Kerala

വൈദ്യുതി പ്രതിസന്ധി: സംസ്ഥാനത്ത് തല്‍ക്കാലം പവര്‍കട്ടും ലോഡ്‌ഷെഡിങ്ങും വേണ്ടെന്ന് സര്‍ക്കാര്‍

വൈദ്യുതി പ്രതിസന്ധി: സംസ്ഥാനത്ത് തല്‍ക്കാലം പവര്‍കട്ടും ലോഡ്‌ഷെഡിങ്ങും വേണ്ടെന്ന് സര്‍ക്കാര്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് തല്‍ക്കാലം പവര്‍കട്ടും ലോഡ്‌ഷെഡിങ്ങും ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. കല്‍ക്കരി ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന വൈദ്യുതി വിഹിതത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഇതുമൂലം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും അനുഭവപ്പെടുകയാണ്. എങ്കിലും തല്‍ക്കാലം വൈദ്യുതി നിയന്ത്രണം വേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ലോഡ് ഷെഡിങ്ങും പവര്‍കട്ടും ഏര്‍പ്പെടുത്തണമോ എന്ന് ഈമാസം 19ന് ശേഷം തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. 400 മെഗാവാട്ടിന് മുകളില്‍ കുറവുവന്നാല്‍ പ്രതിസന്ധിയുണ്ടാവും. കുറവുള്ള വൈദ്യുതി വാങ്ങാന്‍ പ്രതിദിനം രണ്ടുകോടി രൂപ വേണമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രവിഹിതം കുറഞ്ഞാല്‍ സംസ്ഥാനത്ത് നിയന്ത്രണമേര്‍പ്പെടുത്തിയേക്കും. രാജ്യത്തുണ്ടായ കല്‍ക്കരി ക്ഷാമം സംസ്ഥാനത്തെ വൈദ്യുതി മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വൈദ്യുതി വകുപ്പിന്റെ വിലയിരുത്തല്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്നും കിട്ടുന്ന വൈദ്യുതിയും കേന്ദ്ര വിഹിതവും കുറഞ്ഞതാണ് സംസ്ഥാനത്ത് പ്രതിസന്ധിയുണ്ടാവാന്‍ പ്രധാന കാരണം. കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട ആയിരം മെഗാവാട്ട് വൈദ്യുതിയില്‍ 300 മെഗാവാട്ടിന്റെ വരെ കുറവുണ്ടായിട്ടുണ്ടെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.

പ്രതിസന്ധി പരിഹരിക്കാന്‍ പത്തുദിവസത്തേക്ക് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുമെന്നും ഇതിനായി സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെടുന്നു. ലോഡ് ഷെഡിങ്ങ് അടക്കമുള്ള നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രിയും ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. എന്നാല്‍, 19 നുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്ന കേന്ദ്രവാഗ്ദാനം മുഖവിലക്കെടുത്ത് സംസ്ഥാനത്ത് ഇപ്പോള്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം വൈദ്യുതി വകുപ്പ് അംഗീകരിക്കുകയായിരുന്നു. വൈദ്യുതി വലിയ വിലക്കാണ് വാങ്ങുന്നത്. 100 മെഗാവാട്ട് കുറവുണ്ട്. 19 നുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്.

നിയന്ത്രണം വേണമോ എന്ന് 19ന് തീരുമാനിക്കും. കൂടംകുളത്തുനിന്ന് ലഭിക്കേണ്ട വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ജനങ്ങളെ ബോധവത്കരിച്ച് 100 മെഗാവാട്ട് വൈദ്യുതി ഉപഭോഗം കുറയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇന്നലെയാണ് വ്യക്തമാക്കിയത്. രാജ്യത്തെ കല്‍ക്കരി ക്ഷാമം കേരളത്തെയും ബാധിച്ചു. കേന്ദ്രത്തില്‍നിന്ന് ആയിരം മെഗാവാട്ടാണ് കിട്ടേണ്ടത്. അതില്‍ കുറവുണ്ടായി. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയില്‍ കുറവ് സംഭവിച്ചു. ഈ സാഹചര്യം തുടര്‍ന്നാല്‍ പവര്‍ കട്ട് നടപ്പാക്കേണ്ടിവരുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it