Gulf

പ്രവാസി നിക്ഷേപം: ഉന്നതതല നിക്ഷേപക കൗണ്‍സില്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

2018 ജനുവരിയില്‍ നടന്ന ആദ്യ ലോകകേരള സഭാ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളില്‍ പ്രധാനമായിരുന്നു പ്രവാസി മലയാളികളുടെ നിക്ഷേപം കേരളത്തിലേക്ക് ആകര്‍ഷിക്കുക എന്നത്. അന്നു നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഏഴ് വിഷയാധിഷ്ഠിത സ്റ്റാന്റിങ് കമ്മിറ്റികളാണ് രൂപീകരിച്ചത്. ഈ കമ്മിറ്റികള്‍ ചേര്‍ന്ന് 48 ശുപാര്‍ശകളാണ് സര്‍ക്കാരിന് കൈമാറിയത്.

പ്രവാസി നിക്ഷേപം: ഉന്നതതല നിക്ഷേപക കൗണ്‍സില്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി
X

ദുബയ്: നിക്ഷേപത്തിന്റെ കാര്യത്തില്‍ കേരളത്തെ ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഹോള്‍ഡിങ്‌സ് കമ്പനിയുടെ നേതൃത്വത്തില്‍ ദുബയില്‍ സംഘടിപ്പിച്ച നോണ്‍ റസിഡന്റ് കേരളൈറ്റ്‌സ് എമര്‍ജിങ് എന്റര്‍പ്രനേഴ്‌സ് മീറ്റ് (നീം) സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസി സംരംഭകര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ഉന്നതതല നിക്ഷേപക കൗണ്‍സില്‍ രൂപീകരിക്കും. എല്ലാ വിധത്തിലും കേരളം അതിവേഗം പുരോഗമിക്കുകയാണെന്നും ഈ സാഹചര്യം ഉപയോഗപ്പെടുത്തി വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനും പ്രവാസി സംരംഭകര്‍ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.


2018 ജനുവരിയില്‍ നടന്ന ആദ്യ ലോകകേരള സഭാ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളില്‍ പ്രധാനമായിരുന്നു പ്രവാസി മലയാളികളുടെ നിക്ഷേപം കേരളത്തിലേക്ക് ആകര്‍ഷിക്കുക എന്നത്. അന്നു നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഏഴ് വിഷയാധിഷ്ഠിത സ്റ്റാന്റിങ് കമ്മിറ്റികളാണ് രൂപീകരിച്ചത്. ഈ കമ്മിറ്റികള്‍ ചേര്‍ന്ന് 48 ശുപാര്‍ശകളാണ് സര്‍ക്കാരിന് കൈമാറിയത്. അവയെ ലോകകേരള സഭയുടെ സെക്രട്ടേറിയറ്റ് നിക്ഷേപം, ക്ഷേമം, നൈപുണ്യം, കലാസാംസ്‌കാരികം എന്നിങ്ങനെ നാലുമേഖലകളായി തരംതിരിക്കുകയും പ്രായോഗികത, ഫണ്ട് ലഭ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ സാധ്യമായ 10 ശുപാര്‍ശകള്‍ തിരഞ്ഞെടുക്കുകയും ചെയ്തു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ശുപാര്‍ശയായിരുന്നു എന്‍ആര്‍ഐ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി രൂപീകരിക്കുക എന്നത്. അതുപ്രകാരം പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഹോള്‍ഡിങ്ങ് ലിമിറ്റഡ് നിക്ഷേപകമ്പനി രജിസ്റ്റര്‍ ചെയ്തു.

കമ്പനിയുടെ ഓഹരി മൂലധനത്തില്‍ 26 ശതമാനം സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമാണ്. ബാക്കി 74 ശതമാനം പ്രവാസി മലയാളികളില്‍നിന്ന് സമാഹരിച്ചതാണ്. പ്രവാസികളില്‍നിന്ന് നിക്ഷേപം സ്വീകരിക്കാനും അനുബന്ധ സ്ഥാപനങ്ങള്‍ വഴി പ്രായോഗികമായ പദ്ധതികള്‍ നടപ്പാക്കാനും സര്‍ക്കാര്‍ ഈ കമ്പനിയെ പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുബയ് എയര്‍പോര്‍ട്ട് റോഡിലുള്ള ലെ മെറിഡിയന്‍ ഹോട്ടലിലെ ദ ഗ്രേറ്റ് ബാള്‍ റൂമില്‍ നടന്ന സംഗമത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ ഇ പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍, പ്രമുഖ വ്യവസായികളായ എം എ യൂസഫലി, രവി പിള്ള, ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it