Kerala

കെപിസിസി പ്രസിഡന്റ് 25ന് ഉപവസിക്കും

മുഖ്യമന്ത്രിയും ഉപജാപവൃന്ദങ്ങളും അഴിമതിയുടെ കരിനിഴലിലാണ്. അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസായി മാറി.അന്താരാഷ്ട്ര വ്യാപ്തിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയ്ക്ക് മുകളില്‍ വട്ടമിട്ട് പറക്കുകയാണ്.

കെപിസിസി പ്രസിഡന്റ് 25ന് ഉപവസിക്കും
X

തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവയ്ക്കുക, ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ നിന്നും കേരള ജനതയെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 25 ന് കെപിസിസി ആസ്ഥാനമായ തിരുവനന്തപുരം ഇന്ദിരാഭവനില്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏകദിന ഉപവാസം അനുഷ്ഠിക്കും. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് ഉപവാസം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസം ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി സമാപന സമ്മേളവും ഉദ്ഘാടനം നിര്‍വഹിക്കും. കെപിസിസി പ്രസിഡന്റ് നയിക്കുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിസിസി പ്രസിഡന്റുമാരും സത്യാഗ്രഹം നടത്തും.

എല്ലാം ശരിയാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാം തകര്‍ത്തുവെന്നും ജനം ദുരിതത്തിലും ദുഖത്തിലുമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എവിടെയും അമര്‍ഷവും പ്രതിഷേധവുമാണ് ഉയരുന്നത്. അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ ഈ സര്‍ക്കാര്‍ വഞ്ചിച്ചു.അവര്‍ പൊട്ടിത്തെറിയുടെ വക്കിലാണ്. പ്രതീക്ഷയോടെ കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിട്ടും സര്‍ക്കാര്‍ ജോലി ലഭിക്കുന്നില്ല.തൊഴിലില്ലായ്മ പാരമ്യത്തിലെത്തി. സര്‍ക്കാര്‍ ജോലി സിപിഎമ്മിന്റെ ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായി.പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതിയായി നടക്കുന്നു.

കൃഷിക്കാര്‍,മത്സ്യത്തൊഴിലാളികള്‍, അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന പട്ടിണി പാവങ്ങളായ തൊഴിലാളികള്‍ തുടങ്ങിയവരെല്ലാം കൊടിയ ദാരിദ്ര്യത്തിലാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ജനം പരിഭ്രാന്തരാണ്. രോഗവ്യാപനം അനുദിനം വര്‍ധിക്കുന്നു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമായി. ആരോഗ്യ സുരക്ഷയുടെ കാര്യത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന കേരളം ഈ ഭരണത്തില്‍ ഇപ്പോള്‍ ഏറ്റവും ഒടുവിലായിട്ടാണ് സ്ഥാനം പിടിക്കുന്നത്.

മുഖ്യമന്ത്രിയും ഉപജാപവൃന്ദങ്ങളും അഴിമതിയുടെ കരിനിഴലിലാണ്. അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസായി മാറി. അന്താരാഷ്ട്ര വ്യാപ്തിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയ്ക്ക് മുകളില്‍ വട്ടമിട്ട് പറക്കുകയാണ്. രാജ്യചരിത്രത്തിലാദ്യമാണ് ഇത്തരമൊരു സംഭവം. ഇത് കേരളത്തിന് അപമാനകരമാണ്. പാവപ്പെട്ടവര്‍ക്ക് വീട് വച്ചു നല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയെ കോടികള്‍ കമ്മീഷനടിക്കാനുള്ള പദ്ധതിയാക്കി മാറ്റി. സൗജന്യ ഓണക്കിറ്റില്‍ കോടികളുടെ വെട്ടിപ്പ് നടത്തി. ഈ സര്‍ക്കാര്‍ കൊണ്ടുവന്ന ഓരോ ഇടപാടിലും കോടികളുടെ അഴിമതിയാണ്. നികുതിദായകന്റെ പണം ഇതുപോലെ കട്ടുമുടിക്കുകയും ആഢംബരത്തിനും ധൂര്‍ത്തിനും വിനിയോഗിക്കുകയും ചെയ്ത ഇതുപോലൊരു സര്‍ക്കാര്‍ ഇതിന് മുന്‍പ് ഒരിക്കലും കേരളം ഭരിച്ചിട്ടില്ലെന്നും ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കേണ്ടത് സംസ്ഥാനത്തിന്റെ നിലനില്‍പ്പിന് തന്നെ ആവശ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Next Story

RELATED STORIES

Share it