Sub Lead

'ബിഷപ്പ് മാപ്പ് പറയുക അല്ലെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കുക'; മുസ് ലിം നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

ബിഷപ്പ് മാപ്പ് പറയുക അല്ലെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കുക; മുസ് ലിം നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
X

കോഴിക്കോട്: 'ബിഷപ്പ് മാപ്പ് പറയുക അല്ലെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കുക' എന്ന ഏറ്റവും ശരിയായ നിലപാടില്‍ ധീരമായി ഉറച്ചു നില്‍ക്കുന്ന ദക്ഷിണ, സമസ്ത ജംഇയ്യത്തുല്‍ ഉലമകള്‍ ഉള്‍പ്പെടെയുള്ള മുസ് ലിം നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി അബ്ദു റഹ്മാന്‍ ബാഖവി അറിയിച്ചു.

വര്‍ഗീയ ധ്രുവീകരണത്തിന്റെ മൂലകാരണം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ വര്‍ഗീയ വിഷം ചീറ്റിയ പ്രസ്താവനയാണ്.

ബിഷപ്പ് മാപ്പ് പറയാന്‍ സന്നദ്ധമാകാത്ത പക്ഷം മുഖം നോക്കാതെ നടപടിയെടുക്കാനുള്ള ഭരണപരമായ നീതിയും രാഷ്ട്രീയമായ സത്യസന്ധതയുമാണ് മുഖ്യമന്ത്രി കാണിക്കേണ്ടത്.

ഹിന്ദുത്വ തീവ്രവാദികളുടെ ഭാഷയില്‍ മുസ് ലിം സമുദായത്തെ ഒന്നടങ്കം അവഹേളിക്കുകയും മുറിവേല്‍പിക്കുകയും ചെയ്ത പാലാ ബിഷപ്പിനെ നിലയ്ക്കു നിര്‍ത്താന്‍ ധൈര്യമില്ലാത്ത സര്‍ക്കാരാണ് തുടര്‍ന്നുകൊണ്ടിരിക്കുന്ന കലുഷിതമായ സാഹചര്യങ്ങളുടെ പൂര്‍ണമായ ഉത്തരവാദി.

വര്‍ഗീയ പ്രസ്താവനയിലൂടെ മുസ് ലിം െ്രെകസ്ത സമുദായങ്ങളെ തമ്മിലടിപ്പിച്ച് ആര്‍എസ്എസിന് കൂട്ടിക്കൊടുക്കാനും കേരളത്തെ കലാപകലുഷിതമാക്കാനുമാണ് പാലാബിഷപ്പ് ശ്രമിച്ചിട്ടുള്ളത്.

കേരളത്തിന്റെ മതേതര ഗാത്രത്തെ മാരകമായി മുറിവേല്‍പിച്ച പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിനെതിരേ മുസ് ലിം ക്രൈസ്തവ പുരോഹിതന്മാരും നേതാക്കളും പരസ്യമായി രംഗത്തു വന്നിട്ടും അതിലെ അപകടം മനസ്സിലാക്കി മാപ്പ് പറയാന്‍ കൂട്ടാക്കാത്ത ബിഷപ്പിന്റെ ധാര്‍ഷ്ട്യം മതേതര കേരളത്തില്‍ ദുരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

മാത്രവുമല്ല, വര്‍ഷങ്ങളായി യാതൊരു പിണക്കവുമില്ലാതെ സ്‌നേഹപൂര്‍വമായ സഹവര്‍ത്തിത്വത്തില്‍ കഴിഞ്ഞിരുന്ന മുസ് ലിം ക്രൈസ്തവ വിഭാഗങ്ങളെ വാസ്തവ വിരുദ്ധവും സംഘപരിവാര്‍ പ്രേരിതവുമായ പ്രസ്താവനയിലൂടെ

സംഘര്‍ഷത്തിലാക്കുന്നത് ക്രൈസ്തവ മതത്തിന്റെ സ്‌നേഹസങ്കല്‍പത്തെ അവഹേളിക്കുന്നതല്ലേ എന്ന് പക്വമതികളായ മതമേലധ്യക്ഷന്മാര്‍ പരിശോധിക്കുകയും രാജ്യത്തെ മതന്യൂനപക്ഷങ്ങളെ അപകടപ്പെടുത്താന്‍ വ്രതമെടുത്ത സംഘപരിവാര്‍ ദുഃശക്തികളെ തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്തുകയും ചെയ്യണം.

ക്രൈസ്തവ യുവതികളെ മുസ്‌ലിം യുവാക്കളും ഈഴവ യുവാക്കളും പ്രീണിപ്പിച്ച് വശത്താക്കുന്നുവെന്ന തരത്തിലുള്ള പ്രസ്താവനകള്‍ സ്ഥിതിവിവരക്കണക്കുകള്‍ക്ക് തെളിയിക്കാന്‍ കഴിയാതിരിക്കെ ക്രൈസ്തവ സമുദായത്തിലെ യുവതീയുവാക്കള്‍ക്കു നേരെയുള്ള അവഹേളനമായി മാറുകയാണെന്ന കാര്യം കൂടി ക്രൈസ്തവ സഭകള്‍ പ്രത്യേകം തിരിച്ചറിയണം.

ഇപ്പോഴുണ്ടായ സമുദായ ധ്രുവീകരണത്തിന്റെ മൂലകാരണങ്ങളെ കാണാന്‍ രാഷ്ട്രീയമായ സത്യസന്ധത കാണിക്കാത്ത രാഷ്ട്രീയ നേതാക്കള്‍ വേട്ടുബാങ്ക് രാഷ്ട്രീയവും സംഘപരിവാറിന് മുതലെടുക്കാനുള്ള വര്‍ഗീയ അവസരവുമാണ് ബോധപൂര്‍വ്വം ഒരുക്കി കൊടുക്കുന്നത്.

അത്തരക്കാരാണ് പാലാ ബിഷപ്പുമായി സൗഹൃദ സന്ദര്‍ശനം നടത്തുന്നതും മധ്യസ്ഥതയെപ്പറ്റിയും സമവായത്തെപ്പറ്റിയും സംസാരിക്കുന്നതും.

പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ പ്രതിയായ പാലാ ബിഷപ്പിനെതിരേ നടപടിയെടുക്കാന്‍ ആത്മാര്‍ഥത കാണിക്കാതെ, ജനാധിപത്യപരമായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന സര്‍ക്കാര്‍ ഭീഷണി തരം താണ രാഷ്ട്രീയമാണ്.

ബിഷപ്പ് മതേതര കേരളത്തോട് നിര്‍വ്യാജം മാപ്പ് പറയാത്തപക്ഷം സര്‍ക്കാര്‍ മാതൃകാപരമായ നിയമനടപടി കൈക്കൊള്ളേണ്ടതുണ്ട്. സര്‍ക്കാര്‍ അതിനുള്ള സത്യസന്ധത കാണിക്കുമോ എന്നാണ് മതേതര കേരളം ഉറ്റുനോക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it