Kerala

കൊവിഡ് ഭീഷണി: സംസ്ഥാനത്തെ പൈനാപ്പിള്‍ കര്‍ഷകര്‍ ദുരിതത്തില്‍

സ്ഥലം പാട്ടത്തിനെടുത്തും ബാങ്ക് വായ്പകളെ ആശ്രയിച്ചും കൃഷി ചെയ്യുന്ന കര്‍ഷകര്‍ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

കൊവിഡ് ഭീഷണി: സംസ്ഥാനത്തെ പൈനാപ്പിള്‍ കര്‍ഷകര്‍ ദുരിതത്തില്‍
X

തിരുവനന്തപുരം: കേരളത്തിലെ പൈനാപ്പിള്‍ കര്‍ഷകര്‍ ദുരിതത്തില്‍. കോവിഡ് ഭീഷണിയാണ് പൈനാപ്പിള്‍ കര്‍ഷകരേയും ആയിരക്കണക്കിനു വരുന്ന തൊഴിലാളികളേയും ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്. സ്ഥലം പാട്ടത്തിനെടുത്തും ബാങ്ക് വായ്പകളെ ആശ്രയിച്ചും കൃഷി ചെയ്യുന്ന കര്‍ഷകര്‍ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഓള്‍ കേരളാ പൈനാപ്പിൾ ഫാര്‍മേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജയിംസ് ജോര്‍ജും സെക്രട്ടറി അഡ്വ. ജോജോ ജോസഫും വൈസ് പ്രസിഡന്റ് വി പി ആന്റണിയും ട്രഷറര്‍ ജോസ് കളപ്പുരയും പറഞ്ഞു. 2018-ലും 2019-ലും ഉണ്ടായ പ്രളയങ്ങള്‍ വലിയ നഷ്ടമാണ് പൈനാപ്പിൾ കര്‍ഷകര്‍ക്ക് വരുത്തിവെച്ചത്. അവയുണ്ടാക്കിയ കടബാധത്യയില്‍ നിന്ന് മുഴുവനായും കരകയറുന്നതിന് മുമ്പാണ് കൊവിഡ് എത്തിയത്. പൈനാപ്പിപിൾ കൃഷിയുടെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യുന്നതാണ് പുതിയ പ്രതിസന്ധിയെന്നും ഇവര്‍ പറഞ്ഞു. കേരളത്തില്‍ ഭൂരിപക്ഷം ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും പൈനാപ്പിള്‍ കൃഷി ചെയ്യപ്പെടുന്നുണ്ട്. ഒരു ഹെക്ടറില്‍ കൃഷിയിറക്കുന്നതിന് 6.25 ലക്ഷം രൂപയാണ് ചെലവു വരുന്നത്. വര്‍ഷം തോറും ഉദ്ദേശം 1250 കോടി രൂപ മതിക്കുന്ന 5 ലക്ഷം ടണ്‍ പൈനാപ്പിളാണ് ഈ മേഖല ഉല്‍പ്പാദിപ്പിക്കുന്നത്. കേരളത്തിലെ ഭൂരിപക്ഷം തോട്ടവിളകളും നാണ്യവിളകളും വിലയിടിച്ചിലിന്റെ വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് റബര്‍ക്കൃഷിയുടേയും മറ്റും ഇടവിളയായി കൃഷി ചെയ്യപ്പെടുന്നതിലൂടെ സ്ഥലം പാട്ടത്തിനു നല്‍കുന്നവര്‍ക്കും വലിയ ആശ്വാസമായിത്തീര്‍ന്നിരിക്കയാണ് പൈനാപ്പിൾ കൃഷി. ഇക്കാരണത്താല്‍ പൈനാപ്പിള്‍ മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധി ഈ മേഖലയിലെ തൊഴില്‍രംഗത്തും മുന്‍പേ തന്നെ പ്രതിസന്ധിയിലായ മറ്റ് കാര്‍ഷികമേഖലകളിലും കൂടുതല്‍ ആഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഇവര്‍ പറഞ്ഞു.

ഒരു കൈതയില്‍ നിന്ന് മൂന്നു തവണ വിളവെടുക്കാമെങ്കിലും ആദ്യത്തെ രണ്ട് വിളവെടുപ്പാണ് കൃഷിയിലെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കുന്നത്. 2019-ല്‍ കൃഷി ചെയ്യാന്‍ കൂടുതല്‍ സ്ഥലം ലഭ്യമായതിന്റേയും 2019 മാര്‍ച്ച്-ഏപ്രിലില്‍ 39-45 രൂപ എന്ന മെച്ചപ്പെട്ട വില ലഭിച്ചതിന്റേയും പശ്ചാത്തലത്തില്‍ ഈ വര്‍ഷം മുന്‍വര്‍ഷങ്ങളിലെ നഷ്ടങ്ങള്‍ നികത്താമെന്ന കണക്കുകൂട്ടലില്‍ കൂടുതല്‍ വായ്പകളും മറ്റുമെടുത്ത് വിളവ് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കര്‍ഷകര്‍. പരിശ്രമിച്ചതും പ്രതീക്ഷിതുംപോലെ കൂടുതല്‍ വിളവെടുപ്പും ലഭിച്ചു. ഇതിനിടയില്‍ തദ്ദേശീയ വിപണിയില്‍ വന്‍ഡിമാന്‍ഡുണ്ടാക്കുന്ന റമദാന്‍ മാസവും വന്നു. ഒരു ദിവസം 2000 ടണ്‍ വരെയാണ് റമദാനില്‍ വിളവെടുക്കുന്നത്. ഇങ്ങനെ കൂടുതല്‍ വിളവുണ്ടായിട്ടും ലോക്ഡൗണ്‍ മൂലം റമദാന്‍ ഡിമാന്‍ഡുണ്ടാകാഞ്ഞതും കേരളത്തിനു പുറത്തേയ്ക്ക് ഉല്‍പ്പന്നമെത്തിക്കാന്‍ സാധിക്കാത്തതുമാണ് ഈ സീസണില്‍ കര്‍ഷകര്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയായത്. വന്‍തോതില്‍ കയറ്റിപ്പോയിരുന്ന ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ചെന്നൈ വിപണികള്‍ അടയുകയും നാമമാത്രമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഡിമാന്‍ഡുണ്ടായിട്ടും ഉല്‍പ്പന്നമെത്തിക്കാന്‍ സാധിക്കാത്തതുമൂലമുള്ള ഈ അവസ്ഥ മൂലം കിലോഗ്രാമിന് 25 രൂപ വരെ ഉല്‍പ്പാദന ചിലവുള്ള പൈനാപ്പിളിന് ലോക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് രണ്ടാം വാരം മുതല്‍ ഇതുവരെ ലഭിച്ചു വരുന്ന ശരാശരി വില 10 രൂപയ്ക്കടുത്തു മാത്രമാണ്. അങ്ങനെ തുടര്‍ച്ചയായ മൂന്നാംവര്‍ഷവും പ്രകൃതിദുരന്തങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് പൈനാപ്പിൾ കര്‍ഷകരെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വിളവെടുക്കാതെ നശിച്ചു പോകുന്നതും വിലയിടിച്ചിലും മൂലം ഈ സീസണില്‍ ഇങ്ങനെ ദിവസം തോറും 5 കോടി രൂപയ്ക്കടുത്ത് നഷ്ടം സംഭവിക്കുന്നുവെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ നിരക്കില്‍ പൈനാപ്പിൾ മേഖലയ്ക്ക് ഈ സീസണില്‍ മൊത്തം 300 കോടി രൂപയൂടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഇതു കണക്കിലെടുത്ത് സര്‍ക്കാര്‍ ഇടപെട്ട് സ്ഥലത്തിന്റെ പാട്ടത്തില്‍ ഇളവുകളും സാവകാശവും കര്‍ഷകര്‍ക്ക് നല്‍കണമെന്ന് ഭൂവുടമകളോട് അഭ്യര്‍ഥിക്കണമെന്നും ഈ മേഖലയിലെ കാര്‍ഷിക വായ്പകളുടെ പലിശ എഴുതിത്തള്ളുകയും 2 വര്‍ഷത്തേയ്ക്ക് എല്ലാ പൈനാപ്പിള്‍ക്കൃഷി വായ്പകളും പലിശരഹിത വായ്പകളായി ക്രമീകരിച്ചു നല്‍കണമെന്നുമാണ് സംഘടനയുടെ ആവശ്യം.

Next Story

RELATED STORIES

Share it