World

ഹോര്‍മുസില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്കുനേരേ വെടിവെപ്പ്; ഇറാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ

ഹോര്‍മുസില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്കുനേരേ വെടിവെപ്പ്; ഇറാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ
X

ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ പതാക വഹിച്ച രണ്ട് കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ വെടിവെപ്പില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ശനിയാഴ്ച വൈകുന്നേരം വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ഇറാന്‍ സ്ഥാനപതി മുഹമ്മദ് ഫതാലിയെ നേരിട്ട് വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.

ഇന്ത്യന്‍ വ്യാപാര കപ്പലുകള്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംഭവത്തില്‍ രാജ്യത്തിനുള്ള ആശങ്കയും പ്രതിഷേധവും വിദേശകാര്യ സെക്രട്ടറി ഇറാന്‍ സ്ഥാനപതിയെ അറിയിച്ചതായും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, ഇന്ത്യന്‍ കപ്പലുകളുടെയും നാവികരുടെയും സുരക്ഷയ്ക്ക് ഇന്ത്യ നല്‍കുന്ന പ്രാധാന്യം വിദേശകാര്യ സെക്രട്ടറി ഇറാന്‍ സ്ഥാനപതിയെ അറിയിച്ചു. ഹോര്‍മുസില്‍ ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇറാന്‍ മുന്‍പ് നല്‍കിയ സഹായങ്ങള്‍ എടുത്തുപറഞ്ഞു.

എന്നാല്‍, ശനിയാഴ്ചയുണ്ടായ വെടിവെപ്പ് ഗുരുതരമായ ഒന്നാണെന്നും ഹോര്‍മുസിലൂടെയുള്ള ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷിത സഞ്ചാരം ഇറാന്‍ എത്രയും വേഗം ഉറപ്പാക്കണമെന്നും വിദേശകാര്യ സെക്രട്ടറി ആവശ്യപ്പെട്ടു. ഇന്ത്യയുടെ നിലപാട് ഇറാനിലെ ഉന്നത അധികാരികളെ അറിയിക്കാമെന്ന് സ്ഥാനപതി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇറാഖില്‍നിന്നുള്ള രണ്ട് ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് വരികയായിരുന്ന 'സന്‍മാര്‍ ഹെറാള്‍ഡ്,' സൗദി അറേബ്യയിലെ അല്‍ ജുബൈലില്‍നിന്ന് വരികയായിരുന്ന ബള്‍ക്ക് കാരിയര്‍ കപ്പലായ 'ജഗ് അര്‍ണവ്' എന്നിവയ്ക്ക് നേരെയാണ് ശനിയാഴ്ച വെടിവെപ്പുണ്ടായത്. ഒമാന്‍ ഉള്‍ക്കടലില്‍വച്ച് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡാണ് കപ്പലുകളെ ലക്ഷ്യമാക്കി വെടിയുതിര്‍ത്തത്.

ആക്രമണത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ കപ്പലുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് രണ്ട് കപ്പലുകള്‍ക്കും യാത്ര തുടരാനാകാതെ മടങ്ങേണ്ടിവന്നിരുന്നു. ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസിലൂടെ സുരക്ഷിതമായി സഞ്ചരിക്കാമെന്ന് ഇറാനിയന്‍ സ്ഥാനപതി മുഹമ്മദ് ഫതാലി ഉറപ്പ് നല്‍കിയതിനുപിന്നാലെയാണ് ആക്രമണം ഉണ്ടായത്. നിലവില്‍ ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ യുദ്ധക്കപ്പലുകളൊന്നുമില്ലെങ്കിലും ഒമാന്‍ ഉള്‍ക്കടലില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി രണ്ട് ഡിസ്‌ട്രോയറുകളും ഒരു ഫ്രിഗേറ്റും ഒരു ടാങ്കറും ഇന്ത്യ വിന്യസിച്ചിട്ടുണ്ട്.







Next Story

RELATED STORIES

Share it