Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് ; യശ്വസി ജയ്‌സ്വാള്‍ 175ന് പുറത്ത്, സെഞ്ചുറിയമായി ഗില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് ; യശ്വസി ജയ്‌സ്വാള്‍ 175ന് പുറത്ത്, സെഞ്ചുറിയമായി  ഗില്‍
X

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ ശക്തമായ നിലയില്‍. 318-2 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 487 റണ്‍സെന്ന നിലയിലാണ്. സെഞ്ചുറിയുമായി (103*) ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും 39 റണ്‍സുമായി ധ്രുവ് ജുറെലും ആണ് ക്രീസില്‍. 175 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെയും 43 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. ജയ്‌സ്വാള്‍ റണ്ണൗട്ടായപ്പോള്‍ നിതീഷിനെ വാറിക്കനാണ് പുറത്താക്കിയത്.

യശസ്വി ജയ്‌സ്വാളിന്റെ ഡബിള്‍ സെഞ്ചുറി പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കിയാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്. രണ്ടാം ദിനത്തിലെ രണ്ടാം ഓവറില്‍ തന്നെ ഇന്നലത്തെ സ്‌കോറിനോട് രണ്ട് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത ജയ്‌സ്വാള്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമായുള്ള ധാരണപ്പിശകില്‍ റണ്ണൗട്ടാവുകയായിരുന്നു. മിഡോഫില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ടാഗ്‌നരെയ്ന്‍ ചന്ദര്‍പോളിന്റെ കൈകളിലേക്ക് പന്ത് അടിച്ച ജയ്‌സ്വാള്‍ റണ്ണിനായി ഓടിയെങ്കിലും ഗില്‍ ഓടാതെ നിന്നു. ഇതുകണ്ട് ജയ്‌സ്വാള്‍ പിച്ചിന് നടുവിലെത്തി തിരിച്ചോടിയെങ്കിലും അതിനകം ചന്ദര്‍പോളിന്റെ ത്രോയില്‍ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇമ്ലാച്ച് ബെയ്ല്‍സിളക്കിയിരുന്നു. അര്‍ഹിച്ച ഇരട്ടസെഞ്ചുറി നഷ്ടമായ നിരാശയില്‍ ജയ്‌സ്വാള്‍ മടങ്ങി. മൂന്നാം വിക്കറ്റില്‍ ജയ്‌സ്വാള്‍-ഗില്‍ സഖ്യം 74 റണ്‍സാണ് എടുത്തത്.

ജയ്‌സ്വാള്‍ മടങ്ങിയശേഷം ക്രീസിലെത്തിയത് നിതീഷ് കുമാര്‍ റെഡ്ഡിയായിരുന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ നിതീഷ് രണ്ടാം ദിനം ലഞ്ചിന് തൊട്ടു മുമ്പ് വീണു. 534 പന്തില്‍ 43 റണ്‍സടിച്ച നീതീഷ് നാലു ഫോറും രണ്ട് സിക്‌സും പറത്തി. വാറിക്കന്റെ പന്തില്‍ സിക്‌സിന് ശ്രമിച്ച നിതീഷിനെ ജെയ്ഡന്‍ സീല്‍സ് ക്യാച്ചെടുത്ത് പുറത്താക്കി. പിന്നീട് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഗില്ലും ധ്രുവ് ജുറെലും ചേര്‍ന്ന് ഇന്ത്യയെ 487 റണ്‍സിലെത്തിച്ചു. വിന്‍ഡീസിനായി വാറിക്കന്‍ മൂന്ന് വിക്കറ്റെടുത്തു.



Next Story

RELATED STORIES

Share it