Kerala

ഭരണഘടനയുടെ അടിസ്ഥാന ശിലകളെ ഇളക്കുന്ന രാഷ്ട്രീയ നിലപാടുള്ളവര്‍ അധികാരത്തില്‍ വരുന്നത് ആപത്തെന്ന് കെസിബിസി

വിവിധ ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്രവും നിഷ്പക്ഷവുായ പ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ടത് ജനാധിപത്യ മൂല്യങ്ങളുടെയും ഭരണഘടനയുടെയും സംരക്ഷണത്തിന് അനിവാര്യമാണ്.മനുഷ്യ ജീവിതത്തിന്റെ മൂല്യവും മഹത്വവും ഉയര്‍ത്തിപിടിക്കുന്നവരും ജനാധിപത്യ മര്യാദകളെ മാനിക്കുന്നവരുമാകണം ജനപ്രതിനിധികള്‍.അഴിമതിക്കും അക്രമത്തിനും സ്വജന പക്ഷപാതത്തിനും കൂട്ടു നില്‍ക്കാത്ത നേതാക്കള്‍ തിരഞ്ഞെടുക്കപ്പെടണം.

ഭരണഘടനയുടെ അടിസ്ഥാന ശിലകളെ ഇളക്കുന്ന രാഷ്ട്രീയ നിലപാടുള്ളവര്‍ അധികാരത്തില്‍ വരുന്നത് ആപത്തെന്ന് കെസിബിസി
X

കൊച്ചി:ലോക് സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നയം വ്യക്തമാക്കി കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി)യുടെ സര്‍ക്കുലര്‍.ഭരണഘടനയുടെ അടിസ്ഥാന ശിലകളെ ഇളക്കുന്ന പ്രത്യയ ശാസ്ത്രങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും പ്രോല്‍സാഹിപ്പിക്കുന്ന വ്യക്തികളും രാഷ്ട്രീയ പാര്‍ടികളും അധികാരത്തില്‍ വരുന്നത് രാജ്യത്തിന് ആപത്തുണ്ടാക്കുമെന്ന് കെസിബിസി അധ്യക്ഷന്‍ ആര്‍ച് ബിഷപ് എം സൂസപാക്യം.ഏപ്രില്‍ ഏഴിന് ദിവ്യബലി മധ്യേ കേരളത്തിലെ സീറോ മലബാര്‍,ലത്തീന്‍,മലങ്കര കത്തോലിക്ക സഭകളിലെ ദേവാലയങ്ങളില്‍ വായിക്കുന്നതിനായി നല്‍കിയിരിക്കുന്ന സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളും സമഗ്രാധിപത്യത്തിന്റെയും ഏകാധിപത്യത്തിന്റെയും പാതയിലേക്കുള്ള പ്രവണ കാട്ടുമ്പോഴും ഇന്ത്യ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പാതയില്‍ മുന്നേറുന്നുവെന്നത് ഒരോ ഇന്ത്യന്‍ പൗരനെയും അഭിമാന പുളകിതനാക്കും ഈ പാതയില്‍ നിന്ന് ഇന്ത്യയെ വ്യതിചലിപ്പിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ ഒരു കാരണവശാലും പിന്തുണ അര്‍ഹിക്കുന്നില്ല.വിവിധ ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്രവും നിഷ്പക്ഷവുായ പ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ടത് ജനാധിപത്യ മൂല്യങ്ങളുടെയും ഭരണഘടനയുടെയും സംരക്ഷണത്തിന് അനിവാര്യമാണ്.കോര്‍പറേറ്റ് ശക്തികള്‍ സാധാരണക്കാരെ ചൂഷണം ചെയ്തു തടിച്ചുകൊഴുക്കുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്യുന്നു.ദരിദ്ര ജനവിഭാഗങ്ങളുടെ പരാധീനതകള്‍ മനസിലാക്കി സാമ്പത്തിക നയ രൂപീകരണം നടത്തുകയും രാജ്യം സാമ്പത്തിക ശക്തിയായി വളരുന്നതിനൊപ്പം ഒരോ ഇന്ത്യാക്കാരനും സാമ്പത്തിക സാമൂഹ്യ രംഗങ്ങളില്‍ വികസനത്തിന്റെ പ്രയോജനം ഉറപ്പുവരുത്തുകയും ചെയ്യുന്ന ഇന്ത്യ വിഭാവനം ചെയ്യുന്നവരെയാണ് തിരഞ്ഞെടുക്കേണ്ടത്. പരിസ്ഥിതിയെയും പാവപ്പെട്ടവരെയും പരിഗണിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാവണം സര്‍ക്കാരിന്റെ വികസന നയം.

ഇന്ത്യയുടെ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുകയും മനസാക്ഷിയുടെ സ്വരത്തിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്നതിന് വ്യക്തികള്‍ക്കും മതസമൂഹങ്ങള്‍ക്കും സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്യണം. ഏതെങ്കിലും ഒരു മതത്തോടു പ്രത്യേക മമതയോ ഏതെങ്കിലും മതത്തിനെതിരെ വിവേചനമോ പുലര്‍ത്താതിരിക്കുകയും നിയമപരമായ എല്ലാവര്‍ക്കും തുല്യ പരിഗണന ഉറപ്പു വരുത്തുകയും ചെയ്യുന്ന മതേതര സങ്കല്‍പമാണ് ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്നത്.മതത്തിന്റെയോ ഭാഷയുടെയോ ജാതിയുടെയോ സമുദായത്തിന്റെയോ സമ്പത്തിന്റെയോ ഭക്ഷണ രീതിയുടെയോ പേരില്‍ സാമൂഹ്യ വിവേചനത്തിനോ ശാരീരിക ആക്രമണത്തിനോ ഒരാളും ഇരയാകേണ്ടിവരരുത്. അക്രമ രാഷ്ട്രീയത്തിന് മുതിരുന്നത് ജനാധിപത്യ സംസ്‌കാരത്തില്‍ പതംവരാത്ത മനസുകളാണ്. മനുഷ്യ ജീവിതത്തിന്റെ മൂല്യവും മഹത്വവും ഉയര്‍ത്തിപിടിക്കുന്നവരും ജനാധിപത്യ മര്യാദകളെ മാനിക്കുന്നവരുമാകണം ജനപ്രതിനിധികള്‍.ചരിത്രത്തെ മുന്നോട്ടു നയിക്കുന്നത് സാമ്പത്തിക ഘടകങ്ങള്‍ മാത്രമല്ല മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള സാംസ്‌കാരിക ഇടപെടലുകളും രാഷ്ട്രീയ നിലപാടുകളും തീരുമാനങ്ങളും നടപടികളുമാണ്.അഴിമതിക്കും അക്രമത്തിനും സ്വജന പക്ഷപാതത്തിനും കൂട്ടു നില്‍ക്കാത്ത നേതാക്കള്‍ തിരഞ്ഞെടുക്കപ്പെടണം.

ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഒരു വ്യക്തിക്കു കിട്ടേണ്ട ഭരണഘടനാപരമായ തുല്യതയും പരിഗണനയും ന്യൂനപക്ഷങ്ങള്‍ക്ക് ആസൂത്രിതമായി നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും സര്‍ക്കുലറില്‍ ആവശ്യപെടുന്നു.ഇന്ത്യയില്‍ ദലിത് ക്രൈസ്തവര്‍ ഇത്തരത്തിലുള്ള വിവേചനം അനുഭവിച്ചു വരുന്നുവെന്നത് നിര്‍ഭാഗ്യകരമാണ്. ഇത്തരം വിവേചനങ്ങള്‍ക്കെതിരെ നിലപാടെടുക്കുവാന്‍ കഴിയുന്ന രാഷ്ട്രീയ പാര്‍ടികളും വ്യക്തികളും അധികാരത്തില്‍ വരേണ്ടത് നീതി നിഷേധിക്കപ്പെടുന്ന എല്ലാ ജനവിഭാഗങ്ങളുടെയും ആവശ്യമാണെന്നും സര്‍ക്കുലറില്‍ ചൂണ്ടികാട്ടുന്നു.പാശ്ചാത്യ രാജ്യങ്ങളെ അന്ധമായി അനുകരിക്കുന്ന നിയമനിര്‍മാണം ഇന്ത്യയുടെ സംസ്‌കൃതിക്കും സാമൂഹിക ജീവിതത്തിനും ചേരുന്നതല്ല.ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ തകര്‍ക്കുന്നതോ ഏതെങ്കിലും ഏക ശിലാ രൂപത്തിലേക്ക് ആവാഹിക്കാന്‍ ശ്രമിക്കുന്നതോ ആയ നീക്കങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടാകരുത്. അത് രാജ്യത്തിന്റെ അഖണ്ഡതയെും നിലനില്‍പിനെയും ദോഷകരമായി ബാധിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു


Next Story

RELATED STORIES

Share it