Kerala

ബുദ്ധവിഹാരമായ ശബരിമല ഉപയോഗിക്കുന്നത് ഹിന്ദുക്കള്‍; ഇളക്കി പരിശോധിച്ചാല്‍ പലതും കിട്ടും'; എ പി അബ്ദുല്‍ഹക്കീം അസ്ഹരി

ബുദ്ധവിഹാരമായ ശബരിമല ഉപയോഗിക്കുന്നത് ഹിന്ദുക്കള്‍; ഇളക്കി പരിശോധിച്ചാല്‍ പലതും കിട്ടും; എ പി അബ്ദുല്‍ഹക്കീം അസ്ഹരി
X
കോഴിക്കോട്: ബുദ്ധവിഹാരമായ ശബരിമല ഇപ്പോള്‍ ഉപയോഗിക്കുന്നത് ഹിന്ദുക്കളാണെന്നും ഭൂമി ഇളക്കി പരിശോധിച്ചാല്‍ പലതും കിട്ടുമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ മകനും സുന്നി യുവജന സംഘം നേതാവുമായ ഡോ. എ.പി അബ്ദുല്‍ഹക്കീം അസ്ഹരി. ഒരുപാട് സ്ഥലങ്ങളില്‍ ബുദ്ധന്മാരുടെയും ജൈനന്മാരുടെയും ആരാധനാലയങ്ങളാണ് ക്ഷേത്രമായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കൈതപ്പൊയിലിലെ മര്‍ക്കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല ഇന്ന് ഹിന്ദുക്കളാണ് ഉപയോഗിക്കുന്നത്. അത് ബുദ്ധവിഹാരമാണ്. ധര്‍മശാല, ധര്‍മടം ഉള്‍പ്പെടെ ഒരുപാട് സ്ഥലങ്ങളില്‍ ബുദ്ധന്മാരുടെയും ജൈനന്മാരുടെയും ആരാധനാലയങ്ങളാണ് അമ്പലമായി മാറിയത്. ശൈവരുടെയും വൈശ്യരുടെയും താഴ്ന്ന ജാതിക്കാരുടെയും പല മതക്കാരുടെയും ആരാധനാലയങ്ങളായെല്ലാം അതു മാറിയിട്ടുണ്ട്.

ഭൂമി ഇളക്കി പരിശോധിച്ചാല്‍ അവിടെ അമ്മിയും അമ്മിക്കുട്ടിയും കലവും ചട്ടിയും പാത്രങ്ങളും അരിവാളും പഴയ ആയുധങ്ങളും ഗൃഹോപകരണങ്ങളുമെല്ലാം കിട്ടും. ചിലതൊക്കെ കാണുമ്പോള്‍ ചിലരൊക്കെ ആരാധിക്കുന്ന വസ്തുക്കളെപ്പോലെ തോന്നും. പിടിയില്ലാത്ത അരിവാള്‍ കിട്ടിയാല്‍ അതൊരു ചന്ദ്രക്കലയായിരുന്നു, മുസ്ലിംകളുടെ ആരാധനാലയമാണെന്നൊക്കെ പറഞ്ഞുവരാം. അതിനാലാണ് നിലവിലുള്ള ഒരു ആരാധനാലയത്തിന്റെയും 1947ലെ അവസ്ഥയ്ക്കു മാറ്റംവരുത്താന്‍ പാടില്ലെന്ന് 1991ല്‍ പാര്‍ലമെന്റ് നിയമം പാസാക്കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്യാന്‍വാപി മസ്ജിദിന്റെ സ്വഭാവം മാറ്റാന്‍ കോടതിക്കാവില്ല. 17-ാം നൂറ്റാണ്ടില്‍ ഔറംഗസേബ് ആണ് ഗ്യാന്‍വാപി പള്ളിയുണ്ടാക്കിയത്. 1991-ലെ ആരാധനാലയ സംരക്ഷണ നിയമം അനുസരിച്ച് 1974ന് ശേഷമുള്ള ഒരു ആരാധനാലയത്തിന്റെ സ്വഭാവവും മാറ്റാന്‍ പാടില്ല. ഗുരുവായൂരും ശബരിമലയും ഉള്‍പ്പെടെ എല്ലാറ്റിനും ഇത് ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്യാന്‍വാപിയുടെ വാസ്തുകല ഇന്ത്യന്‍ ശൈലിയിലുള്ളതാണ്. അതിനു മിനാരവും താഴികക്കുടവും മിഹ്‌റാബുമെല്ലാമുണ്ട്. അതു മസ്ജിദാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. കോടതിക്കും അങ്ങനെ പറയാനാകില്ല, പറഞ്ഞിട്ടുമില്ല. അതുകൊണ്ട് ഉടമസ്ഥാവകാശം ഒരിക്കലും മാറുന്നില്ല. അവിടെയാണ് ബഹുമത രീതിയുണ്ടെന്നു വാദിച്ച് താത്ക്കാലികമായി ഒരു ജില്ലാ ജഡ്ജിയില്‍നിന്ന് വിചിത്രമായ വിധിയുണ്ടായത്. മേല്‍ക്കോടതി അത് തള്ളിക്കളയുമെന്നു തന്നെയാണു മനസിലാക്കേണ്ടത്.

നിയമപരമായി ആ വിഷയത്തെ നേരിടുകയെന്നത് ഈ രാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍ നമ്മുടെ ബാധ്യതയാണ്. അതിന് നാം മുന്നില്‍ നില്‍ക്കേണ്ടതുണ്ട്. ഒരു പന്ത് എറിഞ്ഞുകൊടുത്ത് ഈ സമയം മറ്റു പലതും മറുച്ചുപിടിക്കാനും ഒപ്പിച്ചുകളയാമെന്നും വിചാരിക്കുന്നവരുടെ ഗൂഢ കുതന്ത്രങ്ങളാണ് ഇതിന് പിന്നില്‍. ജനാധിപത്യ വിശ്വാസികളായ മുസ്ലിം സമുദായം ഇതിനെ വൈകാരികമായി നേരിടില്ല. അതിന് നിശ്ചയിക്കപ്പെട്ട ആളുകള്‍ വ്യക്തമായി വേണ്ടതു ചെയ്തുകൊള്ളുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




Next Story

RELATED STORIES

Share it