Football

സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണ്‍; ടീമുകള്‍, താരങ്ങള്‍, പരിശീലകര്‍, സ്‌റ്റേഡിയങ്ങള്‍

ഒക്ടോബര്‍ രണ്ടിന് ഫോഴ്‌സ കൊച്ചി കാലിക്കറ്റ് മല്‍സരത്തോടെ തുടക്കമാവും,രണ്ടര മാസത്തോളം നീണ്ടുനില്‍ക്കും, ഫൈനല്‍ ഡിസംബര്‍ 14ന് കോഴിക്കോട്ട്. ആറുടീമുകള്‍ പങ്കെടുക്കും

സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണ്‍; ടീമുകള്‍, താരങ്ങള്‍, പരിശീലകര്‍, സ്‌റ്റേഡിയങ്ങള്‍
X

കോഴിക്കോട്: കേരള ഫുട്‌ബോളില്‍ ആവേശം ഉണര്‍ത്താനെത്തിയ സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണിന് ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ തുടക്കമാവുകയാണ്. ഉദ്ഘാടനമല്‍സരത്തില്‍ നിലവിലെ ഫൈനലിസ്റ്റുകളായ കാലിക്കറ്റ് എഫ്‌സിയും ഫോഴ്സ കൊച്ചിയും ഏറ്റുമുട്ടും. നിലവിലെ ജേതാക്കളാണ് കാലിക്കറ്റ് എഫ്‌സി. പ്രഥമ സീസണ്‍ അവസാനിച്ചിടത്താണ് പുതിയ സീസണിന് അരങ്ങൊരുങ്ങുന്നത്. രണ്ടര മാസത്തോളം നീണ്ടുനില്‍ക്കുന്ന ലീഗില്‍ ഫൈനലടക്കം 33 മല്‍സരങ്ങളാണുള്ളത്.

ഒക്ടോബര്‍ രണ്ടിന് വൈകുന്നേരം ആറുമണിക്ക് വേടനുള്‍പ്പടെയുള്ള കലാകാരന്മാരുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറും. സൂപ്പര്‍ ലീഗ് കേരള ക്ലബ് ഉടമകളും, സിനിമ താരങ്ങളും, രാഷ്ട്രീയ നേതാക്കളും, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടന മല്‍സരം രാത്രി എട്ടുമണിക്ക് ആരംഭിക്കും. പ്രഥമ സീസണില്‍ കളിച്ച ആറുടീമുകളും രണ്ടാം സീസണിലും പന്തുതട്ടും. കണ്ണൂര്‍ വാരിയേഴ്സ് എഫ്‌സി, കാലിക്കറ്റ് എഫ്‌സി, മലപ്പുറം എഫ്‌സി, തൃശൂര്‍ മാജിക് എഫ്‌സി, ഫോഴ്സ കൊച്ചി എഫ്‌സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി ടീമുകളാണ് ലീഗിന്റെ രണ്ടാം സീസണിലെ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.

ഓരോ ടീമും പരസ്പരം രണ്ടുമല്‍സരങ്ങള്‍ കളിക്കും. ഒരു മല്‍സരം ഹോം ഗ്രൗണ്ടിലും രണ്ടാമത്തെ മല്‍സരം എവേ സ്റ്റേഡിയത്തിലുമാണ് നടക്കുക. പോയന്റ് നിലയിലെ ആദ്യ നാലുസ്ഥാനക്കാരാണ് സെമി ഫൈനലിന് യോഗ്യത നേടുക. തുടര്‍ന്ന് ഡിസംബര്‍ 14ന് രണ്ടാം സീസണിലെ വമ്പന്മാരുടെ ഫൈനല്‍ പോരാട്ടം നടക്കും.

പ്രഥമ സീസണില്‍ 94 മലയാളി താരങ്ങളാണ് ആറുടീമുകളിലായി കളത്തിലിറങ്ങിയത്. എന്നാല്‍, ഇത്തവണ ബൂട്ടുകെട്ടുന്ന 186 പേരില്‍ 100 മലയാളി താരങ്ങളാണുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 50 പേരും ലാറ്റിനമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 36 വിദേശ താരങ്ങളും കളത്തിലിറങ്ങും.

'മികച്ച പ്രതിഭകളെ കണ്ടെത്തി സൂപ്പര്‍ ലീഗ് കേരളയില്‍ കളിക്കുന്ന മലയാളി താരങ്ങളുടെ എണ്ണം ഓരോ സീസണിലും വര്‍ദ്ധിപ്പിച്ചു കൊണ്ടുവരികയാണ് ലക്ഷ്യമെന്നും, സമീപഭാവിയില്‍ തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ടാലെന്റ് പൂളായി കേരളത്തെ മാറ്റാനാവും' എന്ന് സൂപ്പര്‍ ലീഗ് കേരള മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു.

വിദേശ ലീഗുകളിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലുമെല്ലാം മികവ് തെളിയിച്ച നിരവധി കളിക്കാര്‍ സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണില്‍ ബൂട്ട് കെട്ടും. പരിചയസമ്പന്നരായ പരിശീലകരുടെ സാന്നിധ്യം ഈ സീസണിനെ ശ്രദ്ധേയമാക്കും. കേരളത്തിലെ യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാന്‍ ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണ് സൂപ്പര്‍ ലീഗ് കേരള' എന്ന് സൂപ്പര്‍ ലീഗ് കേരള സിഇഒ മാത്യു ജോസഫ് പറഞ്ഞു.

ഇത്തവണ ആറുടീമും സ്വന്തം നാട്ടിലെ സ്റ്റേഡിയങ്ങളിലാണ് അങ്കത്തിനിറങ്ങുക

പ്രഥമ സീസണില്‍ ആറുടീമുകള്‍ നാല് സ്റ്റേഡിയങ്ങളിലായാണ് പന്തുതട്ടിയത്. ഇത്തവണ കണ്ണൂരും തൃശൂരും പുതിയ വേദികളാണ്. എല്ലാ ടീമുകള്‍ക്കും സ്റ്റേഡിയമായി എന്നതാണ് സവിശേഷത. കണ്ണൂര്‍ വാരിയേഴ്‌സ് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലും തൃശൂര്‍ മാജിക് എഫ്‌സി തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലും ഇത്തവണ പന്തുതട്ടും. കഴിഞ്ഞ സീസണില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഹോം മല്‍സരങ്ങള്‍ കളിച്ച ഫോഴ്‌സ കൊച്ചി എഫ്‌സി ഇത്തവണ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലാണ് ഇറങ്ങുക. പുതുതായി ഉള്‍പ്പെടുത്തിയ മൂന്നുവേദികളും മല്‍സരങ്ങള്‍ക്കായി മികച്ച രീതിയില്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.

വേദികള്‍

കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി- കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം

കാലിക്കറ്റ് എഫ്‌സി- കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം

മലപ്പുറം എഫ്‌സി- മഞ്ചേരി പയ്യനാട് സ്റ്റേഡിയം

തൃശൂര്‍ മാജിക് എഫ്‌സി- തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയം

ഫോഴ്‌സ കൊച്ചി എഫ്‌സി- എറണാകുളം മഹാരാജാസ് ഗ്രൗണ്ട്

തിരുവനന്തപുരം കൊമ്പന്‍സ്- തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം

മല്‍സരങ്ങള്‍ എങ്ങനെ കാണാം

ഓരോ ക്ലബ്ബുകളും വ്യത്യസ്ത ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയാണ് ടിക്കറ്റ് വില്‍പ്പന നടത്തുന്നത്. കൂടാതെ മല്‍സര ദിവസം സ്റ്റേഡിയത്തിനു പരിസരത്തും ടിക്കറ്റ് വില്‍പ്പന നടക്കും. എല്ലാ മല്‍സരങ്ങളും സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്ക് സംപ്രേഷണം ചെയ്യും. സ്‌പോര്‍ട്‌സ് ഡോട്ട് കോം ആണ് ലോകമെമ്പാടും സൗജന്യമായി ലൈവ് സ്ട്രീമിങ് നടത്തുന്നത്.

ഇത്തവണ തന്ത്രം മെനയാന്‍ മൂന്നു സ്പാനിഷ് പരിശീലകര്‍

ആറില്‍ മൂന്നു ക്ലബ്ബുകളും സ്പാനിഷ് പരിശീലകരിലാണ് വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ അര്‍ജന്റീന, ഇംഗ്ലണ്ട്, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള തന്ത്രജ്ഞരെയാണ് തട്ടകത്തിലെത്തിച്ചിരിക്കുന്നത്.

കണ്ണൂര്‍ വാരിയേഴ്‌സ്

കണ്ണൂര്‍ വാരിയേഴ്‌സ് മാത്രമാണ് പരിശീലകനെ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ സെമിഫൈനലിലെത്തിച്ച സ്പാനിഷ് കോച്ച് മാനുവല്‍ സാഞ്ചസ് മോറിയസിനുകീഴിലാണ് കണ്ണൂരിന്റെ വരവ്.


മലപ്പുറം എഫ്സി

മലപ്പുറം എഫ്സിയുടെ 34കാരനായ സ്പാനിഷ് പരിശീലകന്‍ മിഗ്വല്‍ കോറലിന്റെ മികവിലാണ് വരുന്നത്. ടീമില്‍ പരിശീലകനേക്കാള്‍ നാലുവയസ് കൂടുതലുള്ള സൂപ്പര്‍ താരം റോയ് കൃഷ്ണയുള്ളപ്പോള്‍ മലപ്പുറത്തിന് ഗോള്‍ വരള്‍ച്ച നേരിടേണ്ടി വരില്ല.


ഫോഴ്‌സ കൊച്ചി

പ്രഥമ സീസണില്‍ ഫൈനലിലെത്തിയ ഫോഴ്‌സ കൊച്ചിയും സ്പാനിഷ് പരിശീലകനിലാണ് വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. മികേല്‍ ലാഡോ പ്ലാനയാണ് ഫോഴ്‌സ കൊച്ചിയുടെ പരിശീലകന്‍.


കാലിക്കറ്റ് എഫ്‌സി

പ്രഥമ സീസണില്‍ കപ്പുയര്‍ത്തിയെങ്കിലും കാലിക്കറ്റ് എഫ്‌സി പഴയ പരിശീലകനെ ഒഴിവാക്കി. അര്‍ജന്റീനക്കാരന്‍ എവര്‍ അഡ്രിയാനോ ഡെമാല്‍ഡെയാണ് ഇത്തവണ തന്ത്രം മെനയുക. 44 കാരനായ എവര്‍ അഡ്രിയാനോ ഫ്രഞ്ച് വമ്പന്‍മാരായ ഒളിമ്പിക് മാഴ്‌സെയ്ക്കൊപ്പവും സൗദി അറേബ്യന്‍ ദേശീയ ടീമിനൊപ്പവും അസിസ്റ്റന്റ് മാനേജരായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുണ്ട്.


തിരുവനന്തപുരം കൊമ്പന്‍സ്

തിരുവനന്തപുരം കൊമ്പന്‍സ് തങ്ങളെ പരിശീലിപ്പിച്ച ബ്രസീലിയന്‍ പരിശീലകന്‍ സെര്‍ജിയോ അലക്‌സാണ്ടറിനു പകരം ഇംഗ്ലീഷുകാരന്‍ ജയിംസ് മക്അലൂണിനെയാണ് ടീമിലെത്തിച്ചിരിക്കുന്നത്. വിയറ്റ്നാം, ദക്ഷിണകൊറിയ, ബംഗ്ലാദേശ് ലീഗുകളില്‍ പരിശീലിപ്പിച്ചിട്ടുള്ള ജെയിംസ് മക്ലൂണ്‍ വിയറ്റ്നാമിലെ സ്പോര്‍ട്ടിങ് സായഗോണ്‍ ടീമിനെ തുടര്‍ച്ചയായി ലീഗ് ചാമ്പ്യന്മാരാക്കിയിട്ടുണ്ട്.


തൃശൂര്‍ മാജിക് എഫ്‌സി

തൃശൂര്‍ മാജിക് എഫ്‌സി ഐഎസ്എല്‍ പരിശീലകനായ റഷ്യന്‍ കോച്ച് ആന്ദ്രെ ചെര്‍ണിഷോവിനെ ടീമിലെത്തിച്ചു. മുഹമ്മദന്‍സിനെ ഐ ലീഗ് ജേതാക്കളാക്കി ഐഎസ്എല്ലിലേക്ക് നയിച്ച പരിശീലകനാണ് 57കാരനായ ആന്ദ്രെ ചെര്‍ണിഷോവ്.


ഇത്തവണ റോയ് കൃഷ്ണയുള്‍പ്പെടെ സൂപ്പര്‍ താരങ്ങള്‍

രണ്ടുതവണ ഐഎസ്എല്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയ ഫിജി താരം റോയ് കൃഷ്ണയാണ് മലപ്പുറം എഫ്സിയുടെ പടനായകന്‍. പ്രഥമ സീസണില്‍ ഫോഴ്‌സ കൊച്ചിക്ക് ഫോഴ്‌സ് പകര്‍ന്ന ഡോറിയല്‍റ്റന്‍ നാസിമെന്റോ ഇക്കുറി ടീമിലില്ല. പകരം, ബ്രസീലിയന്‍ ഫോര്‍വേഡ് ഡഗ്ലസ് റോസ ടാര്‍ഡിനാണ് കൊച്ചിയുടെ പ്രതീക്ഷ. സെനഗല്‍ സെന്റര്‍ ഫോര്‍വേഡ് എല്‍ഹാജി അബ്ദു കരീമാണ് കണ്ണൂരിന്റെ വാര്യര്.

തിരുവനന്തപുരം കൊമ്പന്‍സ് ഇത്തവണയും ബ്രസീലിയന്‍ കരുത്തിലാണ് വരുന്നത്. ആന്റിമര്‍ ബിസ്‌പോ ഇവാഞ്ചലിയാണ് കുന്തമുന. കൊളംബിയന്‍ വിങ്ങര്‍ സെബാസ്റ്റ്യന്‍ റിങ്കണിന്റെ പരിചയസമ്പത്ത് കാലിക്കറ്റ് എഫ്‌സിക്ക് കരുത്ത് പകരും. പ്രഥമ സീസണില്‍ തൃശൂരിന് കാലിടറിയെങ്കിലും ബ്രസീലിയന്‍ സെന്റര്‍ ബാക്ക് മെയില്‍സണ്‍ ആല്‍വസ് ഇക്കുറിയും ടീമിന്റെ പ്രതിരോധത്തില്‍കരുത്തുപകരും.

ആദ്യ സീസണില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഐഎസ്എല്ലില്‍ നിന്നും ഐ ലീഗില്‍ നിന്നും കൂടുതല്‍ താരങ്ങളുണ്ട്. ലെനി റോഡ്രിഗസ്(തൃശൂര്‍), സുമിത് റാത്തി (തൃശൂര്‍), രഞ്ജന്‍ സിങ് സലാം (തിരുവനന്തപുരം), സെയ്മെന്‍ലെന്‍ ദുംഗെല്‍, അനികേത് ജാദവ്, കെ പ്രശാന്ത്, സച്ചു സിബി (നാലുപേരും കാലിക്കറ്റ്), മൈക്കേ സൂസൈരാജ് (കൊച്ചി) തുടങ്ങിയവരും കളത്തിലിറങ്ങും.


എസ്എല്‍കെയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍

ടീമുകള്‍ നിര്‍ബന്ധമായും ഒരു വിദേശ പരിശീലകനെ നിയമിക്കണം. കളിക്കാനിറങ്ങുമ്പോള്‍ 11 കളിക്കാരില്‍ നാലു വിദേശ താരങ്ങളെ ഉള്‍പ്പെടുത്തണം. കൂടാതെ മൂന്നു മലയാളി താരങ്ങളും കളത്തിലുണ്ടായിരിക്കണം. അതില്‍ രണ്ടുപേര്‍ 23 വയസിനു താഴെയുള്ളവരുമായിരിക്കണം.

ടീമുകളുടെ സെലിബ്രറ്റി പാര്‍ട്ട്ണര്‍മാര്‍

തിരുവനന്തപുരം കൊമ്പന്‍സ്- ശശി തരൂര്‍

ഫോഴ്‌സ കൊച്ചി- പ്രിത്വിരാജ്

തൃശൂര്‍ മാജിക്- കുഞ്ചാക്കോ ബോബന്‍

മലപ്പുറം- സഞ്ചുസാംസണ്‍

കാലിക്കറ്റ്- ബേസില്‍ ജോസഫ്

കണ്ണൂര്‍ വാരിയേഴ്‌സ്- ആസിഫ് അലി

ടീമുകളുടെ സ്‌ക്വാഡ്

ടീം കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി


ഗോള്‍കീപ്പര്‍മാര്‍- സി കെ ഉബൈദ്, വി മിഥുന്‍, ടി അല്‍കെഷ് രാജ്.

പ്രതിരോധം- നിക്കോളാസ് ഡെല്‍മോണ്ടേ (അര്‍ജന്റീന), സച്ചിന്‍ സുനി, സന്ദീപ് എസ്, വികാസ് സൈനി, മനോജ് എസ്, അശ്വിന്‍ കുമാര്‍, പവന്‍ കുമാര്‍, ബാസിത്ത് പിപി, ഷിബിന്‍ സാദ് എം.

മധ്യനിര- അസിയര്‍ ഗോമസ് (സ്‌പെയിന്‍), എണസ്റ്റീന് ലാവ്‌സാംബ (കാമറൂണ്‍), നിദാല്‍ സൈദ് (ടുണീഷ്യ), ആസിഫ് ഒ എം, അജയ് കൃഷ്ണന്‍ കെ, എബിന്‍ ദാസ്, മുഹമ്മദ് നാസിഫ്.

മുന്നേറ്റനിര- അഡ്രിയാന്‍ സാര്‍ഡിനെറോ (സ്‌പെയിന്‍), അബ്ദുകരീം സാംബ (സെനഗല്‍), ഗോകുല്‍ എസ്, മുഹമ്മദ് സനാദ്, ഷിജിന്‍ ടി, അര്‍ഷാദ്, അര്‍ജുന്‍, മുഹമ്മദ് സിനാന്‍.

ടീം കാലിക്കറ്റ് എഫ്‌സി


ഗോള്‍കീപ്പര്‍മാര്‍- അമന്‍ കുമാര്‍ സാഹ്നി, മുഹമ്മദ് നിയാസ് കെ, ഷാരോണ്‍ പി, ഹജ്മല്‍ സക്കീര്‍.

പ്രതിരോധം- റിച്ചാര്‍ഡ് ഒസെയ് അഗയേമാങ്, അലകസിസ് ഗാസ്റ്റണ്‍ സോസ, അജയ് അലക്സസ്, മനോജ് എം, ഷബാസ് അഹമ്മദ് എം, മുഹമ്മദ് സലീം യു, മുഹമ്മദ് അസ്ലം പി, സാച്ചു സിബി, ജഗനാഥ് ജയന്‍.

മധ്യനിര- ഫെഡറിക്കോ ഹെര്‍മന്‍ ബോസോ ഫ്‌ലൂറി, നഹുവല്‍ ജോനാഥന്‍ പെരേര, യൂറി ഡി ഒളിവേര, മുഹമ്മദ് അര്‍ഷഫ്, മുഹമ്മദ് ആസിഫ് ഖാന്‍, ക്രിസ്റ്റി ഡേവിസ്, അരുണ്‍ കുമാര്‍ ഡി, വിശാഖ് മോഹനന്‍.

മുന്നേറ്റനിര- എന്‍ റിക് ഹാവിയര്‍ ബോര്‍ഹ അറൗഹോ, സെബാസ്റ്റ്യന്‍ റിങ്കണ്‍ ലുസിമി, മുഹമ്മദ് ആഷിഖ് കെ, മുഹമ്മദ് റോഷല്‍ പി പി.

ടീം മലപ്പുറം എഫ്‌സി


ഗോള്‍കീപ്പര്‍മാര്‍- മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ജസീന്‍, അജ്മല്‍ പി എ.

പ്രതിരോധം- അബ്ദുല്‍ ഹക്കു, അഖില്‍ പ്രവീണ്‍, സഞ്ജു ഗണേഷ്, ജിതിന്‍ പ്രകാശ്, സച്ചിന്‍ ദേവ്, സെര്‍ജിയോ ഗോണ്‍സാലസ്.

മധ്യനിര- ഐറ്റര്‍ അല്‍ദലൂര്‍, സയ്വിന്‍ എറിക്സന്‍, ഗനി അഹമ്മദ് നിഗം, മുഹമ്മദ് ഇര്‍ഷാദ്, പി എ അഭിജിത്ത്, ഫാകുണ്ടോ ബല്ലാര്‍ഡോ.

മുന്നേറ്റം- റോയ് കൃഷ്ണ, അക്ബര്‍ സിദ്ധീഖ്, ജോണ്‍ കെന്നഡി, കമ്രോണ്‍ തുര്‍സനോവ്, റിഷാദ് മലപ്പുറം, മുഹമ്മദ് റിന്‍ഷാദ്, മുഹമ്മദ് റിസ് വാന്‍, ഫസലുറഹ്‌മാന്‍.

തൃശൂര്‍ മാജിക് ഇതുവരെ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല


ടീം ഫോഴ്‌സ കൊച്ചി


ഗോള്‍കീപ്പര്‍മാര്‍- മുര്‍ഷിദ് എ, റഫിഖ് അലി സര്‍ദാര്‍, ജെയ്മി ജോയ്.

പ്രതിരോധം- ഐകര്‍ ഹെര്‍ണാണ്ടസ്, ജെറിറ്റൊ ജെ, ജിഷ്ണു കെ എസ്, മുഹമ്മദ് മുഷ്രഫ്, റിജോണ്‍ ജോസ്, ലൂയിസ് റോഡ്രിഗസ്, ഹിഷാം പി.

മധ്യനിര- അഭിഷേക് ഹാല്‍ഡെര്‍, റിഗോ റാമൊന്‍ ഗാര്‍ഷ്യ, അജിന്‍ ആന്റണി, റാചിഡ് അയ്റ്റ് അന്റ്മാന്‍, ജിഷ്ണു പി, ഗിഫ്റ്റി സി ഗ്രാഷ്യസ്, റിന്റേദന്‍ ഷൈസ.

മുന്നേറ്റം- നിജോ ഗില്‍ബര്‍ട്ട്, ജിനോ വാന്‍ കെസ്സെല്‍, സജീഷ് ഇ കെ, സൂസൈരാജ് എം, ശ്രീരാജ് കെ.

ടീം തിരുവനന്തപുരം കൊമ്പന്‍സ്


ഗോള്‍കീപ്പര്‍മാര്‍- സത്യജിത്ത് ബൊര്‍ദോലോയ്, ആര്യന്‍ സരോഹ, ശ്രീരാജ് ആര്‍, ഫെമിന്‍ ആന്റണി.

പ്രതിരോധം- ഫിലിപ്പ് ആല്‍വസ്, യൂറി ഡി കാര്‍വാലോ ലിമാക്‌സ്, സലാം രഞ്ജന്‍, മുഹമ്മദ് സരീഫ് ഖാന്‍, ഷാനിദ് വാളന്‍, അഖില്‍ ജെ ചന്ദ്രന്‍, അബ്ദുള്‍ ബാദിഷ്, ഷിനു ആര്‍, മുഹമ്മദ്സനൂത്ത്.

മധ്യനിര- പാട്രിക് മോടാക്‌സ്, രോഹന്‍ സിംഗ്, രാഗവ് ഗുപ്ത, ബിബിന്‍ ബോബന്‍, മനോജ് എം, അക്ഷയ് പി എം, ഷാരോണ്‍ എസ്.

മുന്നേറ്റം- ഔട്ടെമര്‍ ബിസ്‌പോ, പൗലോ വിക്ടര്‍, റൊണാള്‍ഡ് മകാലിസ്റ്റണ്‍, വിഘ്‌നേഷ് മരിയ, ഷിഹാദ് നെല്ലിപ്പറമ്പന്‍, മുഹമ്മദ് അഷര്‍, മുഹമ്മദ് ഷാഫി, ഖാലിദ് റോഷന്‍.

Next Story

RELATED STORIES

Share it