Kerala

ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടെന്ന്; അറസ്റ്റിലായ ബിജെപി നേതാവിനെ ഡല്‍ഹി പോലിസ് കൊണ്ടുപോയി

ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കൗണ്‍സില്‍ അംഗവും ഉദുമ മണ്ഡലം കണ്‍വീനറുമായ കാസര്‍കോട് ചെമ്പരിക്ക സ്വദേശി മുത്തസിം എന്ന തസ്്‌ലീമിനെ(41) ചട്ടഞ്ചാലിലെ ഭാര്യാവീട്ടില്‍ നിന്നാണ് ഡല്‍ഹി പോലിസ് പിടികൂടിയത്. അതീവ രഹസ്യസ്വഭാവമുള്ള കേസാണെന്ന് മാത്രമാണ് നല്‍കിയ വിവരം. ബിജെപി നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന തസ്ലിം രണ്ട് വ്യാജപാസ്പോര്‍ട്ട് കേസിലും ഒരു അക്രമക്കേസിലും പ്രതിയാണ്. പോലിസിന്റെ ഇന്‍ഫോര്‍മറെന്ന പേരില്‍ വ്യവസായികളെ ഭീഷണിപ്പെത്തി പണം തട്ടിയെന്നും ആരോപണമുണ്ട്.

ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടെന്ന്; അറസ്റ്റിലായ ബിജെപി നേതാവിനെ ഡല്‍ഹി പോലിസ് കൊണ്ടുപോയി
X

കാസര്‍കോട്: അതീവ രഹസ്യസ്വഭാവമുള്ള കേസില്‍ അറസ്റ്റിലായ ബിജെപി നേതാവും കാസര്‍കോട് സ്വദേശിയുമായ യുവാവിനെ പോലിസ് ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കൗണ്‍സില്‍ അംഗവും ഉദുമ മണ്ഡലം കണ്‍വീനറുമായ കാസര്‍കോട് ചെമ്പരിക്ക സ്വദേശി മുഅ്തസിം എന്ന തസ്്‌ലീമിനെ(41) ചട്ടഞ്ചാലിലെ ഭാര്യാവീട്ടില്‍ നിന്നാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നാലംഗ ഡല്‍ഹി പോലിസ് സംഘം പിടികൂടിയത്. അതീവ രഹസ്യ സ്വഭാവമുള്ള കേസാണെന്ന് മാത്രമാണ് അറസ്റ്റിന് സഹായിച്ച കാസര്‍കോട് പോലിസിന് നല്‍കിയ വിവരം. ആർ.എസ്.എസ് നേതാക്കളെ വധിക്കാന്‍ ഗൂഡാലോചന നടത്തിയതിനാണ് അറസ്റ്റെന്നാണ് പോലിസ് നല്‍കുന്ന സൂചന.


തസ്ലീം കാസര്‍കോഡ് നടന്ന ബിജെപി പരിപാടിയില്‍

കാസര്‍കോട് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയശേഷമാണ് ഇയാളെ ശനിയാഴ്ച വൈകീട്ട് ഡല്‍ഹിയിലേക്കു കൊണ്ടുപോയത്. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡല്‍ഹി പോലിസ് തയ്യാറായിട്ടില്ല. ബിജെപി നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന തസ്ലിം ബേക്കല്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് വ്യാജപാസ്പോര്‍ട്ട് കേസിലും ഒരു അക്രമക്കേസിലും പ്രതിയാണ്. പോലിസിന്റെ ഇന്‍ഫോര്‍മറെന്ന പേരില്‍ വ്യവസായികളെ ഭീഷണിപ്പെത്തി പണം തട്ടിയെന്നും ആരോപണമുണ്ട്.

ദുബൈയില്‍ ചാരവൃത്തിക്കായി ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗമായ റിസേര്‍ച്ച് ആന്റ് അനാലിസിസ് വിങു(റോ)മായി തസ്്‌ലീമിന് അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ തട്ടിപ്പുകാരനാണെന്ന് കണ്ടെത്തിയതോടെ റോ ബന്ധം ഉപേക്ഷിച്ചു. തീവ്രനിലപാടുള്ള സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2011ല്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റുചെയ്ത് കേരളത്തിലെത്തിച്ചിരുന്നു. തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്‌തെങ്കിലും ഐബി, എന്‍ഐഎ തുടങ്ങിയ ഏജന്‍സികള്‍ നിരപരാധിയെന്ന് കണ്ടെത്തിയതോടെ 12 ദിവസത്തിനുശേഷം വിട്ടയച്ചു.

2017 ജനുവരി 25ന് രാത്രി ചെമ്പരിക്കയിലെ ഷംസുദ്ദീനെയും കുടുംബത്തെയും ക്വട്ടേഷന്‍ സംഘത്തെ കൊണ്ട് കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലും തസ്്‌ലീമിനെതിരെ പരാതിയുണ്ടായി. സംഘം ഷംസുദ്ദീന്റെ വീട് ആക്രമിക്കുകയും ചെയ്തിരുന്നു. ഗള്‍ഫില്‍ ബിസിനസ് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രശ്നത്തിന്റെ പേരിലായിരുന്നു ആക്രമണം. തസ്്‌ലീമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആക്രമണമെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. തസ്്‌ലീമിനെ കുറിച്ച് പലതവണ കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്ന് കാസര്‍കോട് പോലിസ് മേധാവി അറിയിച്ചു.

Next Story

RELATED STORIES

Share it