Kerala

പെട്ടിമുടി ദുരന്തം: ഇന്ന് കണ്ടെടുത്തത് ഗര്‍ഭിണിയുടേതടക്കം മൂന്ന് മൃതദേഹങ്ങള്‍, മരണസംഖ്യ 65 ആയി

ദുരന്തത്തില്‍ അകപ്പെട്ട അഞ്ചുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ദുരന്തഭൂമിക്ക് സമീപത്തുനിന്നും കിലോമീറ്ററോളം ദുരത്തുള്ള ഭൂതക്കുഴി ഭാഗത്തുനിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

പെട്ടിമുടി ദുരന്തം: ഇന്ന് കണ്ടെടുത്തത് ഗര്‍ഭിണിയുടേതടക്കം മൂന്ന് മൃതദേഹങ്ങള്‍, മരണസംഖ്യ 65 ആയി
X

ഇടുക്കി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇന്ന് നടത്തിയ തിരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. കൗശിക (15), ശിവരഞ്ജിനി (15), മുത്തുലക്ഷ്മി (26) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇതില്‍ മരണപ്പെട്ട മുത്തുലക്ഷ്മി ഗര്‍ഭിണിയായിരുന്നു. ഇതോടെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. ദുരന്തത്തില്‍ അകപ്പെട്ട അഞ്ചുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ദുരന്തഭൂമിക്ക് സമീപത്തുനിന്നും കിലോമീറ്ററോളം ദുരത്തുള്ള ഭൂതക്കുഴി ഭാഗത്തുനിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

തുടര്‍ച്ചയായ 14ാം ദിവസമാണ് പെട്ടിമുടിയില്‍ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി തിരച്ചില്‍ നടത്തിയത്. ഇന്നും റഡാര്‍ സംവിധാനം പ്രയോജനപ്പെടുത്തിയായിരുന്നു തിരച്ചില്‍. ട്രിച്ചി ഭാരതി ദാസന്‍ യൂനിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജോഗ്രഫി സ്‌കൂള്‍ ഓഫ് എര്‍ത്ത് സയന്‍സിലെ നാലംഗസംഘത്തിന്റെ സേവനം കഴിഞ്ഞ മൂന്നുദിവസമായി റഡാര്‍ പരിശോധനയ്ക്ക് പ്രയോജനപ്പെടുത്തുന്നുണ്ട്. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലിസ്, വനംവകുപ്പ് തുടങ്ങിയ സേനകളും തിരച്ചില്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുന്നു. മൂന്നാര്‍ ഗ്രാമപ്പഞ്ചായത്തിന്റെ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമും തിരച്ചിലില്‍ പങ്കാളിത്തം വഹിക്കുന്നുണ്ട്.

ദുര്‍ഘടമായ ഭൂതക്കുഴി ഭാഗത്തെ തിരച്ചില്‍ ജോലികള്‍ക്ക് പഞ്ചായത്തിന്റെ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്റെ സാന്നിധ്യം ഏറെ സഹായകരമായി. പുലിയുടേതടക്കമുള്ള വന്യജീവി സാന്നിധ്യം ഈ മേഖലയിലെ തിരച്ചില്‍ ജോലികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പ്രദേശവാസികളുടെ സഹായവും തിരച്ചില്‍ ജോലികള്‍ക്ക് കരുത്തുപകരുന്നു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ജോലികള്‍ ഊര്‍ജിതമായി മുന്നോട്ടുകൊണ്ടുപോവുമെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പറഞ്ഞു. വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥപ്രതിനിധികളും തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് പെട്ടിമുടിയിലുണ്ട്. ഇന്നും മഴ മാറിനിന്നത് തിരച്ചില്‍ ജോലികള്‍ക്ക് അനുകൂലഘടകമായി.

Next Story

RELATED STORIES

Share it