Gulf

കുവൈത്തില്‍ സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്തും: മാനവ വിഭവശേഷി വികസനസമിതി ചെയര്‍മാന്‍

സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി 2017 ല്‍ 3,140 ഉം 2018 ല്‍ 1,500 പ്രവാസികളെയും സര്‍ക്കാര്‍ സേവനങ്ങളില്‍നിന്നും പിരിച്ചുവിട്ടു. ഈ ഒഴിവുകളില്‍ ഭൂരിഭാഗവും സ്വദേശികളെയാണു നിയമിച്ചത്.

കുവൈത്തില്‍ സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്തും: മാനവ വിഭവശേഷി വികസനസമിതി ചെയര്‍മാന്‍
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആരോഗ്യമേഖലയില്‍നിന്ന് അടക്കം 25,000 വിദേശികളായ സര്‍ക്കാര്‍ ജീവനക്കരെ ഉടന്‍ പിരിച്ചുവിട്ട് പകരം സ്വദേശികളെ നിയമിക്കുമെന്ന് പാര്‍ലമെന്റ് മാനവ വിഭവശേഷി വികസനസമിതി ചെയര്‍മാന്‍ ഖലീല്‍ അല്‍ സാലെഹ് വ്യക്തമാക്കി. സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി 2017 ല്‍ 3,140 ഉം 2018 ല്‍ 1,500 പ്രവാസികളെയും സര്‍ക്കാര്‍ സേവനങ്ങളില്‍നിന്നും പിരിച്ചുവിട്ടു. ഈ ഒഴിവുകളില്‍ ഭൂരിഭാഗവും സ്വദേശികളെയാണു നിയമിച്ചത്. ഇതോടൊപ്പം വരുംദിവസങ്ങളില്‍ ബാങ്കിങ് മേഖലയില്‍ വിദേശികളെ പിരിച്ചുവിട്ട് 1,500 സ്വദേശികളെ നിയമിക്കും. നിലവില്‍ സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്ന സ്വദേശികളുടെ എണ്ണം 6,000 ആയി കുറഞ്ഞു.

നഴ്‌സിങ് പഠിക്കാന്‍ ആഗ്രഹിക്കുന്ന സ്വദേശികള്‍ക്ക് സര്‍ക്കാര്‍ മതിയായ പ്രോല്‍സാഹനം നല്‍കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രാലയത്തിലെ നഴ്‌സിങ് മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞദിവസം റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഈ രംഗത്തേക്ക് സ്വദേശികളെ ആകര്‍ഷിക്കുന്നതിനു ആരോഗ്യമന്ത്രാലയം വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി ആരോഗ്യമന്ത്രാലയത്തിലെ നഴ്‌സിങ് സേവനവിഭാഗം ഡയറക്ടര്‍ സന തഖദ്ദം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഈ മേഖലയിലേക്ക് സ്വദേശികളെ ആകര്‍ഷിക്കുന്നതിന് ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹിന്റെ പ്രത്യേക താല്‍പര്യപ്രകാരം ശമ്പളവര്‍ധനവ്, തൊഴില്‍ പരിശീലനം, സ്‌കോളര്‍ഷിപ്പ് മുതലായവ നടപ്പാക്കുന്നതിനു വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചിരുന്നു.

നഴ്‌സിങ് മേഖല നവീകരിക്കുന്നതിനാവശ്യമായ വിവിധ കോഴ്‌സുകള്‍ ആരംഭിക്കുമെന്നും ഇത് ഭാവിപദ്ധതികള്‍ നടപ്പാക്കാന്‍ സഹായകമാവുമെന്നും അവര്‍ പ്രസ്താവിച്ചിരുന്നു. കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ നിലവില്‍ 23,602 നഴ്‌സുമാരാണു ജോലിചെയ്യുന്നത്. ഇവരില്‍ ആകെ 1,058 സ്വദേശി നഴ്‌സുമാര്‍ മാത്രമാണുള്ളത്. നഴ്‌സിങ് മേഖലയില്‍ ഭൂരിഭാഗവും മലയാളികളാണു ജോലിചെയ്യുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിവിധ സര്‍ക്കാര്‍ മേഖലകളില്‍ 90 ശതമാനത്തിലേറെ സ്വദേശി വല്‍ക്കരണം നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ആരോഗ്യമന്ത്രാലയത്തിലും വിദ്യാഭ്യാസമന്ത്രാലയത്തിലും സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ സര്‍ക്കാരിനു സാധിച്ചിരുന്നില്ല. നഴ്‌സിങ് മേഖലയിലേക്കും അധ്യാപ തസ്തികകളിലേക്കും കടന്നുവരാന്‍ സ്വദേശികള്‍ വിമുഖത കാട്ടുന്നതാണു ഇതിനു തടസ്സമായി നിന്നത്. എന്നാല്‍, നഴ്‌സിങ് രംഗത്ത് കൂടുതല്‍ സ്വദേശികളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളാണു സര്‍ക്കാര്‍ ആവിഷ്‌കരിച്ചുവരുന്നത്. ഇത് സമീപഭാവിയില്‍ മലയാളികള്‍ അടക്കമുള്ള നിരവധി നഴ്‌സുമാരെ പ്രതികൂലമായി ബാധിക്കുമെന്നാണു സൂചന.

Next Story

RELATED STORIES

Share it