Kerala

പാലായില്‍ അങ്കത്തിന് ജോസഫിന്റെ വിമതസ്ഥാനാര്‍ഥി; വെട്ടിലായി യുഡിഎഫ് നേതൃത്വം

കേരളാ കോണ്‍ഗ്രസ് (എം) അംഗവും പി ജെ ജോസഫ് അനുകൂലിയുമായ ജോസഫ് കണ്ടത്തിലാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയത്. പി ജെ ജോസഫിന്റെ പിഎയ്‌ക്കൊപ്പമെത്തിയാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍, കര്‍ഷക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോസഫ് കണ്ടത്തില്‍ ഡമ്മി സ്ഥാനാര്‍ഥി മാത്രമാണെന്നാണ് ജോസഫ് പക്ഷത്തിന്റെ വാദം.

പാലായില്‍ അങ്കത്തിന് ജോസഫിന്റെ വിമതസ്ഥാനാര്‍ഥി; വെട്ടിലായി യുഡിഎഫ് നേതൃത്വം
X

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ അങ്കത്തിന് പി ജെ ജോസഫ് വിമതസ്ഥാനാര്‍ഥിയെ രംഗത്തിറക്കിയതോടെ യുഡിഎഫ് നേതൃത്വം വെട്ടിലായി. കേരളാ കോണ്‍ഗ്രസ് (എം) അംഗവും പി ജെ ജോസഫ് അനുകൂലിയുമായ ജോസഫ് കണ്ടത്തിലാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയത്. പി ജെ ജോസഫിന്റെ പിഎയ്‌ക്കൊപ്പമെത്തിയാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍, കര്‍ഷക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോസഫ് കണ്ടത്തില്‍ ഡമ്മി സ്ഥാനാര്‍ഥി മാത്രമാണെന്നാണ് ജോസഫ് പക്ഷത്തിന്റെ വാദം. ജോസ് ടോമിന്റെ പത്രികയില്‍ ചില അപാകതകളുണ്ടെന്നാണ് കിട്ടിയ വിവരം.

എന്തെങ്കിലും കാരണവശാല്‍ പത്രിക തള്ളിപ്പോയാല്‍ പ്രതിസന്ധിയുണ്ടാവാതിരിക്കാനാണ് ഡമ്മി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്നും ജോസഫ് പക്ഷം പറയുന്നു. എന്നാല്‍, ജോസ് ടോം പത്രിക നല്‍കിയപ്പോള്‍തന്നെ ഡമ്മി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. അത് ഞങ്ങളറിഞ്ഞില്ലെന്ന വിചിത്രവാദമാണ് പി ജെ ജോസഫ് പക്ഷം പറയുന്നത്. ഇത് പ്രാദേശിക നേതാക്കള്‍ മാത്രമേ അറിഞ്ഞിട്ടുള്ളൂ എന്നാണ് ജോസഫ് പക്ഷ നേതാക്കള്‍ പറയുന്നത്. പാലായില്‍ സ്ഥാനാര്‍ഥിയായി ജോസ് ടോം പുലിക്കുന്നേലിനെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിലെ പോര് അവസാനിച്ചെന്നായിരുന്നു യുഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

എന്നാല്‍, കേരള കോണ്‍ഗ്രസിലെ മഞ്ഞുരുകിയിട്ടില്ലെന്നും രണ്ടും കല്‍പ്പിച്ചാണ് ജോസഫ് വിഭാഗം മുന്നോട്ടുപോവുന്നതെന്നുമാണ് അപ്രതീക്ഷിത നീക്കങ്ങള്‍ നല്‍കുന്ന സൂചനകള്‍. ജോസ് ടോമിന് 'രണ്ടില ചിഹ്‌നം' അനുവദിക്കരുതെന്നാവശ്യപ്പെട്ട് പി ജെ ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത് പോര് രൂക്ഷമാണെന്നതിന്റെ തെളിവാണ്. തെങ്ങ്, ടെലിവിഷന്‍, ഓട്ടോറിക്ഷ എന്നീ ചിഹ്‌നങ്ങളാണ് വിമതനായ ജോസഫ് കണ്ടത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ജോസ് ടോമിനെതിരേ ജോസഫിന്റെ വിമതന്‍ മല്‍സരരംഗത്തുണ്ടായാല്‍ കേരള കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് നഷ്ടപ്പടുമോയെന്ന ആശങ്കയിലാണ് യുഡിഎഫും കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവും.

ജോസഫ് കണ്ടത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനെതിരേ പരാതിയുമായി ജോസ് കെ മാണി വിഭാഗം യുഡിഎഫിനെ സമീപിച്ചിരിക്കുകയാണ്. പി ജെ ജോസഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് യുഡിഎഫിലുണ്ടാക്കിയ ധാരണകളുടെ ലംഘനമാണെന്ന് ജോസ് കെ മാണി പക്ഷം ആരോപിക്കുന്നു. എത്രയുംവേഗം സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്നും ജോസ് കെ മാണി പക്ഷം ആവശ്യപ്പെട്ടു. ചിഹ്‌നപ്രശ്‌നത്തിന്റെ പേരില്‍ അവസാനനിമിഷം ഡമ്മിയെന്ന പേരിലൊരു വിമതനെ ജോസഫ് ഇറക്കിയതില്‍ യുഡിഎഫിനകത്തും പ്രതിഷേധം പുകയുകയാണ്.

അതേസമയം, പി ജെ ജോസഫ് ഇത്തരത്തില്‍ പെരുമാറുന്നത് എന്തുകൊണ്ടാണെന്ന് യുഡിഎഫ് നേതൃത്വത്തോട് ചോദിക്കണമെന്ന് ജോസ് ടോം പുലിക്കുന്നേല്‍ പറയുന്നു. രണ്ടില ചിഹ്‌നം കിട്ടാത്തത് വിജയത്തെ ബാധിക്കില്ല. ജോസഫ് വിഭാഗം പുതിയ സ്ഥാനാര്‍ഥിയെ ഇറക്കിയതില്‍ ആശങ്കയില്ല. കൂടുതല്‍ പ്രതികരണം ഏഴിന് ചിത്രം വ്യക്തമായ ശേഷം പറയാമെന്നും ജോസ് ടോം കൂട്ടിച്ചേര്‍ത്തു. ജോസ് ടോമിന്റെ പത്രിക അംഗീകരിച്ചാല്‍ ജോസഫ് കണ്ടത്തില്‍ പത്രിക പിന്‍വലിക്കുമെന്നാണ് ജോസഫ് പക്ഷം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ പറയുന്നത്.

Next Story

RELATED STORIES

Share it