Photo Stories

മഴയും പ്രളയവും: ദുരിതമൊഴിയാതെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ (ചിത്രങ്ങളിലൂടെ)

പ്രളയം മൂലം മുളയും ടാര്‍പോളിനും കൊണ്ട് നിര്‍മിച്ച താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ തകരുകയും മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് ആറ് അഭയാര്‍ത്ഥികള്‍ മരിക്കുകയും ചെയ്തു.

മഴയും പ്രളയവും: ദുരിതമൊഴിയാതെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ (ചിത്രങ്ങളിലൂടെ)
X

ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാംപായ, ഒമ്പതു ലക്ഷം റോഹിന്‍ഗ്യകള്‍ ജീവിതം തള്ളിനീക്കുന്ന ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ ഒരാഴ്ചയിലേറെയായി മഴ നിര്‍ത്താതെ പെയ്യുകയാണ്. കഴിഞ്ഞ 20 വര്‍ഷത്തെ മഴയേക്കാള്‍ കൂടുതലാണ് കഴിഞ്ഞ ആഴ്ചയിലെ മൂന്ന് ദിവസങ്ങളില്‍ ഈ മേഖലയിലുണ്ടായത്.

ഇതോടെ, ആ വെള്ളമെല്ലാം കുത്തനെയുള്ള മലനിരകളിലൂടെ ജനസാന്ദ്രതയേറിയ ക്യാംപുകളിലേക്ക് കുത്തിയൊലിച്ച് വെള്ളപ്പൊക്കത്തിനും ജീവന്‍ അപകടപ്പെടുത്തുന്ന മണ്ണിടിച്ചിലിനും കാരണമായിരിക്കുകയാണ്. പ്രളയം മൂലം മുളയും ടാര്‍പോളിനും കൊണ്ട് നിര്‍മിച്ച താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ തകരുകയും മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് ആറ് അഭയാര്‍ത്ഥികള്‍ മരിക്കുകയും ചെയ്തു. 20,000 ത്തിലധികം റോഹിന്‍ഗ്യകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ബുദ്ധഭൂരിപക്ഷ രാജ്യമായ മ്യാന്‍മാറിലെ സൈന്യം രാജ്യത്തെ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്കെതിരേ നടത്തിയ വംശഹത്യാ അതിക്രമങ്ങള്‍ക്കുപിന്നാലെ ഏഴു ലക്ഷത്തിലധികം റോഹിന്‍ഗ്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഈ ആക്രമണങ്ങള്‍ ഇത് 'വംശഹത്യ ഉദ്ദേശ്യത്തോടെ' നടത്തിയതാണെന്ന് യുഎന്‍ വ്യക്തമാക്കിയിരുന്നു.

നോര്‍വീജിയന്‍ അഭയാര്‍ഥി കൗണ്‍സിലിന്റെ ആവശ്യപ്രകാരം റോഹിന്‍ഗ്യന്‍ ഫോട്ടോഗ്രാഫര്‍മാരായ യാസീനും സിയയും പകര്‍ത്തിയ പ്രളയം തകര്‍ത്തെറിഞ്ഞ അഭയാര്‍ഥി ക്യാംപുകളിലെ ചിത്രങ്ങളാണ് താഴെ

വെള്ളം ഉയര്‍ന്നുതുടങ്ങിയതിനു പിന്നാലെ പാചക വാതക സിലിണ്ടറുകളുമായി സുരക്ഷിത കേന്ദ്രത്തിലേക്ക് പോവുന്ന റോഹിന്‍ഗ്യകള്‍

പ്രളയം സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും വൈകല്യമുള്ളവരെയും വളരെയധികം ദോഷകരമായി ബാധിച്ചിട്ടുണ്ട്. വെള്ളംകയറിയ അഭയാര്‍ഥി ക്യാംപിലെ വയോധികന്‍

കനത്ത മഴയെതുടര്‍ന്ന് തങ്ങളുടെ പാര്‍പ്പിട കേന്ദ്രത്തിലേക്ക് ഒലിച്ചിറങ്ങിയ മണ്ണ് നീക്കം ചെയ്യുന്ന അഭയാര്‍ഥി യുവാക്കള്‍

പ്രളയത്തില്‍ 3,800 ലധികം അഭയകേന്ദ്രങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി, ടെക്‌നാഫിലെയും ഉഖിയയിലെയും വീടുകള്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ മാത്രമാണ് നിര്‍മ്മിച്ചത്, ഇവയില്‍ പലതും വെറും തറയില്‍ മുളയും ടാര്‍പോളിനും ഉപയോഗിച്ച് മാത്രം നിര്‍മ്മിക്കപ്പെട്ടതാണ്‌

കുട്ടികളും കൗമാരക്കാരും ഏറെ കഷ്ടതയാണ് അനുഭവിക്കുന്നത്.ഏകദേശം 4,50,000 റോഹിങ്ക്യന്‍ കുട്ടികള്‍ ക്യാമ്പുകളില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. അവര്‍ക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നില്ല.

ഒന്നിലധികം തീപിടുത്തങ്ങളുടെയും കൊവിഡ് വ്യാപനത്തിന്റെയും ഫലമായി നിരവധി വിദ്യാര്‍ഥികളാണ് കടുത്ത മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോവുന്നത്

കനത്ത മഴയെതുടര്‍ന്ന് ടെക്‌നാഫ്, ഉഖിയ ക്യാംപുകളില്‍ കുറഞ്ഞത് 300 ഓളം ചെറുതും വലുതുമായ മണ്ണിടിച്ചില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.













Next Story

RELATED STORIES

Share it