ഗ്രന്ഥകാരന് കെ എ കെ ഫൈസി അന്തരിച്ചു
ജിദ്ദ: ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസ ജീവിതം നയിച്ച പണ്ഡിതനും ഗ്രന്ഥകാരനും വാഗ്മിയുമായ കെ എ കുഞ്ഞുമുഹമ്മദ് ഫൈസി എന്ന കെ എ കെ ഫൈസി (64) കൊട്ടപ്പുറം നിര്യാതനായി. പെരിന്തല്‍മണ്ണ ഇഎംഎസ് ഹോസ്പിറ്റലില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അന്ത്യം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8 മണിക്ക് കൊട്ടപ്പുറം പാണ്ടിയാട്ടുപുറം ജുമാ മസ്ജിദില്‍ നടക്കും. ഏറെക്കാലമായി രോഗബാധിതനായിരുന്നെങ്കിലും ഗ്രന്ഥരചനയിലും സാമൂഹികപ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു ഫൈസി. ഏറ്റവും അവസാനം എഴുതിയ 'പ്രവാചകരുടെ വിയോഗാനന്തര ഇടപെടലുകള്‍' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടക്കാനിരിക്കെയായിരുന്നു വിയോഗം.
ജിദ്ദ എസ്വൈഎസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കെ എ കെ ഫൈസി ഇസ്ലാമിക് ദഅ്വാ കൌണ്‍സിലിന്റെ മുഖ്യസംഘാടകനും ഐഡിസി പ്രസിദ്ധീകരിച്ച ജാലകം ദൈ്വമാസികയുടെ പത്രാധിപരുമായിരുന്നു. ഇസ്ലാമിക പണ്ഡിതരില്‍ അധികമാരും കൈകാര്യം ചെയ്യാത്ത മതത്തിലെ കല, സാഹിത്യം, വിനോദം, ചികില്‍സ തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണം നടത്തി ശ്രദ്ധ നേടി. ഇസ്ലാമിനെ ആധുനികതയുമായി ബന്ധപ്പെടുത്തി നിരവധി രചനകളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സാനിയ ഫൗണ്ടേഷന്റെ സ്ഥാപകനും മുഖ്യസാരഥിയുമായിരുന്നു.
1980 ല്‍ പട്ടിക്കാട് ജാമിഅ നൂരിയയില്‍ നിന്ന് ഫൈസി ബിരുദം നേടി. വിവിധ പള്ളി ദര്‍സുകളില്‍ മുദരിസായും കൊണ്ടോട്ടി ബുഖാരി ദഅ്വ കോളജ്, പാണ്ടിയാട്ടുപുറം എം എം അക്കാദമി കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. എസ്എസ്എഫ് കൊണ്ടോട്ടി മേഖലാ പ്രസിഡന്റ്, ഏറനാട് താലൂക്ക് എസ് എസ് എഫ് പ്രസിഡന്റ്, പുളിക്കല്‍ പഞ്ചായത്ത് എസ് എസ് എഫ് കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
പ്രവാചകരുടെ വിയോഗാനന്തര ഇടപെടലുകള്‍, മുഹമ്മദ് (സ്വ) 1001 ചരിത്ര കഥകള്‍, ഏഴ് വന്‍ പാപങ്ങള്‍, പെണ് കുട്ടികളോടുള്ള ഉപദേശങ്ങള്‍, 700 മഹാ പാപങ്ങള്‍, സ്വഹീഹ് മുസ് ലിമില്‍ നിന്നുള്ള തെരഞ്ഞെടുത്ത ഹദീസ് പരിഭാഷ, സജ്ജന പൂവനം (ഹദിസ് പരിഭാഷ), മഹബ്ബത്ത് റസൂല്‍ കുട്ടികള്‍ക്ക് (വിവര്‍ത്തനം), ദക്ഷിണേന്ത്യന്‍ സിയാറത്ത് ഡയറി, കിഴിശ്ശേരി മുഹിയുദ്ദീന് മുസ്ലിയാര് ജീവ ചരിത്രം, ഇസ്ലാം ദഅവ ജിഹാദ്, ഇസ്ലാം ആരോഗ്യ ദര്‍ശനം, ഇമാം ബുഖാരി ജീവചരിത്രം, ഉത്തരേന്ത്യന്‍ സിയാറത്ത് ഡയറി, കടപുഴകി വീണ ഒലീവ് മരങ്ങള്‍, പാടാന്‍ മറന്ന ബുല്‍ ബുല്‍ പക്ഷികള്‍ എന്നിവ രചനകളാണ്. പിതാവ്: കാരിക്കുഴി ഐക്കരത്തൂടി അഹ്മദ് ഹാജി. മാതാവ്: കെ സി ബിയ്യാത്തു ഹജ്ജുമ്മ. ഭാര്യ:ആമിന. മക്കള്‍: ബിശ്ര്, ശഫീഖ്, നുസൈബ, സുആദ, ബശാര്‍ ശഫീഖ്, ഹംദാന്‍.
RELATED STORIES
യുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMTസിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMTവീണ്ടും കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രീയെ ചവിട്ടിക്കൊന്നു
28 March 2024 6:28 AM GMT