Sub Lead

നേപ്പാള്‍ വിമാന ദുരന്തം: അപകടത്തിലേക്ക് നയിച്ചത് പൈലറ്റിന്റെ ഈ പിഴവുകള്‍

പൈലറ്റിന്റെ മാനസിക സമ്മര്‍ദത്തിനൊപ്പം പുകവലിയും ദുരന്തത്തിലേക്ക് നയിച്ചു. വിമാനം ലാന്റ് ചെയ്യുന്നതിനിടെ ദിശ തെറ്റിയിട്ടും അവസരോചിതമായി ഇടപെടാന്‍ മറ്റ് വിമാന ജോലിക്കാര്‍ക്കും കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു

നേപ്പാള്‍ വിമാന ദുരന്തം:   അപകടത്തിലേക്ക് നയിച്ചത്  പൈലറ്റിന്റെ ഈ പിഴവുകള്‍
X

കാഠ്മണ്ഡു: കഴിഞ്ഞ മാര്‍ച്ചില്‍ നേപ്പാളില്‍ 51 യാത്രക്കാരുടെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിനു കാരണം പൈലറ്റ് മാനസികമായി തകര്‍ന്നതു മൂലമാണെന്ന് അന്വേഷണ റിപോര്‍ട്ട്. 26 വര്‍ഷത്തിനിടെ ഹിമാലയന്‍ രാജ്യമായ നേപ്പാള്‍ ദര്‍ശിച്ച ഏറ്റവും വലിയ ദുരന്തത്തിലെ അന്തിമ അന്വേഷണ റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പൈലറ്റിന്റെ മാനസിക സമ്മര്‍ദത്തിനൊപ്പം പുകവലിയും ദുരന്തത്തിലേക്ക് നയിച്ചു. വിമാനം ലാന്റ് ചെയ്യുന്നതിനിടെ ദിശ തെറ്റിയിട്ടും അവസരോചിതമായി ഇടപെടാന്‍ മറ്റ് വിമാന ജോലിക്കാര്‍ക്കും കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധക്കയില്‍ നിന്ന് നേപ്പാളിലേക്ക് പുറപ്പെട്ട യുഎസ് വിമാനം കാഠ്മണ്ഡുവില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങി തീപ്പിടിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 71 പേരില്‍ 51 പേരും മരിച്ചു.വിമാനം നിയന്ത്രിക്കാന്‍ കഴിയുമെന്ന പൈലറ്റിന്റെ അമിത ആത്മവിശ്വാസം അപകടം ക്ഷണിച്ചു വരുത്തിയതായും റിപോര്‍ട്ടിലുണ്ട്.

വിമാനത്തിലെ ജീവനക്കാരിലെ ഒരു വനിത ഉദ്യോഗസ്ഥ അപകട ദിവസം അവധിയെടുത്തതിനെ ചൊല്ലി പൈലറ്റ് അസ്വസ്ഥനായിരുന്നു. വനിതാ ഉദ്യോഗസ്ഥയുടെ പിന്മാറ്റം തനിക്ക് അപമാനമായി എന്നും പൈലറ്റ് തെറ്റായി ധരിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഇതിനെ തുടര്‍ന്ന് പൈലറ്റിനുണ്ടായ മാനസികസമ്മര്‍ദം വിമാനത്തിന്റെ നിയന്ത്രണത്തെ ബാധിച്ചു. വിമാനം ശരിയായ ദിശയിലായിരുന്നില്ല പറന്നിരുന്നതെന്നും ലാന്‍ഡ് ചെയ്യുമ്പോള്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറി ക്ഷണത്തില്‍ തീപിടിക്കുകയായിരുന്നുവെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തിലെ രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചു.

1993ല്‍ മാനസികപ്രശ്‌നങ്ങളുടെ പേരില്‍ ഇതേ പൈലറ്റിനെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. കോക്ക്പിറ്റിലെ വോയ്‌സ് റിക്കോര്‍ഡറില്‍ നിന്ന് ലഭിച്ച വിവരങ്ങളും പൈലറ്റിന്റെ അസ്വസ്ഥത വെളിപ്പെടുത്തുന്നതാണ്. അപകടത്തിന് തൊട്ട് മുമ്പ് പുകവലിച്ചതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. 2018 മാര്‍ച്ച് 12നായിരുന്നു അപകടം.

Next Story

RELATED STORIES

Share it