Kerala

വഖ്ഫ് കേസുകള്‍ ഇനി കോഴിക്കോട് മാത്രം; ട്രൈബ്യൂണല്‍ ഉദ്ഘാടനം 19ന്

ജില്ലാ ജഡ്ജി കെ സോമനാണ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍.

വഖ്ഫ് കേസുകള്‍ ഇനി കോഴിക്കോട് മാത്രം; ട്രൈബ്യൂണല്‍ ഉദ്ഘാടനം 19ന്
X

കോഴിക്കോട്: സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള ആദ്യത്തെ വഖ്ഫ് ട്രൈബ്യൂണല്‍ കോഴിക്കോട് 19ന് ഉദ്ഘാടനം ചെയ്യും. എരഞ്ഞപ്പാലത്തെ ഹൗസ് ഫെഡ് കെട്ടിടത്തില്‍ രാവിലെ 10നു മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി കെ അബ്്ദുര്‍റഹീം അധ്യക്ഷത വഹിക്കും. 2013ല്‍ പാര്‍ലിമെന്റ് ഭേദഗതി ചെയ്ത വഖ്ഫ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നംഗ ട്രൈബ്യൂണല്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ജില്ലാ ജഡ്ജി കെ സോമനാണ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍. ധനവകുപ്പ് അണ്ടര്‍ സെക്രട്ടറി എ സി ഉബൈദുല്ല, അഡ്വ. ടി കെ ഹസന്‍ എന്നിവര്‍ നോണ്‍ ജുഡീഷ്യല്‍ അംഗങ്ങളാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 12നാണ് ട്രൈബ്യൂണല്‍ ചെയര്‍മാനെയും അംഗങ്ങളെയും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. നിലവില്‍ കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ ഏകാംഗ വഖ്ഫ് ട്രൈബ്യൂണല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ ട്രൈബ്യൂണല്‍ നിലവില്‍വരുന്നതോടെ മൂന്നിടത്തെയും ഏകാംഗ വഖ്ഫ് ട്രൈബ്യൂണല്‍ ഇല്ലാതാവും. വഖ്ഫ് സംബന്ധമായ കേസുകള്‍ കൂടുതലും മലബാറിലായതിനാലാണ് ട്രൈബ്യൂണല്‍ കോഴിക്കോട് സ്ഥാപിക്കുന്നത്. മറ്റു ജില്ലകളില്‍ ക്യാംപ് സിറ്റിങ് നടത്താനും വ്യവസ്ഥയുണ്ട്. എന്നാല്‍ പുതിയ കേസുകള്‍ ഇനി കോഴിക്കോട്ട് മാത്രമേ ഫയല്‍ ചെയ്യാനാവൂ. കോടതി ഹാള്‍, ഓഫിസ്, ഫയല്‍ മുറി തുടങ്ങിയ സൗകര്യങ്ങളുള്ള ഓഫിസിനു 20.10 ലക്ഷം രൂപയാണു ചെലവ്. പഴയ ട്രൈബ്യൂണലിലെ 29 ജീവനക്കാരെയും പുതിയതിനു കീഴിലാക്കുന്നതിനു പുറമെ 18 പുതിയ തസ്തികകളും സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടുണ്ട്. താല്‍ക്കാലിക നിയമനത്തിലൂടെയാണ് ഇവരെ നിയമിക്കുക.

Next Story

RELATED STORIES

Share it