World

മാധ്യമ പ്രവര്‍ത്തക ഷിറിന്റെ കൊലപാതകം: യുദ്ധക്കുറ്റമാവാന്‍ സാധ്യതയുണ്ടെന്ന് യുഎന്നിന്റെ ഫലസ്തീന്‍ പ്രതിനിധി

ഷിറിന്റെ കൊലപാതകം അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ റോം ചട്ടപ്രകാരം യുദ്ധക്കുറ്റത്തിന് സാധ്യതയുണ്ടെന്നും പ്രഫസര്‍ മൈക്കല്‍ ലിങ്കിന്റെ പിന്‍ഗാമിയായി കഴിഞ്ഞ മാസം ചാര്‍ജ് ഏറ്റെടുത്ത അല്‍ബാനീസ് അനദൊളു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തക ഷിറിന്റെ കൊലപാതകം: യുദ്ധക്കുറ്റമാവാന്‍ സാധ്യതയുണ്ടെന്ന് യുഎന്നിന്റെ ഫലസ്തീന്‍ പ്രതിനിധി
X

റാമല്ല: പ്രമുഖ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകയും അല്‍ ജസീറ കറസ്‌പോണ്ടന്റുമായ ഷിറിന്‍ അബു അഖ്‌ലേയുടെ കൊലപാതകം യുദ്ധക്കുറ്റ പരിധിയില്‍ വരുന്നതാണെന്ന് ഫലസ്തീന്‍ യുഎന്‍ പ്രത്യേക പ്രതിനിധി ഫ്രാന്‍സെസ്‌ക അല്‍ബാനീസ്. തുര്‍ക്കി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഷിറിന്റെ കൊലപാതകം അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ റോം ചട്ടപ്രകാരം യുദ്ധക്കുറ്റത്തിന് സാധ്യതയുണ്ടെന്നും പ്രഫസര്‍ മൈക്കല്‍ ലിങ്കിന്റെ പിന്‍ഗാമിയായി കഴിഞ്ഞ മാസം ചാര്‍ജ് ഏറ്റെടുത്ത അല്‍ബാനീസ് അനദൊളു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

'ഷിറീന്‍ അബു അഖ്‌ലേയുടെ ദാരുണമായ മരണം, അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ പത്രപ്രവര്‍ത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ജീവിക്കാനും സുരക്ഷിതത്വത്തിനുമുള്ള അവകാശത്തിനും മേലുള്ള മറ്റൊരു ഗുരുതരമായ ആക്രമണമാണ്'- അല്‍ബനീസ് കുറ്റപ്പെടുത്തി.

'ഷിറിന്റെ കൊലപാതകം സുതാര്യവും കര്‍ശനവും സ്വതന്ത്രവുമായ രീതിയില്‍ സമഗ്രമായി അന്വേഷിക്കണം', ഫലസ്തീനിലെ നിയമവിരുദ്ധമായ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടാനുള്ള ശരിയായ നിമിഷമാണിതെന്ന് അല്‍ബനീസ് തുടര്‍ന്നു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് 51കാരിയായ ഷിറിനെ ഇസ്രായേല്‍ അധിനിവേശ സൈന്യം ക്രൂരമായി വെടിവച്ച് കൊന്നത്.

തങ്ങളെ തെരുവില്‍ തടഞ്ഞുനിര്‍ത്തിയ ഇസ്രായേലി സൈപ്പര്‍ അവരെ വെടിവച്ച് വീഴ്ത്തുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ഷിറിന്റെ സഹപ്രവര്‍ത്തകന്‍ പറഞ്ഞു.

എന്നാല്‍, ആരോപണം നിഷേധിച്ച അധിനിവേശ അധികൃതര്‍, ഷിറിന്റെ കൊലപാതകത്തില്‍ അവ്യക്തതയും നുണയും പ്രചരിപ്പിച്ച് സംഭവത്തിന് പിന്നില്‍ ഫലസ്തീനിയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടത്തിവരുന്നത്. ഇസ്രായേല്‍ വക്താക്കള്‍ വ്യാപകമായി പങ്കുവച്ച, ഇസ്രായേല്‍ സൈന്യം നിര്‍മിച്ച ഒരു വീഡിയോ

ഇസ്രായേലി മനുഷ്യാവകാശ ഗ്രൂപ്പായ ബി'സെലെം നിരാകരിച്ചു. വീഡിയോയില്‍ കാണിച്ചിരിക്കുന്ന ഫലസ്തീനിയന്‍ തോക്കുധാരി ഷിറന്‍ കൊല്ലപ്പെട്ട കൊല്ലപ്പെട്ട സ്ഥലത്തിന് തികച്ചും വ്യത്യസ്തമായ സ്ഥലത്താണെന്ന് കണ്ടെത്തി.

Next Story

RELATED STORIES

Share it