Kerala

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇനി ടിസി നിര്‍ബന്ധമല്ല

രണ്ട് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ ചേരാനെത്തുന്ന കുട്ടികളുടെ പ്രായം പരിശോധിച്ച് ഹെഡ്മാസ്റ്റര്‍ക്ക് ഏത് ക്ലാസിലേക്ക് പ്രവേശനം നല്‍കണമെന്ന് തീരുമാനിക്കാം.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇനി ടിസി നിര്‍ബന്ധമല്ല
X

തിരുവനന്തപുരം: അണ്‍ എയ്ഡഡ് സ്‌കൂളുകള്‍, അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനത്തിനായെത്തുന്ന വിദ്യാര്‍ഥികള്‍ ടിസി ഹാജരാക്കിയില്ലെങ്കിലും പ്രവേശനം ഉറപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. ഈ അധ്യയനവര്‍ഷം തന്നെ തീരുമാനം നടപ്പിലാക്കും.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ മേലധികാരികള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ ചേരാനെത്തുന്ന കുട്ടികളുടെ പ്രായം പരിശോധിച്ച് ഹെഡ്മാസ്റ്റര്‍ക്ക് ഏത് ക്ലാസിലേക്ക് പ്രവേശനം നല്‍കണമെന്ന് തീരുമാനിക്കാം. അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ നിന്ന് ഒന്‍പത്, പത്ത് ക്ലാസുകളിലേക്ക് പ്രവേശനത്തിനായെത്തുന്ന കുട്ടികള്‍ക്ക് യോഗ്യതയുണ്ടോയെന്ന് പരിശോധിക്കുന്നതിനായി അതാത് സ്‌കൂളുകള്‍ക്ക് യോഗ്യതാപരീക്ഷ നടത്തി തീരുമാനമെടുക്കാവുന്നതാണ്. പ്രായം, യോഗ്യതാപരീക്ഷയില്‍ നേടുന്ന മാര്‍ക്ക് എന്നിവയാകണം പ്രവേശനത്തിനുള്ള മാനദണ്ഡം. 2018-19 വര്‍ഷം 2.72 ലക്ഷം കുരുന്നുകളാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയത്. ഇക്കുറി അത് മൂന്ന് ലക്ഷം കടക്കുമെന്ന ഉറപ്പിലാണ് അധികൃതര്‍.

പൊതുവിദ്യാലയ സംരക്ഷണ ദൗത്യം ആരംഭിച്ച 2016ന് ശേഷം 2017-18 അധ്യയനവര്‍ഷം 1.5 ലക്ഷം വിദ്യാര്‍ഥികളാണ് സ്വകാര്യസ്‌കൂളുകളില്‍ നിന്നും ടിസി വാങ്ങി സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്നത്. 2018-19 വര്‍ഷം ഇത് 1.8 ലക്ഷമായി വര്‍ധിച്ചു. പല സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റുകളും വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും കാരണം ചൂണ്ടിക്കാട്ടി ടിസി നിഷേധിക്കുന്ന പതിവുണ്ടായിരുന്നു. പ്രവേശനത്തിന് ടിസി നിര്‍ബന്ധമല്ല എന്ന പുതിയ നയത്തോടെ ഈ പ്രശ്നത്തിന് വിരാമമാകും.

Next Story

RELATED STORIES

Share it