Feature

ക്രിസ്റ്റിയാനോ ഇനി അല്‍ നസറിന് സ്വന്തം; യൂറോപ്പിന് വിട

ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോഡ് സൈനിങാണ് അല്‍ നസര്‍ നടത്തിയത്.

ക്രിസ്റ്റിയാനോ ഇനി അല്‍ നസറിന് സ്വന്തം; യൂറോപ്പിന് വിട
X

ഫര്‍ഹാന ഫാത്തിമ


വര്‍ഷങ്ങളോളം ലോക ഫുട്‌ബോള്‍ അടക്കി വാണ റെക്കോഡുകളുടെ രാജകുമാരന്‍ ഇനി യൂറോപ്പിലെ ലീഗുകളില്‍ നിന്ന് അപ്രത്യക്ഷം. അതേ ക്രിസ്റ്റ്യനോ റൊണാള്‍ഡോ യൂറോപ്പ് വിട്ടു. ഇനി കളി ഏഷ്യയില്‍. കഴിഞ്ഞ ദിവസമാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്നതും ഒന്നാം നമ്പര്‍ ക്ലബ്ബുമായ സൗദി യിലെ അല്‍ നസറുമായി കരാറിലേര്‍പ്പെട്ടത്. പരസ്യ വരുമാനമടക്കം താരത്തിന് വര്‍ഷത്തില്‍ ലഭിക്കുക 200 മില്ല്യണ്‍ ഡോളറാണ്.അതായത് 1950 കോടി.


ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോഡ് സൈനിങാണ് അല്‍ നസര്‍ നടത്തിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്താക്കിയ ക്രിസ്റ്റ്യാനോ മാസങ്ങളോളം യാതൊരു ക്ലബ്ബിലും അംഗമായിരുന്നില്ല. താരത്തിനായി ചെല്‍സിയും ബയേണും സ്‌പോര്‍ട്ടിങ് ലിസ്ബണും രംഗത്തുണ്ടായിരുന്നു. റൊണാള്‍ഡോയ്ക്കും ചാംപ്യന്‍സ് ലീഗ് കളിക്കുന്ന ഏതെങ്കിലും ടീമില്‍ ചേരണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ താരത്തിന്റെ ഭീമന്‍ പ്രതിഫലം താങ്ങാന്‍ ക്ലബ്ബുകള്‍ക്ക് ആയിരുന്നില്ല. റൊണാള്‍ഡോയാവട്ടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും നടത്തിയിരുന്നില്ല. യൂറോപ്പില്‍ നിലനില്‍ക്കാന്‍ താരം നിരവധി ക്ലബ്ബുകളുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടതായി വിവിധ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. യൂറോപ്പില്‍ നിലയുറപ്പിക്കാന്‍ റോണാ കാണാത്ത ക്ലബ്ബുകള്‍ ഇല്ലാ എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.


തന്റെ ആദ്യകാല ക്ലബ്ബ് പോര്‍ച്ചുഗലിലെ സ്‌പോര്‍ട്ടിങ് ലിസ്ബണിലേക്ക് താരം തിരിച്ചെത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ചെല്‍സിയുടെ പുതിയ ഉടമകള്‍ താരത്തെ സ്വന്തമാക്കാനിരുന്നതാണ്. എന്നാല്‍ റൊണാള്‍ഡോ വന്നാല്‍ ടീമിന്റെ താളം തെറ്റുമെന്ന റിപ്പോര്‍ട്ടും നിലനിന്നു. ഇതോടെ അവര്‍ പിന്‍മാറുകയായിരുന്നു. സ്പാനിഷ് ലീഗ്, ഇറ്റാലിയന്‍ സീരി എ, ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് എന്നീ മൂന്ന് ലീഗുകളിലും തന്റേതായ ഇടം നേടിയെടുത്ത സിആര്‍7ന് വേണ്ടി രണ്ട് വര്‍ഷം മുമ്പ് പിഎസ്ജിയും രംഗത്ത് വന്നിരുന്നു. എന്നാല്‍ ലയണല്‍ മെസ്സി ക്ലബ്ബിലുള്ളതിനാല്‍ റോണോ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ജര്‍മ്മന്‍ ബുണ്ടസാ ലീഗും താരം നോട്ടമിട്ടിരുന്നു. ബയേണ്‍ മ്യുണിക്ക് ബോറുസിയാ ഡോര്‍ട്ട്മുണ്ട് എന്നീ ക്ലബ്ബുകളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അവിടെയും പ്രതിഫലവും താരത്തിന്റെ ഫോമും പ്രശ്‌നമാവുകയായിരുന്നു.


രണ്ട് വര്‍ഷം മുമ്പ് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസില്‍ നിന്നാണ് ക്രിസ്റ്റിയാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തുന്നത്. ആദ്യ സീസണില്‍ ക്ലബ്ബിന്റെ ടോപ് സ്‌കോറര്‍ ആയ റൊണാള്‍ഡോയ്ക്ക് രണ്ടാം സീസണില്‍ അത് തുടരനായില്ല. തുടര്‍ന്ന് ക്ലബ്ബിന്റെ ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാതെ ആയി. പിന്നീട് യുനൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗുമായി താരം തര്‍ക്കത്തിലായി. തുടര്‍ന്നാണ് യുനൈറ്റഡ് ക്ലബ്ബിനെതിരേയും കോച്ചിനെതിരേയും താരം പരസ്യമായി രംഗത്ത് വന്നത്. ഇതോടെ യുനൈറ്റഡ് താരത്തെ പുറത്താക്കുകയായിരുന്നു. ലോകകപ്പിലും മോശം ഫോമിനെ തുടര്‍ന്ന് രണ്ട് സുപ്രധാന മല്‍സരങ്ങളില്‍ നിന്ന് റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ കോച്ച് സാന്റോസ് പുറത്തിരുത്തിയിരുന്നു. 38ാം വയസ്സിലെത്തി നില്‍ക്കുന്ന റൊണാള്‍ഡോയുടെ മാസ്മരിക പ്രകടനങ്ങള്‍ അല്‍ നസറിലൂടെ തിരിച്ച് കാണാന്‍ ആരാധകര്‍ക്ക് സാധിക്കുമോ എന്ന് കണ്ടറിയാം. എങ്കിലും യൂറോപ്പിലെ വിവിധ ലീഗുകളിലെ മല്‍സര ഫലങ്ങളിലും റിപ്പോര്‍ട്ടുകളിലും ക്രിസ്റ്റിയനോ എന്ന അതികായകനെ ആരാധകര്‍ക്ക് മിസ്സ് ചെയ്യുമെന്നുറപ്പ്.



Next Story

RELATED STORIES

Share it