Sub Lead

നവകേരള സദസ്സിലെ ആക്രമണം: ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് വി ഡി സതീശന്‍

നവകേരള സദസ്സിലെ ആക്രമണം: ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് വി ഡി സതീശന്‍
X
കൊച്ചി: നവകേരള സദസ്സുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന ആക്രമങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കണ്ണൂരിലെ അക്രമത്തില്‍ പോലിസ് വധശ്രമത്തിന് കേസെടുത്തപ്പോഴും മുഖ്യമന്ത്രി പറഞ്ഞത് അത് ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്നാണ്. അക്രമികളെ അദ്ദേഹം അഭിനന്ദിക്കുകയും ഇനിയും തുടരണമെന്നും പറഞ്ഞു. ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനു നേരെയായി ജീവന്‍രക്ഷാപ്രവര്‍ത്തനമെന്നും വി ഡി സതീശന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെയുള്ള ടെംപോ ട്രാവലറുകളില്‍ സിപിഎം ക്രിമിനല്‍ സംഘമാണ് യാത്ര ചെയ്യുന്നത്. നൂറുകണക്കിന് പോലിസ് അകമ്പടി വാഹനങ്ങളെ കൂടാതെ മാരകായുധങ്ങളുമായുള്ള എസ്‌കോര്‍ട്ട് വാഹനങ്ങളുമായാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പേപ്പട്ടിയെ പോലെയാണ് തല്ലിച്ചതച്ചത്. ഞാന്‍ സിപിഎമ്മുകാരനാണെന്ന് നിലവിളിച്ചിട്ടും എഴുന്നേറ്റ് നടക്കാന്‍ പറ്റാത്ത തരത്തില്‍ നിലത്തിട്ട് ചവിട്ടിക്കൂട്ടി. മുഖ്യമന്ത്രി നല്‍കിയ ധൈര്യമാണ് ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുള്ള സാഹചര്യം ഒരുക്കിയത്. ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസ്സാണ്. ഇപ്പോഴും മുഖ്യമന്ത്രി അക്രമത്തെ ന്യായീകരിക്കുകയാണ്. മന്ത്രിമാര്‍ക്കെതിരേ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കരിങ്കൊടി കാട്ടിയ സിപിഎമ്മാണ് പ്രതിഷേധക്കാരെ ആക്രമിക്കുന്നത്. മഹാരാജാവിന്റെ എഴുന്നള്ളത്താണ് ഇപ്പോള്‍ നടക്കുന്നത്. വഴിയരികില്‍ ആരും കാണാന്‍ പാടില്ലെന്ന തരത്തിലാണ് ആക്രമണം. ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പ്രതിയാക്കി കേസെടുക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ഒരു പണിയുമില്ലാതെയാണ് മന്ത്രിമാര്‍ 44 ദിവസവും മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്യുന്നത്. സംസ്ഥാനത്തെ ട്രഷറി പൂട്ടിയിട്ടും ധനമന്ത്രി അശ്ലീല നാടകത്തിന് പിന്നാലെ നടക്കുകയാണ്. തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരും മന്ത്രിമാരും ഇല്ലാതെ ഭരണസിരാകേന്ദ്രം അനാഥമായി. കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഈ നാടകം നടത്തുന്നത്. ഒരു നോട്ടീസ് പോലും കൊടുക്കാന്‍ പാടില്ലാത്ത അവസ്ഥയാണ്. ഇതെന്താ സ്റ്റാലിന്റെ റഷ്യയാണോ?. ജനാധിപത്യ കേരളമാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. സ്റ്റാലിന്റെ കാലത്തെ റഷ്യയാക്കി കേരളത്തെ മാറ്റാന്‍ പിണറായി വിജയന്‍ ശ്രമിച്ചാല്‍ അതിനെതിരേ ജനങ്ങള്‍ ശക്തിയായി പ്രതിഷേധിക്കുമെന്നും സതീശന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it