World

ഗര്‍ഭിണിയെ കൊന്ന് വയറുകീറി കുഞ്ഞിനെ അറുത്തെടുത്തു; കുറ്റകൃത്യത്തിന് പിന്നിലെ കാരണം മകൻ നഷ്ടപ്പെട്ട വേദനയെന്ന്

ഗര്‍ഭിണിയെ കൊന്ന് വയറുകീറി കുഞ്ഞിനെ അറുത്തെടുത്തു; കുറ്റകൃത്യത്തിന് പിന്നിലെ കാരണം മകൻ നഷ്ടപ്പെട്ട വേദനയെന്ന്
X

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാ​ഗോയിൽ ​ഗർഭിണിയെ ശ്വാസം മുട്ടിച്ച്‌ കൊന്ന് വയറുകീറി ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തു.മകന്‍ മരണപ്പെട്ട വേദനയില്‍ മറ്റൊരു കുഞ്ഞിനെ വള‍ര്‍ത്താനുളള ആഗ്രഹം കൊണ്ട് 42 കാരി ചെയ്തത് മനസാക്ഷിയെ മരവിപ്പിക്കുന്ന കുറ്റകൃത്യം. സംഭവത്തില്‍ അമ്മയേയും കൂട്ടുനിന്ന മകളെയും അറസ്റ്റ് ചെയ്തു. രണ്ടുവർഷം മുമ്പ് 22കാരനായ മകൻ നഷ്ടപ്പെട്ട 42കാരിയാണ് ഇൗ അരുംകൊലയുടെ സുത്രധാരി. ഇനിയും ഒരു കുഞ്ഞുണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് 42കാരിയായ ക്ലാരിസോ ഫി​ഗ്യൂറോ ഇൗ കൊടുംപാതകത്തിലെത്തിയത്. വളരെ വിചിത്രമായ രീതിയായിരുന്നു കുഞ്ഞുങ്ങളെ കൈക്കലാക്കാൻ ഇവർ ആസൂത്രണം ചെയ്തത്.

ആദ്യം ഫേസ്ബുക്കിലെ അമ്മമാരുടെ ഗ്രൂപ്പില്‍ കടന്നു കൂടി. ഗ്രൂപ്പിലെ സജീവ അംഗമായി നിരവധി സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ചു. അങ്ങിനെയാണ് മൂന്ന് വയസ്സുകാരന്‍റെ അമ്മയും 7 മാസം ഗര്‍ഭിണിയുമായ ഓകോ ലോപസിനെ പരിചയപ്പെടുന്നതും ലക്ഷ്യം വയ്ക്കുന്നതും.ഓകോയ്ക്ക് മാസം തികയുന്നതുവരെ കാത്തിരുന്ന പ്രതി, നവജാത ശിശുവിനുള്ള കുഞ്ഞുടുപ്പുകള്‍ വാങ്ങിയിട്ടുണ്ടെന്നും സമ്മാനപ്പൊതി വാങ്ങാന്‍ വീട്ടിലേക്ക് എത്തണമെന്നും ക്ഷണിച്ചു. മകനെ സുഹൃത്തിനെ ഏല്‍പ്പിച്ച്‌ യുവതി ക്ലാരിസോയുടെ വീട്ടില്‍ എത്തി. അവിടെ വച്ച്‌ ക്ലാരിസോയും 24 വയസ്സുള്ള മകള്‍ ഡെസീറീ ഫിഗ്യൂറോയും ചേര്‍ന്ന് കേബിള്‍ ടിവിയുടെ വയര്‍ ഉപയോഗിച്ച്‌ കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച്‌ കൊല്ലുകയായിരുന്നു. തുടർന്ന് വയര്‍ പിളര്‍ന്ന് ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തു. പിന്നീട് യുവതിയുടെ മൃതദേഹം തൊട്ടടുത്തുള്ള മാലിന്യക്കൂപ്പയില്‍ ഉപേക്ഷിച്ചു.

ഇതിനിടെ, ഭാര്യയെ കാണാനില്ലെന്ന വിവരത്തെ തുടര്‍ന്ന് ഓകോ ലോപസ്സിന്‍റെ കുടുംബം നല്‍കിയ പരാതി അന്വേഷിച്ചെത്തിയ പോലിസ് പ്രതിയുടെ വീടിന് അടുത്തു നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പോലിസ് വീട്ടിലെത്തിയപ്പോള്‍ അമ്മ ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്നും ആശുപത്രിയിലാണെന്നുമായിരുന്നു മകള്‍ ഡെസീറി പോലിസിനോട് പറഞ്ഞത്. വയറുകീറി പുറത്തെടുത്ത കുഞ്ഞിന്‍റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ക്ലാരിസോ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്വന്തം കുഞ്ഞാണെന്നും പറഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതരും പോലിസിനെ വിവരം അറിയിച്ചു.

കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സംഭവത്തില്‍ ക്ലാരിസോയേയും മകളെയും കൊലപാതകക്കുറ്റത്തിനും ക്ലാരിയോയുടെ 40 കാരന്‍ കാമുകനെ കുറ്റകൃത്യം മറച്ച്‌ വച്ചതിനും അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റാരെങ്കിലും ഇവരുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടോ എന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it