Kerala

പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജിലന്‍സ്

രണ്ടു തവണ നടത്തിയ ചോദ്യം ചെയ്യിലിലും കാര്യമായ രീതിയില്‍ ഇബ്രാഹിംകുഞ്ഞ് സഹകരിച്ചില്ലെന്നാണ് വിജിലന്‍സ് ഉയര്‍ത്തുന്ന ആരോപണം.പാലം നിര്‍മാണവുമായി ബന്ധപ്പെട്ട കരാറുകാരില്‍ നിന്നും ഇബ്രാഹിംകുഞ്ഞ് പണം വാങ്ങിയെന്നതാണ് വിജിലന്‍സിന്റെ മുന്നിലുള്ള പ്രധാന ആരോപണം

പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജിലന്‍സ്
X

കൊച്ചി: പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിക്കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ റിമാന്റില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന നിലപാടില്‍ വിജിലന്‍സ്. കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ നേരത്തെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രണ്ടു തവണയായി ഒരോ ദിവസം വീതം വിജിലന്‍സ് സംഘം ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു.എന്നാല്‍ രണ്ടു തവണ നടത്തിയ ചോദ്യം ചെയ്യിലിലും കാര്യമായ രീതിയില്‍ ഇബ്രാഹിംകുഞ്ഞ് സഹകരിച്ചില്ലെന്നാണ് വിജിലന്‍സ് ഉയര്‍ത്തുന്ന ആരോപണം.പാലം നിര്‍മാണവുമായി ബന്ധപ്പെട്ട കരാറുകാരില്‍ നിന്നും ഇബ്രാഹിംകുഞ്ഞ് പണം വാങ്ങിയെന്നതാണ് വിജിലന്‍സിന്റെ മുന്നിലുള്ള പ്രധാന ആരോപണം.

കരാര്‍ ആര്‍ഡിഎസ് കമ്പനിക്ക് നല്‍കുന്നതിനായി ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയതായും ചട്ടവിരുദ്ധമായി കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയെന്നതുമടക്കമുള്ള വിവരങ്ങള്‍ നേരത്തെ വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.ഇതടക്കമുള്ള വിഷയങ്ങൡ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് വിജിലന്‍സ് ശ്രമിക്കുന്നത്. എന്നാല്‍ ഇതെല്ലാം നിഷേധിക്കുന്ന നിലപാടാണ് ഇബ്രാഹിംകുഞ്ഞ് ചോദ്യം ചെയ്യലില്‍ സ്വീകരിക്കുന്നതെന്നാണ് വിവരം.അര്‍ബുദ ബാധിതനായ വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെ കഴിഞ്ഞ നവംബര്‍ 18 നാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്. എന്നാല്‍ ആശുപത്രിയില്‍ നിന്നും മാറ്റുന്നത് ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുമെന്ന ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയില്‍ എത്തിയാണ് ഇബ്രാഹിംകുഞ്ഞിനെ റിമാന്റു ചെയ്തത്.

തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പരിശോധിച്ച് ആശുപത്രിയില്‍ തന്നെ അദ്ദേഹത്തെ തുടരാന്‍ അനുവദിക്കണമെന്ന് റിപോര്‍ട് നല്‍കിയതോടെ കോടതി ആദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ തന്നെ റിമാന്റു ചെയ്യുകയും നിബന്ധനകളോടെ ആശുപത്രിയില്‍ വെച്ച് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി നല്‍കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം ആശുപത്രിയില്‍ വെച്ച് രണ്ടു തവണ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തത്. ഇതിനിടയില്‍ ജാമ്യം തേടി ഇബ്രാഹിംകുഞ്ഞ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു. തുടര്‍ന്ന് ഇബ്രാഹിംകുഞ്ഞ് ജാമ്യത്തിനായി സുപ്രിം കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുന്നതായും വിവരമുണ്ട്.

Next Story

RELATED STORIES

Share it