World

നിരാഹാരസമരം അവസാനിപ്പിച്ചതോടെ ഫലസ്തീന്‍ തടവുകാരനെ വിട്ടയക്കാനുള്ള കരാര്‍ ഇസ്രായേല്‍ റദ്ദാക്കി

11 ദിവസം നീണ്ട നിരാഹാര സമരത്തെത്തുടര്‍ന്നാണ് ഖലീല്‍ ഔദയെ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലില്‍ നിന്ന് മോചിപ്പിക്കാമെന്ന് ഇസ്രായേല്‍ സമ്മതിച്ചത്.

നിരാഹാരസമരം അവസാനിപ്പിച്ചതോടെ   ഫലസ്തീന്‍ തടവുകാരനെ വിട്ടയക്കാനുള്ള കരാര്‍ ഇസ്രായേല്‍ റദ്ദാക്കി
X

തെല്‍ അവീവ്: നിരാഹാര സമരത്തെത്തുടര്‍ന്ന് ഫലസ്തീന്‍ തടവുകാരനെ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലില്‍ നിന്ന് മോചിപ്പിക്കാമെന്ന കരാര്‍ ഇസ്രായേല്‍ അധിനിവേശ അതോറിറ്റി റദ്ദാക്കി.

111 ദിവസം നീണ്ട നിരാഹാര സമരത്തെത്തുടര്‍ന്നാണ് ഖലീല്‍ ഔദയെ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലില്‍ നിന്ന് മോചിപ്പിക്കാമെന്ന് ഇസ്രായേല്‍ സമ്മതിച്ചത്.

ഫലസ്തീനിയന്‍ പ്രിസണര്‍ സൊസൈറ്റി (പിപിഎസ്) പറയുന്നതനുസരിച്ച്, ഖലീലിന്റെ മോചനത്തിനായി ഇസ്രായേല്‍ അധികാരികളുമായി വാക്കാല്‍ കരാറിലെത്തുകയും ഇതുപ്രകാരം നിരാഹാര സമരം താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ നാല് മാസവും മൂന്ന് ദിവസവും ഖലീലിന്റെ ഭരണപരമായ തടങ്കല്‍ വര്‍ദ്ധിപ്പിക്കുകയാണ് ഇസ്രായേല്‍ അധികൃതര്‍ ചെയ്തിരിക്കുന്നത്.

നാല് കുട്ടികളുടെ പിതാവായ ഖലീലിനെ 2021 ഡിസംബര്‍ 27ന് കസ്റ്റഡിയിലെടുക്കുകയും അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലില്‍ പാര്‍പ്പിക്കുകയുമായിരുന്നു.

ശരീരത്തിലുടനീളം, പ്രത്യേകിച്ച് കൈകാലുകളിലും പേശികളിലും കഠിനമായ വേദനയ്ക്ക് പുറമേ, സംസാരിക്കാനും ആശയവിനിമയം നടത്താനും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന 40 കാരനായ ഫലസ്തീന്‍ തടവുകാരന്‍ ഖലീല്‍ ഔദ ഇപ്പോള്‍ മധ്യ ഇസ്രായേലിലെ റാംലെ ജയിലിലാണ്.

കാഴ്ചക്കുറവിന് പുറമേ, ഖലീല്‍ രക്തം ഛര്‍ദ്ദിക്കുകയും ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തുവെന്ന് കഴിഞ്ഞയാഴ്ച രാംലെ ജയില്‍ സന്ദര്‍ശിച്ചതിന് ശേഷം, പിപിഎസ് അറ്റോര്‍ണി ജവാദ് ബൗലോസ് വ്യക്തമാക്കിയിരുന്നു. നേരത്തെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ആരോഗ്യസ്ഥിതി വകവയ്ക്കാതെ രാംലെ ജയില്‍ ക്ലിനിക്കിലേക്ക് മടക്കുകയായിരുന്നു.

'ഖലീലിന്റെ ആരോഗ്യം വളരെ മോശമായ അവസ്ഥയിലാണ്, അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാണ്'-പിപിഎസ് മേധാവി അമീന്‍ ഷൗമാന്‍ ന്യൂ അറബിനോട് പറഞ്ഞു.

തീയതി സൂചിപ്പിക്കാതെ ഖലീല്‍ ഔദയെ മോചിപ്പിക്കുമെന്ന് ഇസ്രായേല്‍ അധികൃതര്‍ വാക്കാലുള്ള വാഗ്ദാനമാണ് നല്‍കിയതെന്നും ഷൗമാന്‍ കൂട്ടിച്ചേര്‍ത്തു. പിപിഎസ് പറയുന്നതനുസരിച്ച്, ഇസ്രായേലി ജയിലുകളില്‍ ഏകദേശം 4,700 ഫലസ്തീന്‍ തടവുകാരുണ്ട്. ഇതില്‍ 600 ഓളം പേര്‍ കുറ്റം ചുമത്തുകയോ വിചാരണയോ കൂടാതെ തടവില്‍ കഴിയുന്നവരാണ്.

Next Story

RELATED STORIES

Share it