Kerala

കോട്ടയത്ത് വൈദികനെ പോലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സംഭവം: കേസെടുത്ത് ന്യൂനപക്ഷ കമ്മീഷന്‍

കോട്ടയത്ത് വൈദികനെ പോലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സംഭവം: കേസെടുത്ത് ന്യൂനപക്ഷ കമ്മീഷന്‍
X

കോട്ടയം: ദേവാലയത്തില്‍ ഒറ്റയ്ക്ക് കുര്‍ബാന അര്‍പ്പിച്ച വൈദികനെ പോലിസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ നടപടിയില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. സംഭവത്തെക്കുറിച്ച് കോട്ടയം ജില്ലാ പോലിസ് മേധാവിയോട് അടിയന്തരമായി അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു തോമസ് ഉത്തരവിട്ടു. റിപോര്‍ട്ട് ലഭിച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ അംഗം അറിയിച്ചു.

കഴിഞ്ഞ ദിവസം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ലിബിന്‍ പുത്തന്‍പറമ്പിലിനെയാണ് ഏറ്റുമാനൂര്‍ പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അനാവശ്യമായി സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയത്. മദ്ബഹയുടെ വിരിപോലും തുറക്കാതെ സ്വകാര്യമായി ഫാ. ലിബിന്‍ കുര്‍ബാന അര്‍പ്പിക്കുകയായിരുന്നു. ഒപ്പം ദേവാലയ ശുശ്രൂഷികള്‍ മാത്രമാണുണ്ടായിരുന്നത്. പള്ളിയുടെ വാതില്‍ക്കലെത്തി ദേവാലയ ശുശ്രൂഷിയോടു വിവരം തിരക്കിയ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കുര്‍ബാനയ്ക്കുശേഷം വൈദികന്‍ സ്റ്റേഷനിലെത്തി തന്നെ കാണണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

സ്റ്റേഷനില്‍ എത്തിയ ഫാ. ലിബിനോട് നിരോധനാജ്ഞ നിലനില്‍ക്കെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത് നിയമവിരുദ്ധമാണെന്ന് ഓഫിസര്‍ പറഞ്ഞു. നിയമലംഘനം നടത്താതെ സ്വകാര്യമായാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതെന്നും താനും ദേവാലയ ശുശ്രൂഷികളും മാത്രമാണുണ്ടായിരുന്ന തെന്നും വൈദികന്‍ വ്യക്തമാക്കി. തുടര്‍ന്ന് പള്ളി അധികൃതര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വസ്തുതകള്‍ ബോധിപ്പിക്കുകയായിരുന്നു. വൈദികനെ പോലിസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച നടപടി മതസ്വാതന്ത്ര്യത്തിനെതിരേയുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പോലിസ് മേധാവിക്ക് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി അധികൃതര്‍ രേഖാമൂലം പരാതിയും നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it