Sub Lead

പയ്യന്നൂര്‍ ക്ഷേത്രത്തിലേത് ജാതിവിവേചനമല്ല; വിവാദമാക്കുന്നതിനു പിന്നില്‍ ദുഷ്ടലാക്കെന്ന് അഖില കേരളതന്ത്രി സമാജം

പയ്യന്നൂര്‍ ക്ഷേത്രത്തിലേത് ജാതിവിവേചനമല്ല; വിവാദമാക്കുന്നതിനു പിന്നില്‍ ദുഷ്ടലാക്കെന്ന് അഖില കേരളതന്ത്രി സമാജം
X

കണ്ണൂര്‍: പയ്യന്നൂരില്‍ ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രോല്‍സവത്തിനിടെ ജാതിവിവേചനം നേരിട്ടെന്ന വിവാദത്തില്‍ വിശദീകരണവുമായി അഖില കേരളതന്ത്രി സമാജം. വിവാദത്തിനു പിന്നില്‍ സാമുദായിക ഐക്യം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയുള്ള ദുരുദ്ദേശപരമായ നീക്കമാണെന്നും ഇതില്‍ ക്ഷേത്ര വിശ്വാസികള്‍ അകപ്പെട്ടുപോവരുതെന്നും അഖില കേരള തന്ത്രി സമാജം പ്രസ്താവനയില്‍ വ്യക്തമാക്കി. അങ്കമാലിയിലെ കേരള തന്ത്രി സമാജം ആസ്ഥാന മന്ദിരത്തില്‍ ഓണ്‍ലൈന്‍ വഴി നടത്തിയ യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. ക്ഷേത്രാചാരങ്ങളിലെ ശുദ്ധാശുദ്ധങ്ങള്‍ പാലിക്കുന്നതിനെ അയിത്തം ആചരണമായി ദേവസ്വം മന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ മൂലം മാത്രമാണ്. കേരളാചാരപ്രകാരം ക്ഷേത്രങ്ങളില്‍ പാലിക്കുന്ന ശുദ്ധമെന്നത് തീര്‍ത്തും ആത്മീയമായ ഒന്നാണ്. അതൊരിക്കലും ജാതി തിരിച്ചുള്ള വിവേചനമല്ല. ക്ഷേത്ര പൂജാരിമാര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ജാതി നോക്കിയല്ല സ്വീകരിക്കാറുള്ളത്.

പൂജയ്ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി, ദേവ പൂജ കഴിയുന്നത് വരെ ആരെയും സ്പര്‍ശിക്കാറില്ല. അത് ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ ഭേദമില്ല. ഇപ്പോള്‍ വിവാദമായ ഈ ക്ഷേത്രത്തിലും സംഭവിച്ചിട്ടുള്ളത് ഇത് തന്നെയാണ്. പ്രസ്തുത ദിവസം ക്ഷേത്രം തന്ത്രിയുടെ അഭാവത്തില്‍ അപ്പോള്‍ മാത്രം വിളക്കു കൊളുത്താന്‍ നിയുക്തനായ മേല്‍ശാന്തി പൂജയ്ക്കിടയിലാണ് വിളക്കു കൊളുത്താനായി ക്ഷേത്രമുറ്റത്തേക്ക് വരേണ്ടി വന്നത്. വിളക്ക് കൊളുത്തിയ ഉടന്‍ അദ്ദേഹം പൂജയ്ക്കായി മടങ്ങിപ്പോവുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവൃത്തി ഒരിക്കലും അയിത്തം ആചരണത്തിന്റെ ഭാഗമായിട്ടല്ല. പൂജ മുഴുവനാക്കുക എന്ന അദ്ദേഹത്തിന്റെ കര്‍മം പൂര്‍ത്തീകരിക്കുവാനാണ്. പക്ഷേ, അദ്ദേഹത്തിന്റെ പ്രവൃത്തിയെ മന്ത്രി അയിത്തമായി തെറ്റിദ്ധരിക്കുകയും അവിടെ വച്ചു തന്നെ അക്കാര്യത്തില്‍ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. സാങ്കേതികമായി അന്ന് അവിടെ അവസാനിച്ച അതേ വിഷയം എട്ട് മാസങ്ങള്‍ക്കിപ്പുറത്ത് കേരളമാകെ ചര്‍ച്ചയാകുന്ന വിധത്തില്‍ വിവാദമാക്കുന്നതിന് പിന്നില്‍ ദുഷ്ടലാക്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം വരെ പ്രവൃത്തി ചെയ്തിരുന്ന പൂജാരിമാര്‍ക്കെതിരേ അവര്‍ ജനിച്ച ജാതിയെ മാത്രം അടിസ്ഥാനപ്പെടുത്തി ഇപ്പോള്‍ ഗുരുതരമായ കേസെടുത്തിരിക്കുന്നു. തികച്ചും നിര്‍ദ്ദോഷമായ ഒരു പ്രവര്‍ത്തിയെ ദുര്‍വ്യാഖ്യാനം ചെയ്യുകയും സമൂഹത്തില്‍ സാമുദായിക സ്പര്‍ദ്ദ ഉണ്ടാക്കുവാനുമാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ അയിത്തം നിലനില്‍ക്കുന്നുവെന്ന പേരില്‍ സമുദായിക ധ്രുവീകരണത്തിനുള്ള നീക്കമായിട്ടേ ഇതിനെ വിലയിരുത്തുവാനാകുള്ളു. ഇത്തരം ദുരുദ്ദേശപരമയ വിവാദങ്ങളില്‍ യഥാര്‍ത്ഥ ക്ഷേത്ര വിശ്വാസികള്‍ അകപ്പെട്ടുപോവരുത്.

ക്ഷേത്ര ആചാരങ്ങള്‍ക്കെതിരേ നിരന്തരം നടക്കുന്ന ഇത്തരം അപനിര്‍മ്മിതികളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും പ്രസ്താവനയില്‍ അറിയിച്ചു. തന്ത്രി സമാജം സംസ്ഥാന അദ്ധ്യക്ഷന്‍ വേഴപ്പറമ്പ് ഈശാനന്‍ നമ്പൂതിരിപ്പാട്, വൈസ് പ്രസിഡന്റ് എ എ ഭട്ടതിരിപ്പാട്, ജനറല്‍ സെക്രട്ടറി പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരിപ്പാട്, ജോയിന്റ് സെക്രട്ടറി സൂര്യകാലടി പരമേശ്വരന്‍ ഭട്ടതിരിപ്പാട്, ദിലീപ് വാഴുന്നവര്‍, ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാട്, പെരിഞ്ഞേരി വാസുദേവന്‍ നമ്പൂതിരി സംസാരിച്ചു.

Next Story

RELATED STORIES

Share it