Football

സന്തോഷ് ട്രോഫിക്ക് മലപ്പുറവും മഞ്ചേരിയും ഒരുങ്ങുന്നു; ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു

സന്തോഷ് ട്രോഫിക്ക് മലപ്പുറവും മഞ്ചേരിയും ഒരുങ്ങുന്നു; ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു
X

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ടിക്കറ്റ് വില നിശ്ചയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പി ഉബൈദുല്ല എംഎല്‍എയുടെ സാന്നിധ്യത്തില്‍ അഡ്വ.യു എ ലത്തീഫ് എംഎല്‍എയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് ടിക്കറ്റ് വില തീരുമാനിച്ചത്. സബ് കമ്മിറ്റി യോഗം പ്രാഥമിക ടിക്കറ്റ് വില നേരത്തെ നിശ്ചയിച്ചിരുന്നു. ആ വില കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഗ്യാലറിക്ക് ഒരു മല്‍സരത്തിന് 100 രൂപയും കസേരയ്ക്ക് ഒരു മല്‍സരത്തിന് 250 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതേ ഇനത്തില്‍ സീസണ്‍ ടിക്കറ്റിന് 1,000 രൂപയും 2,500 രൂപയുമാണ് വിലയായി തീരുമാനിച്ചിരിക്കുന്നത്.

വിഐപി കസേരയ്ക്ക് 1,000 രൂപയാണ്. അതിന്റെ സീസണ്‍ ടിക്കറ്റിന് 10,000 രൂപയാണുള്ളത്. മൂന്ന് പേര്‍ക്ക് കയറാവുന്ന 25,000 ന്റെ വിഐപി ടിക്കറ്റും ലഭ്യമാണ്. മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയത്തില്‍ ഗ്യാലറി ടിക്കറ്റ് മാത്രമാണുള്ളത്. ഗ്യാലറി ടിക്കറ്റിന് ഒരു മല്‍സരത്തിന് 50 രൂപയും സീസണ്‍ ടിക്കറ്റിന് 400 രൂപയുമാണ് വിലയായി നിശ്ചിയിച്ചിരിക്കുന്നത്. ടിക്കറ്റ് വില്‍പ്പന ഒണ്‍ലൈന്‍, ബാങ്ക്, കൗണ്ടര്‍ എന്നിവ വഴിയാണ് നടക്കുക. ഏത് ഓണ്‍ലൈന്‍ വഴിയാണ് വില്‍പ്പന എന്ന് തീരുമാനിച്ച് അറിയിക്കും. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പൊന്നാനി എന്നിവിടങ്ങളിലെ ആരാധകര്‍ക്ക് ടിക്കറ്റ് വാങ്ങാനുള്ള പ്രത്യേക സൗകര്യമൊരുക്കും.

ടിക്കറ്റ് വില്‍പ്പന ഗ്രാമീണ ബാങ്ക്, സഹകരണ ബാങ്ക് എന്നിവ വഴി നടത്തുന്ന കാര്യം ആലോചിക്കുന്നുണ്ട്. നിലവിലുള്ള കൊവിഡ് മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ടായിരിക്കണം മല്‍സരം നടത്തേണ്ടതെന്ന് ഡിഎംഒ ഡോ.ആര്‍ രേണുകയ്ക്ക് നിര്‍ദേശം നല്‍കി. മഞ്ചേരിയിലും കോട്ടപ്പടിയിലും മല്‍സരം കാണാനെത്തുന്നവര്‍ക്കുള്ള പാര്‍ക്കിങ് സൗകര്യങ്ങളും യോഗം വിലയിരുത്തി. കോട്ടപ്പടിയിലെ പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് നിര്‍ദേശം നല്‍കി. വിവിഐപി., വിഐപി പാര്‍ക്കിങ് സ്‌റ്റേഡിയത്തിന് അടുത്തായി നല്‍ക്കും. ബാക്കി പാര്‍ക്കിങ് സ്‌റ്റേഡിയത്തില്‍നിന്ന് മാറി സൗകര്യമൊരുക്കും. പാര്‍ക്കിങ് സ്ഥലത്തുനിന്ന് സ്റ്റേഡിയത്തിലേക്ക് പ്രത്യേക വാഹന സൗകര്യമൊരുക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പിന് മുന്നോടിയായി മന്ത്രി വി അബ്ദുറഹിമാന്‍ ചാംപ്യന്‍ഷിപ്പിന്റെ പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ചു. രാവിലെ 9.00 മണിക്ക് സ്റ്റേഡിയത്തിലെത്തിയ മന്ത്രി സ്റ്റേഡിയത്തിലെ പ്രവൃത്തികള്‍ പരിശോധിച്ചു. സന്ദര്‍ശന സമയത്ത് എഐഎഫ്എഫ് കോംപറ്റീഷന്‍ മാനേജര്‍ രാഹുല്‍ പരേശ്വറിനോട് ചാംപ്യന്‍ഷിപ്പിന്റെ വേദികളുടെ പ്രവൃത്തികളെക്കുറിച്ച് മന്ത്രി ചോദിച്ചു. സ്റ്റേഡിയത്തില്‍ ഇതുവരെ നടത്തിയ പ്രവൃത്തികളില്‍ തൃപ്തി അറിയിച്ച രാഹുല്‍ പരേശ്വര്‍, സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നെന്നും കൂട്ടിച്ചേര്‍ത്തു.

താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും ഒരുക്കിയ അക്കോമഡേഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിവയും പരിശോധിച്ചെന്നും താന്‍ പൂര്‍ണതൃപ്തനാണെന്നും രാഹുല്‍ അറിയിച്ചു. അന്തര്‍ദേശീയ, ദേശീയ മല്‍സരങ്ങള്‍ക്ക് അനുയോജ്യമായ സ്‌റ്റേഡിയമാണ് പയ്യനാട്. സന്തോഷ് ട്രോഫിക്ക് ശേഷവും അന്തര്‍ദേശീയ, ദേശീയ മല്‍സരങ്ങള്‍ ഇവിടെ വച്ച് സംഘടിപ്പിക്കണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.

മല്‍സരം കാണനെത്തുന്നവര്‍ക്ക് കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് പ്രത്യേക യാത്രാസൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. രാത്രി മല്‍സരം നടക്കുന്നതുകൊണ്ട് മല്‍സരശേഷം ആരാധകര്‍ക്ക് ബുദ്ധിമുട്ടില്ലാതെ തിരിച്ചെത്താന്‍ വേണ്ടിയാണ് സൗകര്യമൊരുക്കുന്നത്. നിലമ്പൂര്‍, വണ്ടൂര്‍, തിരൂര്‍, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പ്രത്യേക സര്‍വീസുണ്ടാവും. ഏപ്രില്‍ 16 മുതല്‍ മെയ് രണ്ട് വരെ മഞ്ചേരി പയ്യനാട് സ്‌റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയം എന്നിവിടങ്ങളിലായാണ് സന്തോഷ് ട്രോഫി മല്‍സരങ്ങള്‍ നടക്കുന്നത്.

ടിക്കറ്റ് വില

മഞ്ചേരി പയ്യനാട് സ്‌റ്റേഡിയം:

ഗ്യാലറി: 100 ഒരാള്‍ക്ക്, ഗ്യാലറി സീസണ്‍ ടിക്കറ്റ്: 1,000 ഒരാള്‍ക്ക്

കസേര: 250 ഒരാള്‍ക്ക്, കസേര സീസണ്‍ ടിക്കറ്റ്: 2,500 ഒരാള്‍ക്ക്

വിഐപി ടിക്കറ്റ്: 1,000 ഒരാള്‍ക്ക്, വിഐപി സീസണ്‍ ടിക്കറ്റ് 10,000 ഒരാള്‍ക്ക്

വിവിഐപി ടിക്കറ്റ്: 25,000

മലപ്പുറം കോട്ടപ്പടി:

ഗ്യാലറി: 50, സീസണ്‍ ടിക്കറ്റ് ഗ്യാലറി 400

Next Story

RELATED STORIES

Share it