കുന്ന ബന്ധമായത് മാറി.

എന്നാല്‍ ഒരു മാസത്തിന് ശേഷം ഞാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു എഴുത്തുകാരനുമായി ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു, അപ്പോഴാണ് അദ്ദേഹം പറഞ്ഞത്, ചുരുങ്ങിയത് 6 മാസം മുമ്പെങ്കിലും ഈ പ്രോജക്റ്റിനായി അദിതി ബാലന്‍ കരാറില്‍ ഒപ്പിട്ടിട്ടുണ്ടെന്ന്.,

മാത്രവുമല്ല എന്റെ പ്രൊഫൈല്‍ തനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ലെന്നും അതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നുമാണ് പ്രൊഡ്യൂസറായ സണ്ണി വെയ്ന്‍ ആ എഴുത്തുകാരനോട് പറഞ്ഞത്. യഥാര്‍ത്യത്തില്‍ ബിബിന്‍ പോളും ലിജു കൃഷ്ണയും പങ്കു ചേര്‍ന്ന് പെണ്‍കുട്ടികളെ സിനിമ എന്ന പേരില്‍ കബളിപ്പിക്കുകയാണെന്ന് എനിക്ക് കൂടുതല്‍ ബോധ്യമായി. കാരണം ശേഷം ഇരുവരും ബാംഗ്ലൂരില്‍ വന്നപ്പോള്‍ പലതവണ എന്നെ

പാര്‍ട്ടിക്കായി ക്ഷണിച്ചിരുന്നു. ഞാനതില്‍ നിന്ന് ഒഴിഞ്ഞുമാറി. പടവെട്ട് സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി എനിക്ക് കൂടെ നില്‍ക്കാന്‍ താല്‍പര്യമുണ്ടോ എന്നും അയാള്‍ അന്വേഷിച്ചു . അപ്പോള്‍ അയാളുടെ അണ്‍പ്രൊഫഷണലിസത്തെക്കുറിച്ചും പെണ്‍കുട്ടികളെ ഈ രീതിയില്‍ വഞ്ചിക്കുന്നതിനെക്കുറിച്ചും ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും ഞാന്‍ ബിബിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ ഈ സംഭവത്തിന് ശേഷം ഞാന്‍ മലയാളം സിനിമകളിലെ വേഷങ്ങള്‍ക്കായുള്ള ശ്രമം നിര്‍ത്തി, മറ്റ് കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളും ഉള്ളതിനാല്‍ ഈ ഇന്‍ഡസ്ട്രിയില്‍ എനിക്ക് പ്രതീക്ഷയില്ലായിരുന്നു.

ബിബിന്‍ പോളിനെ ഒരിക്കല്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. സംവിധായകന്‍ ലിജു കൃഷ്ണയുടെ ബലാത്സംഗ കേസിന്റെ വാര്‍ത്താ ലേഖനം എന്റെ സുഹൃത്ത് അയച്ചുതന്നപ്പോള്‍ ,എന്താണ് ഇവരില്‍ നിന്നുണ്ടായ അനുഭവമെന്ന് സമൂഹത്തോട് പങ്കിടണമെന്ന് എനിക്ക് തോന്നി. പിന്നീട് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ആ വാര്‍ത്തകള്‍ ഇല്ലാതായി. ഇന്ന് ലിജു കൃഷ്ണയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ അതിജീവിച്ചവളുടെ ദുരന്തങ്ങളും ജീവിതത്തിനേറ്റ ആഘാതവും വോയ്‌സ് ക്ലിപ്പ് ലൂടെ കേട്ടതിന് ശേഷം എന്റെ അനുഭവം പങ്കിടണമെന്ന് ഞാന്‍ തീരുമാനിച്ചു. പല പെണ്‍കുട്ടികളും പടവെട്ട് സിനിമയുടെ ഓഡിഷനു പോയിട്ടുണ്ട് എന്ന് എനിക്കറിയാം, അതിനാല്‍ എന്റെ അനുഭവം പങ്കുവയ്ക്കുന്നതിലൂടെ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ മോശം അനുഭവങ്ങള്‍ പുറത്തു പറയാന്‍ ധൈര്യം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.


Next Story

RELATED STORIES

Share it