Big stories

'ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം തങ്ങളെ കൊല്ലും, പിന്നെ എന്തിനാണ് വധശിക്ഷ': പുനപ്പരിശോധന ഹര്‍ജിയില്‍ നിര്‍ഭയ കേസ് പ്രതി

നാലു പ്രതികളില്‍ ഒരാളായ അക്ഷയ് കുമാര്‍ സിങാണ് കോടതിയെ സമീപിച്ചത്. പ്രതികളെ ഉടന്‍ വധശിക്ഷയ്ക്കു വിധേയമാക്കുമെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് പുനപ്പരിശോധന ഹര്‍ജി.

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം തങ്ങളെ കൊല്ലും, പിന്നെ എന്തിനാണ് വധശിക്ഷ: പുനപ്പരിശോധന ഹര്‍ജിയില്‍ നിര്‍ഭയ കേസ് പ്രതി
X
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം തങ്ങളെ കൊല്ലും, പിന്നെ എന്തിനാണ് വധശിക്ഷ എന്ന ചോദ്യവുമായി നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ വധശിക്ഷ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. നാലു പ്രതികളില്‍ ഒരാളായ അക്ഷയ് കുമാര്‍ സിങാണ് കോടതിയെ സമീപിച്ചത്. അന്തരീക്ഷ, ജല മലിനീകരണം മൂലം ജീവിതം 'കുറഞ്ഞതിനാല്‍' വധശിക്ഷ ഒഴിവാക്കണമെന്നാണ് ഇയാളുടെ ആവശ്യം. പ്രതികളെ ഉടന്‍ വധശിക്ഷയ്ക്കു വിധേയമാക്കുമെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് പുനപ്പരിശോധന ഹര്‍ജി. കഴിഞ്ഞ ജൂലൈ ഒമ്പതിന് കേസിലെ മറ്റു മൂന്ന് പ്രതികളായ മുകേഷ് (31), പവന്‍ കുമാര്‍ ഗുപ്ത (24), വിനയ് ശര്‍മ (25) എന്നിവരുടെ പുനപ്പരിശോധന ഹര്‍ജി സുപ്രിംകോടതി തളളിയിരുന്നു.

മൂന്നു പ്രതികള്‍ തിഹാറിലും ഒരാളെ മണ്‍ഡോളിയിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. മണ്‍ഡോളി ജയിലിലായിരുന്ന ഗുപ്തയെ അടുത്തിടെ തിഹാറിലേക്ക് മാറ്റുകയായിരുന്നു.

ഇയാളെ തീഹാറിലെ രണ്ടാം നമ്പര്‍ ജയിലിലാണ് അടച്ചിട്ടുള്ളത്. പ്രതികളെ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി ആറ് സിസിടിവി കാമറകള്‍ക്കും തീഹാര്‍ ജയില്‍ അധികൃതര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. മറ്റു പ്രതികളുടെ ആക്രമണം ഉണ്ടാകാതിരിക്കാന്‍ പ്രതികള്‍ക്ക് കര്‍ശന നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ പാര്‍പ്പിക്കാനുള്ള കണ്ടംഡ് സെല്ലും തയ്യാറായി വരികയാണ്. സെല്ലുകളുടെ അറ്റകുറ്റപ്പണികള്‍ ദ്രുതഗതിയില്‍ നടക്കുകയാണെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ സൂചിപ്പിച്ചു.

തീഹാറിലെ മൂന്നാം നമ്പര്‍ ജയിലില്‍ 16 കണ്ടംഡ് സെല്ലുകളാണ് ഉള്ളത്. പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയാല്‍ ഉടന്‍ തന്നെ ഇവരെ കണ്ടംഡ് സെല്ലിലേക്ക് മാറ്റും. വിനയ് ശര്‍മ്മയാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. എന്നാല്‍ കഴിഞ്ഞദിവസം താന്‍ ദയാഹര്‍ജി നല്‍കിയിട്ടില്ലെന്നും, ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിനയ് ശര്‍മ്മ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തു നല്‍കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ 14 ദിവസത്തിനകം വധശിക്ഷ നടപ്പാക്കുന്നതാണ് പതിവ്. വധശിക്ഷയ്ക്ക് മുന്നോടിയായി ജയില്‍ അധികൃതര്‍ ഡമ്മി പരീക്ഷണം നടത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ശിക്ഷ നടപ്പാക്കുന്നതിനായി തീഹാര്‍ ജയില്‍ അധികൃതര്‍ ബീഹാറിലെ ബുക്‌സര്‍ ജയില്‍ അധികൃതരോട് 10 തൂക്കുകയര്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജ്യത്ത് ബലാല്‍സംഗകേസുകള്‍ വലിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷയില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

2012 ഡിസംബര്‍ 16നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ പ്രതികള്‍ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. 2013 സെപ്റ്റംബര്‍ 13ന് കൊലപാതക കേസില്‍ അക്ഷയ് കുമാര്‍ സിങ്ങിന് വിചാരണ കോടതി വധശിക്ഷ വിധിച്ചു. വിചാരണ കോടതിയുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതിയും അന്തിമമായി സുപ്രീംകോടതിയും ശരിവെച്ചു. 2017 മെയ് അഞ്ചിനാണ് വിചാരണ കോടതി വിധിക്കെതിരായ നാലുപ്രതികളുടെ അപ്പീല്‍ സുപ്രീംകോടതി തളളിയത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും സമൂഹമനസാക്ഷിക്ക് മുറിവേറ്റ സംഭവമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രിംകോടതിയുടെ ഉത്തരവ്. അക്ഷയ് കുമാര്‍ സിങ് നേരത്തേ പുനപ്പരിശോധനാ ഹരജി നല്‍കിയിരുന്നില്ല.

കോടതിയില്‍ നിന്ന് അലിവ് ഉണ്ടാകണമെന്നും ഹര്‍ജിയില്‍ പ്രതി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിക്ക് വേണ്ടി അഭിഭാഷകന്‍ ഡോ. എ പി സിങാണ് കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it