Latest News

'സംഘടിത ന്യൂനപക്ഷം നടത്തുന്ന അതിക്രമം': ദേശീയ പണിമുടക്കിനെതിരേ ശശിതരൂർ

സംഘടിത ന്യൂനപക്ഷം നടത്തുന്ന അതിക്രമം: ദേശീയ പണിമുടക്കിനെതിരേ ശശിതരൂർ
X

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്കിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഇന്ത്യയുടെ മറ്റു ഭാഗങ്ങള്‍ ഇത്തരം നിര്‍ബന്ധിത തടസ്സപ്പെടുത്തലുകള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്നപ്പോള്‍, അസംഘടിതരായ ഭൂരിപക്ഷത്തിന് മേല്‍ സംഘടിത ന്യൂനപക്ഷം നടത്തുന്ന ഈ അതിക്രമത്തിന് മുന്നില്‍ കേരളം മാത്രം ഇപ്പോഴും ബന്ദിയാക്കപ്പെട്ടിരിക്കുകയാണെന്നാണ് ശശി തരൂർ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

ഫെയ്സ് ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

ഇന്നത്തെ 'ഭാരത് ബന്ദ്' യഥാര്‍ത്ഥത്തില്‍ മറ്റൊരു 'കേരള ബന്ദ്' മാത്രമായി ഒതുങ്ങി എന്നത് ഖേദകരമായ ഒരു വൈരുദ്ധ്യമാണ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങള്‍ ഇത്തരം നിര്‍ബന്ധിത തടസ്സപ്പെടുത്തലുകള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്നപ്പോള്‍, അസംഘടിതരായ ഭൂരിപക്ഷത്തിന് മേല്‍ സംഘടിത ന്യൂനപക്ഷം നടത്തുന്ന ഈ അതിക്രമത്തിന് മുന്നില്‍ കേരളം മാത്രം ഇപ്പോഴും ബന്ദിയാക്കപ്പെട്ടിരിക്കുകയാണ്.

രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് മുതല്‍ എന്റെ നിലപാട് വ്യക്തമാണ്: പ്രതിഷേധിക്കാനുള്ള അവകാശത്തെ ഞാന്‍ പിന്തുണയ്ക്കുന്നു, എന്നാല്‍ തടസ്സപ്പെടുത്താനുള്ള അവകാശത്തെയല്ല. മറ്റൊരാളുടെ സ്വതന്ത്രമായ സഞ്ചാരത്തെ തടയാന്‍ ഒരു ഇന്ത്യക്കാരനും ഭരണഘടനാപരമായ അവകാശമില്ല.

നമ്മുടെ തീവ്രമായ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ മൂലം വ്യവസായങ്ങളെ നാം ഇവിടുന്ന ഓടിച്ചുവിട്ടു; ഇപ്പോള്‍, പൗരന്മാരെ സ്വന്തം വീടുകളില്‍ തടവുകാരാക്കുകയും കടയുടമകളെ ഷട്ടറുകള്‍ താഴ്ത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന ഇത്തരം പഴഞ്ചന്‍ 'കായികബല' രീതികളില്‍ കടിച്ചുതൂങ്ങുന്നതിലൂടെ, യുവാക്കള്‍ക്കും സംരംഭകര്‍ക്കും നമ്മുടെ സംസ്ഥാനം ഒട്ടും അനുയോജ്യമല്ലെന്ന് നാം ഉറപ്പുവരുത്തുകയാണ്. സ്വയം നശിപ്പിക്കുന്ന ഈ ശീലം ഉപേക്ഷിക്കാന്‍ സമയമായിരിക്കുന്നു. ക്രിയാത്മകമായ വിയോജിപ്പുകള്‍ കൊണ്ട് നമുക്ക് ഇതിനെ മാറ്റിസ്ഥാപിക്കാവുന്നതേയുള്ളൂ.

എന്റെ സ്വന്തം പാര്‍ട്ടി ഉള്‍പ്പെട്ടിരിക്കുമ്പോള്‍ പോലും, പണിമുടക്കാനുള്ള അവകാശത്തില്‍ മറ്റുള്ളവരെക്കൊണ്ട് നിര്‍ബന്ധിതമായി പണിമുടക്കിക്കാനുള്ള അവകാശം ഉള്‍പ്പെടുന്നില്ലെന്ന് ഞാന്‍ കാലങ്ങളായി വാദിക്കുന്നതാണ്. ദൈനംദിന ജീവിതവും വ്യാപാരവും ഗതാഗതവും തടസ്സപ്പെടുത്തി ഒരു സംസ്ഥാനത്തെ സ്തംഭിപ്പിക്കുന്നത് സാധാരണക്കാരന്റെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്.

ഫാക്ടറികള്‍ക്കുള്ളില്‍ നിന്ന് നമ്മുടെ തെരുവുകളിലേക്കും വീടുകളിലേക്കും വ്യാപിച്ച തീവ്ര യൂണിയന്‍ പ്രവര്‍ത്തനം മൂലം കേരളത്തിന്റെ സല്‍പ്പേരിന് ഇതിനകം തന്നെ മങ്ങലേറ്റു കഴിഞ്ഞു. ലോകവും ഇന്ത്യയുടെ മറ്റു ഭാഗങ്ങളും തള്ളിക്കളഞ്ഞ കാലഹരണപ്പെട്ട സമരരീതികള്‍ പിന്തുടര്‍ന്നുകൊണ്ട്, ആധുനികവും നിക്ഷേപക സൗഹൃദവുമായ ഒരു ലക്ഷ്യസ്ഥാനമായി മാറാന്‍ നമുക്ക് കഴിയില്ല.

വിയോജിക്കാനുള്ള അവകാശത്തെ നമുക്ക് മാനിക്കാം, എന്നാല്‍ അതോടൊപ്പം നമ്മളോട് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള മറ്റുള്ളവരുടെ അവകാശത്തെയും, ജോലി ചെയ്യാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യത്തെയും നമുക്ക് ശക്തമായി സംരക്ഷിക്കാം. പ്രതിഷേധം എന്നത് ഒരു ധാര്‍മ്മിക പ്രഖ്യാപനമായിരിക്കണം, അല്ലാതെ കായികമായ ഒരു ഉപരോധമാകരുത്.

Next Story

RELATED STORIES

Share it