Kerala

പിന്നാക്ക വിഭാഗങ്ങളുടെ ഐക്യപ്പെടലിന് വേദിയായി; ചരിത്രസംഭവമായി സംവരണ മതില്‍

സവര്‍ണ വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി രാജ്യത്തെ 80 ശതമാനത്തോളം വരുന്ന പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഭരണകൂടങ്ങള്‍ക്കും സവര്‍ണവിരുദ്ധര്‍ക്കുമുള്ള താക്കീതായിരുന്നു സംവരണ മതില്‍. സെക്രട്ടറിയേറ്റിന് ചുറ്റും ഒരുനിരയായി മതില്‍ തീര്‍ക്കാനായിരുന്ന തീരുമാനമെങ്കിലും ജനം ഒഴുകിയെത്തിയതോടെ മൂന്നും നാലും നിരയായി സംവരണ മതില്‍ മാറി.

പിന്നാക്ക വിഭാഗങ്ങളുടെ ഐക്യപ്പെടലിന് വേദിയായി; ചരിത്രസംഭവമായി സംവരണ മതില്‍
X

തിരുവനന്തപുരം: സംവരണ അട്ടിമറിക്കെതിരേ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു ചുറ്റും എസ്ഡിപിഐ തീര്‍ത്ത സംവരണ മതില്‍ ചരിത്രസംഭവമായി. സവര്‍ണ വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി രാജ്യത്തെ 80 ശതമാനത്തോളം വരുന്ന പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഭരണകൂടങ്ങള്‍ക്കും സവര്‍ണവിരുദ്ധര്‍ക്കുമുള്ള താക്കീതായിരുന്നു സംവരണ മതില്‍. സെക്രട്ടറിയേറ്റിന് ചുറ്റും ഒരുനിരയായി മതില്‍ തീര്‍ക്കാനായിരുന്ന തീരുമാനമെങ്കിലും ജനം ഒഴുകിയെത്തിയതോടെ മൂന്നും നാലും നിരയായി സംവരണ മതില്‍ മാറി. സംഘാടകരെ പോലും ഞെട്ടിച്ച് വന്‍ജനാവലിയാണ് സംവരണമതിലില്‍ കണ്ണിചേര്‍ന്നത്.


ഭരണഘടനയെ പോലും തിരുത്തിയെഴുതി സാമൂഹികനീതി അട്ടിമറിക്കാനുള്ള നീക്കത്തെ ചെറുക്കാനായി സമാനചിന്താഗതിയുള്ള സംഘടനകളുടെ ഐക്യപ്പെടല്‍ അനിവാര്യമാണെന്ന സന്ദേശമാണ് സംവരണ മതില്‍ നല്‍കിയത്. സംവരണ മതില്‍ സംവരണവിരോധികള്‍ക്കുള്ള താക്കീത് മാത്രമല്ലെന്നും പിന്നാക്ക വിഭാഗങ്ങളുടെ പുതിയൊരു ഐക്യപ്പെടലിന് പ്രഖ്യാപനം കൂടിയാണെന്നും ഉദ്ഘാടകനായ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസ് പറഞ്ഞു. 20 ശതമാനം വരുന്ന സവര്‍ണനു വേണ്ടി 80 ശതമാനമുള്ള അവര്‍ണന്റെ അവകാശങ്ങള്‍ അട്ടിമറിക്കുകയാണ്. വെള്ളക്കാരന്റെ മാതൃക പിന്‍പറ്റി പിന്നാക്ക വിഭാഗത്തെ ഭിന്നിപ്പിച്ച് നിര്‍ത്തുന്നയെന്ന തന്ത്രമാണ് ഒളിഞ്ഞും തെളിഞ്ഞും ഭരണകൂടങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.ചാതുര്‍വര്‍ണ്യ ജാതിവ്യവസ്ഥിയിലേക്ക് നയിക്കുന്ന മുന്നാക്കസംവരണത്തിനായി കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി പിന്‍വലിക്കണമെന്നും ഇതിനായി കൂട്ടായ പ്രക്ഷോഭങ്ങള്‍ ഉണ്ടാവണമെന്നും മുന്‍മന്ത്രി നീലലോഹിത ദാസന്‍ നാടാര്‍ പറഞ്ഞു. എസ്ഡിപിഐ സംഘടിപ്പിച്ച ചരിത്രപ്രാധാന്യമായ പോരാട്ടത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതായി വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷഫീഖ് പറഞ്ഞു. സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന ഭരണകൂടം ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നു. ഇതിനായി പൗരന്റെ അവകാശങ്ങളെ ഹനിക്കുകയാണ്. സംവരണത്തില്‍ മോദിയുടെ നിലപാടിന് എതിരായൊരു നിലപാട് സീതാറാം യച്ചൂരിക്കൊ, രാഹുല്‍ ഗാന്ധിക്കോ ഇല്ല. സാമൂഹികനീതിക്ക് വേണ്ടിയുള്ള ഐക്യപ്പെടലിന് സാഹചര്യം ഒരുങ്ങിയതായും അദ്ദേഹം പറഞ്ഞു.

പൗരന്റെ അവകാശവും സ്വാതന്ത്ര്യവും സാമൂഹികനീതിയും സംരക്ഷിക്കാന്‍ വരുംദിവസങ്ങളില്‍ രാജ്യത്ത് പോരാട്ടങ്ങള്‍ അലയടിക്കണമെന്ന് പിഡിപി സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായി സെക്രട്ടേറിയറ്റിനു മുന്നില്‍ മനുഷ്യസാഗര മതില്‍ തീര്‍ത്ത എസ്ഡിപിഐയെ അനുമോദിക്കുന്നതായി ലത്തീന്‍ കത്തോലിക്ക ഐക്യവേദി നേതാവ് അഡ്വ.ജയിംസ് ഫെര്‍ണാണ്ടസ് പറഞ്ഞു. പിന്നോക്ക വിഭാഗത്തെ ഭിന്നിപ്പിക്കുകയെന്ന നയമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുടരുന്നതെന്ന് മെക്ക സംസ്ഥാന പ്രസിഡന്റ് പ്രഫ. റഷീദ് പറഞ്ഞു. ജാതിയമായി സാമുദായിക സര്‍വേ നടത്തി എത്രപേര്‍ക്ക് ഉദ്യോഗം ലഭിച്ചുവെന്ന റിപോര്‍ട്ട് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാമ്പത്തിക സംവരണമല്ല, മറിച്ച് മുന്നാക്കജാതി സംവരണമാണ് സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നതെന്ന് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുന്‍ ഡയറക്ടര്‍ വി ആര്‍ ജോഷി പറഞ്ഞു. ഇതുവഴി ഉദ്യോഗ-വിദ്യാഭ്യാസ മേഖലകളില്‍ പട്ടികജാതിക്കാരനും പിന്നാക്കക്കാരനും അയിത്തം കല്‍പ്പിക്കുകയാണ്. 27 ശതമാനം വരുന്ന മുസ്്‌ലീംങ്ങള്‍ക്ക് 8 ശതമാനം സംവരണ ലഭിക്കുമ്പോള്‍ 19.5 ശതമാനമുള്ള മുന്നോക്ക വിഭാഗത്തിനു ലഭിക്കുന്നത് 10 ശതമാനം സംവരണമാണ്. പിന്നാക്കക്കാരില്‍ എട്ടുലക്ഷം വാര്‍ഷിക വരുമാനമുള്ളവന്‍ പണക്കാരനും മുന്നാക്കക്കാരില്‍ എട്ടുലക്ഷം വാര്‍ഷിക വരുമാനമുള്ളവന്‍ പാവപ്പെട്ടവനുമാവുന്ന അനീതിയും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സംസാരിച്ച വിവിധ സംഘടനകളുടെ നേതാക്കളും സംവരണ അട്ടിമറിക്കെതിരായ എസ്ഡിപിഐയുടെ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it