World

കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനം തുടരുന്നു: യുഎന്‍

കശ്മീര്‍ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും യുഎന്‍ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള ഹൈക്കമ്മീഷണര്‍ പ്രസ്താവനയില്‍ അറിയിച്ചു.

കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനം തുടരുന്നു: യുഎന്‍
X

ജനീവ: കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നതില്‍ അങ്ങേയറ്റത്തെ ആശങ്ക അറിയിച്ച് യുഎന്‍. കശ്മീര്‍ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും യുഎന്‍ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള ഹൈക്കമ്മീഷണര്‍ പ്രസ്താവനയില്‍ അറിയിച്ചു.

12 ആഴ്ച്ച മുമ്പാണ് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വകുപ്പ് റദ്ദാക്കിയത്. അതിന് പിന്നാലെ പ്രദേശത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതില്‍ ചില ഇളവുകള്‍ വരുത്തിയെങ്കിലും മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നതായി പ്രസ്താവനയില്‍ പറയുന്നു.

അപ്രഖ്യാപിത കര്‍ഫ്യു ജമ്മുവിലും ലഡാക്കിലും ഏതാനും ദിവസങ്ങള്‍ക്കകം പിന്‍വലിച്ചെങ്കിലും ക്ശ്മീര്‍ താഴ്‌വരയിലെ ഭൂരിഭാഗം സ്ഥലത്തും അത് തുടരുകയാണ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും സമാധാനപരമായി ഒത്തുചേരാനുള്ള സ്വാതന്ത്ര്യവും തടഞ്ഞിരിക്കുന്നു. ആരോഗ്യ, വിദ്യഭ്യാസ, മത അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു.

വ്യാപകമായ പ്രതിഷേധങ്ങള്‍ക്കു നേരെ പെല്ലറ്റ് ഗണ്‍, കണ്ണീര്‍ വാതകം, റബര്‍ ബുള്ളറ്റുകള്‍ തുടങ്ങിയവ പ്രയോഗിച്ചതായി ആരോപണമുണ്ട്. ആഗസ്ത് 5 മുതല്‍ ചുരുങ്ങിയത് ആറ് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്. സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്കു മടങ്ങുന്നത് സായുധ സംഘങ്ങള്‍ തടസ്സപ്പെടുത്തുന്നതായും റിപോര്‍ട്ടുകളുണ്ട്. ഇവരുടെ ആക്രമണത്തില്‍ മറ്റ് ആറുപേര്‍ കൂടി കൊല്ലപ്പെട്ടതായും പറയപ്പെടുന്നു.

മൂന്ന് മുന്‍മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ കരുതല്‍ തടങ്കലിലാണ്. തടവില്‍ പലരും കടുത്ത പീഢനം നേരിടുന്നതായി നിരവധി ആരോപണങ്ങളുണ്ട്. ഇതേക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കണം.

ലാന്റ്‌ലൈന്‍ സേവനവും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനികളുടെ ഭാഗിക മൊബൈല്‍ സേവനവും പുനസ്ഥാപിച്ചിട്ടുണ്ടെങ്കിലും കശ്മീര്‍ താഴ്‌വരയില്‍ ഇന്റര്‍നെറ്റ് പൂര്‍ണമായും വിഛേദിക്കപ്പെട്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ക്കു നിയന്ത്രണം തുടരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ചുരുങ്ങിയത് നാല് പ്രദേശിക മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായി.

കശ്മീരിലെ അന്യായങ്ങള്‍ സംബന്ധിച്ച ഹരജികളില്‍ സുപ്രിംകോടതി വളരെ പതുക്കെയാണ് ഇടപെടുന്നതെന്നും യുഎന്‍ ആരോപിക്കുന്നു.

ജമ്മു കശ്മീരിന്റെ ഭാവി സംബന്ധിച്ച സുപ്രധാനമായ തീരുമാനം അത് ബാധിക്കുന്ന ജനങ്ങളുടെ അറിവോ സമ്മതമോ കൂടാതെയാണ് എടുത്തിട്ടുള്ളത്. അവരുടെ നേതാക്കളെ അറസ്റ്റ് ചെയ്യുകയും അഭിപ്രായ സ്വാതന്ത്ര്യവും രാഷ്ട്രീയ ഇടപെടലിനുള്ള അവകാശവും നിഷേധിക്കുകയും ചെയ്തുവെന്നും യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ പ്രസ്താവനയില്‍ പറയുന്നു.

Next Story

RELATED STORIES

Share it