Kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ള സിനിമയുടെ റീലിസ് തടയണം; ഹൈക്കോടതിയില്‍ ഹരജിയുമായി പ്രതി അഫാന്റെ പിതാവ്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ള സിനിമയുടെ റീലിസ് തടയണം; ഹൈക്കോടതിയില്‍ ഹരജിയുമായി പ്രതി അഫാന്റെ പിതാവ്
X

കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ളതെന്ന് പറയപ്പെടുന്ന സിനിമക്കെതിരെ ഹരജിയുമായി പ്രതി അഫാന്റെ പിതാവ്. കാലം പറഞ്ഞ കഥ എന്ന പേരിലുള്ള സിനിമയുടെ റീലിസ് തടയണമെന്നാവശ്യപ്പെട്ട് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും വിചാരണക്ക് മുമ്പ് സിനിമ റിലീസ് ചെയ്യുന്നത് കേസിനെ ബാധിക്കുമെന്നുമാണ് ഹരജിയിലെ വാദം. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം ആസ്പദമാക്കിയാണ് സിനിമയെന്നും ഇത് ഇപ്പോള്‍ റിലീസ് ചെയ്യുന്നത് മാധ്യമ വിചാരണക്ക് കാരണമാകുമെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹരജിയില്‍ ചൂണ്ടികാട്ടുന്നു.

സിനിമയുടെ പേരില്‍ കുടുംബത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയാണെന്നും വിചാരണ കഴിയുന്നതുവരെ സിനിമ റിലീസ് ചെയ്യുന്നത് തടയണമെന്നുമാണ് ഹരജിയിലെ ആവശ്യം. ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.പ്രസാദ് നൂറനാട് സംവിധാനം ചെയ്ത് കരുനാഗപ്പള്ളി കൃഷ്ണന്‍കുട്ടി കഥയെഴുതി നിര്‍മിക്കുന്ന ചിത്രം ഫെബ്രുവരി ആറിനാണ് റിലീസ് ചെയ്യുന്നത്. നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് ആരോപണം.

അതേസമയം, കാലം പറഞ്ഞ കഥ എന്ന സിനിമയ്ക്ക് വെഞ്ഞാറമൂട് കൂട്ടക്കാലപാതകവുമായി ബന്ധമില്ലെന്നും കേരളത്തില്‍ നടന്ന പല സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് സിനിമയെന്നും സംവിധായകന്‍ പ്രസാദ് നൂറനാട് പറഞ്ഞു. ലഹരിവസ്തുക്കളുടെ വ്യാപനം അടക്കം സിനിമയിലുണ്ട്. ഇക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും ഫെബ്രുവരി ആറിനാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചതെന്നും പ്രസാദ് നൂറനാട് പറഞ്ഞു.

സഹോദരനും കാമുകിയും അടക്കം അഞ്ചുപേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ അഫാന്‍ നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുകയാണ്. വിചാരണ തടവിലിരിക്കെ തൂങ്ങി മരിക്കാന്‍ ശ്രമിച്ച അഫാനെ ദിവസങ്ങളോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന, പിതൃ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സാജിത, പിതൃ മാതാവ് സല്‍മ ബീവി എന്നിവരെയാണ് അഫാന്‍ തലക്കടിച്ച് കൊലപ്പെടുത്തിയത്. ആര്‍ഭാട ജീവിതം നയിക്കാന്‍ അഫാന്‍ പണം കടംവാങ്ങുന്നത് ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. അച്ഛന്റെ സഹോദരന്‍ ലത്തീഫ് വഴക്കു പറഞ്ഞു. അഫാന്റെ അമ്മ നടത്തിയിരുന്ന ചിട്ടിയുടെ പണം നല്‍കാത്തിനെ ചൊല്ലിയും വാക്കുതര്‍ക്കമുണ്ടായി. അമ്മയുടെ സ്വര്‍ണമാല അഫാന് നല്‍കുന്നതിനെയും ലത്തീഫ് എതിര്‍ത്തു. ഇതിന്റെ വൈരാഗ്യത്തിണ് ലത്തീഫിനെയും ഭാര്യ ഷാഹിതയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 2025 ഫെബ്രുവരി 24നാണ് കൊലപാതക പരമ്പര അരങ്ങേറിയത്.



Next Story

RELATED STORIES

Share it