Sub Lead

വൈദ്യപരിശോധനയ്‌ക്കെത്തിച്ച മോഷണക്കേസ് പ്രതി മുങ്ങി; ഒടുവില്‍ സാഹസികമായി പിടികൂടി

പന്നിവേലിച്ചിറ സ്വദേശി ഇരുട്ട് ഉണ്ണി എന്നു വിളിക്കുന്ന പ്രതീഷ് (23) ആണ് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്.

വൈദ്യപരിശോധനയ്‌ക്കെത്തിച്ച മോഷണക്കേസ് പ്രതി മുങ്ങി; ഒടുവില്‍ സാഹസികമായി പിടികൂടി
X

ആറന്മുള: വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ച മോഷണക്കേസ് പ്രതി അര്‍ധരാത്രിയില്‍ പോലിസ് കസ്റ്റഡിയില്‍നിന്ന് കൈവിലങ്ങോടെ രക്ഷപ്പെട്ടു. തുടര്‍ന്ന് മണിക്കൂറുകള്‍നീണ്ട തിരച്ചിലിനൊടുവില്‍ പ്രതിയെ വീടിന് സമീപത്തെ പുഞ്ചപ്പാടത്തുനിന്ന് പോലിസ് ഞായറാഴ്ച പുലര്‍ച്ചെ സാഹസികമായി പിടികൂടി.കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി 11.45നാണ് സംഭവങ്ങളുടെ തുടക്കം. പന്നിവേലിച്ചിറ സ്വദേശി ഇരുട്ട് ഉണ്ണി എന്നു വിളിക്കുന്ന പ്രതീഷ് (23) ആണ് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്.

ആശുപത്രിയില്‍ വൈദ്യപരിശോധനയുടെ ഭാഗമായി ഉയരവും ഭാരവും നോക്കുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്ന പോലിസുകാരുടെ കണ്ണുവെട്ടിച്ച് പ്രതീഷ് കടന്നത്. ഇതിനിടെ കൈയിലെ വിലങ്ങ് ഇയാള്‍ മുറിച്ചുനീക്കിയിരുന്നു. സ്‌റ്റേഷനില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലിസുകാരാണ് പ്രതിയെ പരിശോധനയ്ക്ക് എത്തിച്ചത്. എഎസ്‌ഐക്കാണ് പ്രതിയുടെ സുരക്ഷാ ചുമതല നല്‍കിയിരുന്നെങ്കിലും പിന്നീട് പ്രതിയെ പോലിസുകാരെ ഏല്‍പ്പിച്ച്് വിടുകയായിരുന്നുവെന്ന് പറയുന്നു.

മോഷണക്കുറ്റം കൂടാതെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടതിനും വിലങ്ങ് മുറിച്ചതിനും കേസെടുത്തു. നേരത്തെ പോക്‌സോ കേസിലും ഇയാള്‍ പ്രതിയായിരുന്നു. ആറന്മുള എസ്എച്ച്ഒ ജി ജയകുമാര്‍, എസ്‌ഐമാരായ രാജീവ്, ഹരീന്ദ്രന്‍, സിപിഒമാരായ ജോബിന്‍, ജയകൃഷ്ണന്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

പോലിസ് കസ്റ്റഡിയില്‍നിന്ന് പ്രതി മുങ്ങുന്ന സംഭവം പത്തനംതിട്ട ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തേതാണ്. കുന്പഴയില്‍ അഞ്ചുവയസ്സുകാരിയെ പീഡനമേല്‍പ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന്‍ അലക്‌സും (23) പത്തനംതിട്ട പോലീസിന്റെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it