Kerala

തിരുവനന്തപുരം വിമാനത്താവളം: അടിയന്തര സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍

വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരെ ഹൈക്കോടതിയില്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ ഹരജി സമര്‍പ്പിച്ചു. കോടതിയിൽ കേസ് നിലനിൽക്കെ വിമാനത്താവളം ഏറ്റെടുത്ത നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി.

തിരുവനന്തപുരം വിമാനത്താവളം: അടിയന്തര സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍
X

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരേ അടിയന്തര സര്‍വകക്ഷിയോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് വൈകിട്ട് നാല് മണിക്ക് വീഡിയോ കോൺഫറൻസ് വഴിയായിരിക്കും യോഗം. അതേ സമയം, വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരെ ഹൈക്കോടതിയില്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ ഹരജി സമര്‍പ്പിച്ചു. കോടതിയിൽ കേസ് നിലനിൽക്കെ വിമാനത്താവളം ഏറ്റെടുത്ത നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏൽപിച്ച തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. കേസ് നിലനിൽക്കെ അദാനിയ്ക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ കോടതിയിൽ ഉന്നയിക്കുക. വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹരജി ഹൈക്കോടതി തളളിയെങ്കിലും കേസ് തുടരാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. കൊവിഡിനെ തുടർന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് നീണ്ട് പോകുന്നതിനിടെയാണ് അദാനിക്കനുകൂലമായ കേന്ദ്രതീരുമാനം വരുന്നത്.

ടെൻഡറിന് അനുസരിച്ചുളള നടപടികൾ നിയമപരമായി കൈക്കൊളളുകയായിരുന്നുവെന്ന് കേന്ദ്രം വാദിക്കുമ്പോള്‍ തീരുമാനം നിയമവിരുദ്ധമെന്നാണ് സർക്കാർ നിലപാട്. പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധം ഉയർത്താനും സർക്കാർ ലക്ഷ്യമിടുന്നു. ഏകെ ആന്‍റണിയും മുല്ലപ്പളളി രാമചന്ദ്രനും അടക്കമുളള കോൺഗ്രസ് നേതാക്കൾ പദ്ധതിയെ എതിർത്ത് രംഗത്ത് വന്നെങ്കിലും സ്വകാര്യവൽക്കരണത്തെ അനുകൂലിക്കുന്ന നിലപാടാണ് തിരുവനന്തപുരം എംപിയായ ശശി തരൂരിന്‍റേത്.

Next Story

RELATED STORIES

Share it