Kerala

കൊല്ലത്ത് പ്രേമചന്ദ്രന് അഭിവാദ്യമര്‍പ്പിച്ച് ബിജെപി ഫ്‌ളക്‌സ്; പ്രചാരണായുധമാക്കി സിപിഎം

ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചതിന്റെ പേരിലാണ് ബിജെപിയുടെ കൊറ്റങ്കര കൗണ്‍സിലര്‍ എന്‍ കെ പ്രേമചന്ദ്രന്റെ ചിത്രം പതിച്ച ഫഌക്‌സ് സ്ഥാപിച്ചത്. ഫഌക്‌സ് സ്ഥാപിച്ചതോടെ ബിജെപിയുമായുള്ള ബന്ധത്തിന് കൂടുതല്‍ തെളിവ് ലഭിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രേമചന്ദ്രനെതിരേ സിപിഎം പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.

കൊല്ലത്ത് പ്രേമചന്ദ്രന് അഭിവാദ്യമര്‍പ്പിച്ച് ബിജെപി ഫ്‌ളക്‌സ്; പ്രചാരണായുധമാക്കി സിപിഎം
X

കൊല്ലം: എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് അഭിവാദ്യമര്‍പ്പിച്ച് ബിജെപി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളെച്ചൊല്ലി കൊല്ലത്ത് വിവാദം പുകയുന്നു. ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചതിന്റെ പേരിലാണ് ബിജെപിയുടെ കൊറ്റങ്കര കൗണ്‍സിലര്‍ എന്‍ കെ പ്രേമചന്ദ്രന്റെ ചിത്രം പതിച്ച ഫഌക്‌സ് സ്ഥാപിച്ചത്. ഫഌക്‌സ് സ്ഥാപിച്ചതോടെ ബിജെപിയുമായുള്ള ബന്ധത്തിന് കൂടുതല്‍ തെളിവ് ലഭിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രേമചന്ദ്രനെതിരേ സിപിഎം പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.

കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവന്നത് എന്‍ കെ പ്രേമചന്ദ്രനാണെന്ന സിപിഎമ്മിന്റെ ആരോപണം നിലനില്‍ക്കെയാണ് പുതിയ വിവാദം. അതേസമയം, പ്രേമചന്ദ്രന്റെ പേരില്‍ ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. കൊറ്റങ്കര ഇരുപതാം വാര്‍ഡ് കൗണ്‍സിലര്‍ ശിവാനന്ദന്റെ പേരിലാണ് ഫഌക്‌സ് ഉയര്‍ന്നിരിക്കുന്നത്. വിവാദത്തില്‍ കൗണ്‍സിലറോട് ബിജെപി ജില്ലാ നേതൃത്വം വിശദീകണവും ആവശ്യപ്പെട്ടു.

പ്രേമചന്ദ്രന് ഒരുതരത്തിലുള്ള പിന്തുണയുമില്ലെന്നും ബിജെപി വ്യക്തമാക്കി. നാടിന് നല്ലത് ചെയ്തത് ആരായാലും അയാള്‍ക്ക് അഭിനന്ദനം അറിയിക്കേണ്ടതാണെന്നും അതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നുമായിരുന്നു വിവാദത്തോടുള്ള ശിവാനന്ദന്റെ പ്രതികരണം. അതേസമയം, ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നില്‍ സിപിഎമ്മാണെന്നാണ് യുഡിഎഫിന്റെ ആക്ഷേപം. സിപിഎമ്മിന്റെ രാഷ്ട്രീയപാപ്പരത്തമാണ് പുറത്തുവന്നതെന്നും ഫഌക്‌സിന് പിന്നില്‍ ആസൂത്രിതനീക്കമുണ്ടെന്നും കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആരോപിച്ചു. സംഭവം വിവാദമായതോടെ ഫഌക്‌സില്‍ ബിജെപി എന്നെഴുതിയ ഭാഗം മായ്ച്ചശേഷം പൗരസമിതി എന്നാക്കി മാറ്റിയിരിക്കുകയാണ്.




Next Story

RELATED STORIES

Share it