Cricket

67 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; കര്‍ണാടകയെ വീഴ്ത്തി ജമ്മു കശ്മീരിന് രഞ്ജി ട്രോഫി കിരീടം

67 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; കര്‍ണാടകയെ വീഴ്ത്തി ജമ്മു കശ്മീരിന് രഞ്ജി ട്രോഫി കിരീടം
X

ഹുബ്ലി:രഞ്ജി ട്രോഫി ക്രിക്കറ്റിലെ പുതിയ രാജാക്കന്മാരായി ജമ്മു കശ്മീര്‍. കര്‍ണാടകക്കെതിരായ മല്‍സരം സമനിലയായെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തിലാണ് ജമ്മു കശ്മീര്‍ കന്നിക്കീരീടം നേടിയത്. 67 വര്‍ഷം നീണ്ട നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് എട്ടുതവണ ചാംപ്യന്മാരായ കര്‍ണാടകയെ അട്ടിമറിച്ച് ജമ്മു കശ്മീര്‍ രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്‌സില്‍ 584 റണ്‍സെടുത്ത ജമ്മു കശ്മീരിന് മറുപടിയായി കര്‍ണാടക 293 റണ്‍സിന് പുറത്തായിരുന്നു. അഞ്ചാം ദിനം രണ്ടാം ഇന്നിങ്‌സില്‍ ജമ്മു കശ്മീര്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സെടുത്തു നില്‍ക്കെ ഇരു ടീമുകളും സമനിലക്ക് സമ്മതിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 160 റണ്‍സുമായി പുറത്താകാതെ നിന്ന ഖമ്രാന്‍ ഇക്ബാലും 101 റണ്‍സുമായി പുറത്താകാതെ നിന്ന സഹില്‍ ലോത്രയുമാണ് ജമ്മു കശ്മീരിന്റെ കിരീടം ഉറപ്പിച്ചത്. സ്‌കോര്‍ ജമ്മു കശ്മീര്‍ 584, 342-4, കര്‍ണാടക 293.

മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ബിസിസിഐ പ്രസിഡന്റ് മിഥുന്‍ മന്‍ഹാസും കശ്മീര്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. രഞ്ജി ട്രോഫി ചാംപ്യന്മാരായ ജമ്മു കശ്മീരിന് 5 കോടി രൂപ സമ്മാനത്തുകയായി ലഭിക്കും.റണ്ണേഴ്‌സ് അപ്പായ കര്‍ണാടകയ്ക്ക് 3 കോടി രൂപയും ലഭിക്കും. ഇതൊരു പുതിയ തുടക്കമാണ്, കശ്മീരിലെ യുവതാരങ്ങള്‍ക്ക് ഈ വിജയം വലിയ ആത്മവിശ്വാസം നല്‍കുമെന്ന് ബിസിസിഐ പ്രസിഡന്റ് മിഥുന്‍ മന്‍ഹാസ് പറഞ്ഞു.





Next Story

RELATED STORIES

Share it